ജമാഅത്തെ ഇസ്‍ലാമിയെ കുറിച്ച് 2006ൽ പിണറായി ദേശാഭിമാനിയിൽ എഴുതിയ ലേഖനം വായിച്ചാൽ മതി -കെ. മുരളീധരൻ
text_fieldsനിലമ്പൂർ: വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്‍ലാമിയും വർഗീയ കക്ഷികളാണെന്ന് ഇപ്പോൾ പറയുന്ന സി.പി.എം 2006ലെ പിണറായിയുടെ ദേശാഭിമാനി ലേഖനം വായിച്ചാൽ മതിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. 1996മുതൽ ഇടതുപക്ഷത്തിനാണ് ജമാഅത്ത് വോട്ടുചെയ്തത്. ബാബരി മസ്ജിദ് തകർച്ചയെ തുടർന്ന് കോൺഗ്രസ് സർക്കാർ ആർ.എസ്.എസിനെയും ജമാഅത്തെ ഇസ്‍ലാമിയെയും നിരോധിച്ചതാണ് അതിന്റെ കാരണം. ആ പേരിൽ ‘96 മുതൽ 2016 വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും അവർ എൽ.ഡി.എഫിന്റെ കൂടെ നിന്നു. 2019 മുതലാണ് അവർ യു.ഡി.എഫിനെ പിന്തുണക്കുന്നത് -മുരളീധരൻ പറഞ്ഞു.
‘ജമാഅത്തെ ഇസ്‍ലാമിയല്ല, വെൽഫെയർ പാർട്ടിയാണ് യു.ഡി.എഫിനെ പിന്തുണക്കുന്നത്. 2019 മുതലാണ് അവർ യു.ഡി.എഫിനെ പിന്തുണക്കുന്നത്. 1987ലെ തെരഞ്ഞെടുപ്പ് മുതൽ ജമാഅത്തെ ഇസ്‍ലാമി വോട്ടിങ്ങിൽ ഇടപെടുന്നുണ്ട്. അന്ന് മൂല്യം നോക്കി സ്ഥാനാർഥികൾക്ക് വോട്ടു ചെയ്തു. കോഴിക്കോട് വീരേന്ദ്ര കുമാറിനായിരുന്നു അന്ന് വോട്ടുചെയ്തിരുന്നത്. 1996മുതൽ ഇടതുപക്ഷത്തിനാണ് ജമാഅത്ത് വോട്ടുചെയ്തത്. വെൽഫെയർ പാർട്ടി രൂപവത്കരണ ശേഷവും ഇടതുമായുള്ള ബന്ധം തുടർന്നു. എന്നാൽ, 2019ൽ കോൺഗ്രസിനെ പിന്തുണക്കാൻ അവർ അഖിലേന്ത്യാ തലത്തിൽ തീരുമാനമെടുത്തു. അതിന്റെ ഭാഗമായി അവർ കേരളത്തിൽ ആ തെരഞ്ഞെടുപ്പിലും 2024ലും കോൺഗ്രസിനെ പിന്തുണച്ചു. ഒരുപക്ഷേ അതിന്റെ ഭാഗമായിട്ടായിരിക്കാം ഇത്തവണയും ഞങ്ങളെ പിന്തുണക്കാൻ തീരുമാനിച്ചത്. നിയമസഭയിൽ ചില സ്ഥലത്തൊക്കെ അവർ മത്സരിച്ചിരുന്നു. 2019 വരെ അവർ ഞങ്ങളെ സഹായിച്ചിട്ടില്ല.
2019ൽ പിന്തുണ പ്രഖ്യാപിച്ചപ്പോൾ ഒന്നും ബഹളമുണ്ടാക്കാതിരുന്നവർ ഇപ്പോൾ എന്താ ഒരു ഭൂകമ്പം നടന്നത് പോലെ വിവാദമുണ്ടാക്കുന്നത് രസകരമാണ്. അങ്ങനെ കത്തുന്ന ഒരു കാര്യവും ഇവിടെ ഉണ്ടായിട്ടില്ല. ഇതൊക്കെ ശൂൂ എന്നങ്ങ് പോകും. മഅ്ദനിയെ അകാരണമായി ജയിലിലടച്ചപ്പോൾ അദ്ദേഹത്തിന് വേണ്ടി നിയമസഭയിൽ എല്ലാ പാർട്ടികളും ഐകകേണഠ്യന പ്രമേയം പാസാക്കിയിരുന്നു’ -കെ. മുരളീധരൻ പറഞ്ഞു.
‘നിലമ്പൂരിൽ സിപിഎം -ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ബിജെപി ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. ബിജെപി സ്‌ക്വാഡ് വർക്കും നടക്കുന്നില്ല. യുഡിഎഫിന് വോട്ട് കിട്ടുന്ന സ്ഥലങ്ങളിൽ മാത്രം പ്രചരണം നടത്തുന്നതുവഴി എൽഡിഎഫിനെ സഹായിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി കൺവൻഷനെത്തിയ സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചതുൾപ്പടെ നിരവധി കാര്യങ്ങൾ സിപിഎം ബിജെപി അന്തർധാരക്ക് തെളിവാണ്. ഹിന്ദുമഹാസഭ മാത്രമല്ല, ആർഎസ്എസ് തന്നെ പിണറായിക്കൊപ്പമാണ്’ - മുരളീധരൻ പറഞ്ഞു.