‘സ്വരാജ് നന്നായി വായിക്കും, പൂക്കളെ കുറിച്ച് പുസ്തകമുണ്ട്; പക്ഷേ പാർട്ടിയും ഭരണകൂടം തെറ്റായ ദിശയിലാണ്; തുടർഭരണം മതേതരത്വത്തിന് ആഴത്തിൽ മുറിവേൽപിക്കും’ -സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് കാന്തപുരം യുവജന വിഭാഗം മുൻ നേതാവ്
text_fieldsകോഴിക്കോട്: സി.പി.എമ്മിന്റെ ആർ.എസ്.എസ് അനുകൂല നിലപാടിനെതിരെ ആഞ്ഞടിച്ച് കാന്തപുരം വിഭാഗം എസ്.വൈ.എസ് മുൻ നേതാവ് മുഹമ്മദലി കിനാലൂർ. എത്ര കടുപ്പമുള്ള വർഗീയ പ്രസ്താവനയും കേരളത്തിൽ ചെലവാകും എന്ന് വിദ്വേഷ പ്രചാരകർക്ക് ആത്മവിശ്വാസം കൈവന്ന കാലം കൂടിയാണ് ഇടതുഭരണത്തിൽ കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയ കെ.ആർ. ഇന്ദിരക്കെതിരായ കേസ് അവസാനിപ്പിച്ച വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു വിമർശനം. ‘സ്വരാജ് നന്നായി വായിക്കും, നന്നായി എഴുതും, നന്നായി പ്രസംഗിക്കും. ഫാഷിസത്തിനെതിരെ നിലപാടുണ്ട്, സയണിസത്തിനും സാമ്രാജ്യത്വത്തിനുമെതിരെ സംസാരിച്ചിട്ടുണ്ട്, പൂക്കളെ കുറിച്ച് പുസ്തകമുണ്ട്, രാഷ്ട്രീയ വ്യക്തതയുടെ ഭാഗമായി ജാതിവാൽ മുറിച്ചു കളഞ്ഞിട്ടുണ്ട്, ഇടയ്ക്കിടെ നിലപാട് മാറ്റിപ്പറയില്ല എന്ന ഗുണവുമുണ്ട്. പക്ഷേ, പക്ഷേ അദ്ദേഹത്തിന്റെ പാർട്ടി നയിക്കുന്ന ഭരണകൂടം തെറ്റായ ദിശയിലാണ്’ -മുഹമ്മദലി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘മൂന്നാം പിണറായി സർക്കാർ ലക്ഷ്യമിട്ടാണ് സിപിഎം നിലമ്പൂരിൽ സ്വരാജിനെ കളത്തിലിറക്കിയത്. ഒരിക്കൽക്കൂടി എൽ ഡി എഫിന് തുടർഭരണം കിട്ടിയാൽ അത് കേരളത്തിന്റെ മതേതരത്വത്തിന് ആഴത്തിൽ മുറിവേൽപ്പിക്കും എന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ ഒമ്പത് വർഷം കേരളത്തിൽ ആഭ്യന്തര വകുപ്പ് 'ഭരിച്ചത്' ആരാണ് എന്നതിനെ മാത്രം ആശ്രയിച്ചല്ല ഇത് പറയുന്നത്. ബിജെപി രാഷ്ട്രീയമായി വലിയ വളർച്ച കൈവരിച്ച ഒമ്പത് വർഷങ്ങളാണ് കടന്നുപോയത്. സംശയം ഉള്ളവർക്ക് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വോട്ട് വിഹിതം പരിശോധിക്കാവുന്നതാണ്. എത്ര കടുപ്പമുള്ള വർഗീയ പ്രസ്താവനയും കേരളത്തിൽ ചെലവാകും എന്ന് വിദ്വേഷ പ്രചാരകർക്ക് ആത്മവിശ്വാസം കൈവന്ന കാലം കൂടിയാണ് കടന്നുപോകുന്നത്. അത്തരക്കാർക്ക് ഒരു കൂസലും കൂടാതെ പിന്നെയും പിന്നെയും വർഗീയത പറയാൻ അവസരം നൽകിയ ഭരണകൂടമാണ് ഇപ്പോൾ സംസ്ഥാന ഭരണം കയ്യാളുന്നത്. ആ ഭരണത്തിന് തുടർച്ച ഉണ്ടാകുന്നത് സിപിഎം എന്ന പാർട്ടിയുടെ അസ്തിത്വം തന്നെ തകർക്കും എന്നാണ് എന്റെ ബോധ്യം. സിപിഎം മറ്റൊരു ആർ എസ് എസ് ആയി മാറും എന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ഭരണകൂടം ആർ എസ് എസിന്റെ ആഗ്രഹം നിവർത്തിച്ചു കൊടുക്കും / കൊടുത്തിട്ടുണ്ട് എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു. പൊലീസിലെ സംഘിവത്കരണം അതിന്റെ മൂർദ്ധന്യതയിൽ ആണെന്ന് സ്വന്തം മുന്നണിയിൽ പെട്ടവർക്ക് പോലും അഭിപ്രായം ഉണ്ട്. പി വി അൻവർ ഇടതുപക്ഷം വിടാൻ ഉന്നയിച്ച വിഷയങ്ങളിലൊന്ന് ഇതായിരുന്നല്ലോ’ -മുഹമ്മദലി ചൂണ്ടിക്കാട്ടി.
കോൺഗ്രസും യു.ഡി.എഫും പി.വി. അൻവറിനോട് കാണിക്കുന്ന ചിറ്റമ്മ നയത്തെയും അദ്ദേഹം വിമർശിച്ചു. ‘പറഞ്ഞുപോയ വാക്കുകളിൽ പശ്ചാത്തപിച്ചോ ഹിന്ദുത്വ വർഗീയതയിൽ മനം മടുത്തോ ബിജെപി വിട്ട ആളല്ല സന്ദീപ് വാര്യർ. പാലക്കാട്ടെ ബിജെപി വേദിയിൽ ഇരിപ്പിടം കിട്ടാത്തതിൽ ക്ഷോഭിച്ചും അപമാനിതനായി എന്ന വികാരത്തിൽ നിന്നുമാണ് അദ്ദേഹത്തിന്റെ പാർട്ടി മാറ്റം സംഭവിക്കുന്നത്. സന്ദീപ് വാര്യരെ സ്വീകരിക്കാൻ ഒരു മടിയും കാണിക്കാത്ത, അയാൾ പൂർവകാല ഹിംസാത്മക പ്രസ്താവനകൾ പരസ്യമായി തിരുത്തണം എന്നാവശ്യപ്പെടാതിരുന്ന കോൺഗ്രസാണ് പറയുന്നത്, അൻവറിനെ മുന്നണിയിൽ എടുക്കണമെങ്കിൽ സ്ഥാനാർഥിക്കെതിരെ പറഞ്ഞത് തിരുത്തണം എന്ന്. അക്കാരണം പറഞ്ഞ് അൻവറിന് മുമ്പിൽ വാതിൽ കൊട്ടിയടക്കുന്നത്. മുസ്‌ലിംകൾക്കെതിരെ പറഞ്ഞ കൊടിയ വിദ്വേഷ പ്രസ്താവനകൾ തിരുത്തണം എന്ന് സന്ദീപ് വാര്യരോട് ആവശ്യപ്പെടണം എന്ന് തോന്നാതിരിക്കുകയും കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ അൻവർ പറഞ്ഞത് തിരുത്തണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിലെ 'യുക്തി' അരി ഭക്ഷണം കഴിക്കുന്നവർക്ക് മാത്രമല്ല, ചപ്പാത്തി തിന്നുന്നവർക്കും തിരിയും സതീശൻ സാർ’ -മറ്റൊരു കുറിപ്പിൽ മുഹമ്മദലി പറഞ്ഞു.
‘അൻവർ ഇടതുപക്ഷവുമായി അകന്നുതുടങ്ങിയത് ഷാജൻ സ്കറിയയിൽ തട്ടിയാണ്. മറുനാടൻ ചാനലിലൂടെ കടുത്ത വർഗീയതയും മുസ്‌ലിം വിരോധവും ഛർദിച്ച് ആർ എസ് എസിനു വേണ്ടി ഷാജൻ പണിയെടുക്കുന്ന കാലത്താണ് അയാളെ പൂട്ടാൻ അൻവർ രംഗത്തിറങ്ങുന്നത്. പക്ഷേ ആഭ്യന്തര വകുപ്പ് അൻവറിനൊപ്പം നിന്നില്ല. പോലീസ് ഷാജനെ അറസ്റ്റ് ചെയ്തില്ല. ഷാജൻ എവിടെയാണ് ഉള്ളത് എന്ന് അറിയിച്ചു കൊടുത്തിട്ടും പോലീസ് അനങ്ങിയില്ല. ഒരിടതുപക്ഷ എം എൽ എ കൊടിയ വർഗീയത പ്രചരിപ്പിക്കുന്ന ഒരാൾക്കെതിരെ പടക്കിറങ്ങിയിട്ട് പിന്തുണക്കാൻ അദ്ദേഹത്തിന്റെ തന്നെ സർക്കാർ സന്നദ്ധമായില്ല. ഷാജനെ എങ്ങനെ രക്ഷിക്കാൻ കഴിയും എന്ന ഗവേഷണത്തിലായിരുന്നു കേരള പോലീസ്. അൻവർ ഉന്നയിച്ച വിഷയം ഏറ്റെടുക്കുന്നെങ്കിൽ യു ഡി എഫ് ആദ്യം ചെയ്യേണ്ടിയിരുന്നത് ഷാജൻ സ്കറിയക്കെതിരെ നിലപാട് സ്വീകരിക്കുകയായിരുന്നു. അതുണ്ടായില്ല എന്ന് മാത്രമല്ല, വി ഡി സതീശൻ മുതൽ ആര്യാടൻ ഷൗക്കത്ത് വരെയുള്ളവർ ഷാജനെ പിന്തുണക്കുകയാണ് ചെയ്തത്. ഇപ്പോഴും ആ നിലപാടിൽ മാറ്റമില്ല. അൻവറിന് മുന്നിൽ പ്രതിപക്ഷ നേതാവ് വാതിലടച്ചത് പോലും ഷാജൻ സ്കറിയക്ക് വേണ്ടിയാണ് എന്നാരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയുമോ? പ്രതിപക്ഷ നേതാവ് ഇക്കഴിഞ്ഞ റമളാനിൽ തിരുവനന്തപുരത്ത് നടത്തിയ ഇഫ്താർ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളിലൊരാൾ ഷാജൻ സ്കറിയ ആയിരുന്നു! അയാൾ കാലങ്ങളായി നടത്തിയ വർഗീയ, വിദ്വേഷ പ്രചാരണങ്ങൾ അവസാനിപ്പിച്ച ശേഷം മതി സൽക്കാരത്തിന് ക്ഷണിക്കുന്നത് എന്ന് വി ഡി സതീശനു തോന്നിയില്ല. പറഞ്ഞതൊക്കെ തിരുത്തിയാലേ അൻവറിനെ മുന്നണിയിലേക്ക് പ്രവേശിപ്പിക്കൂ എന്ന് വാശി പിടിച്ച പ്രതിപക്ഷ നേതാവ് ഷാജൻ സ്കറിയയുമായുള്ള സൗഹൃദം തുടരുന്നത് അയാൾ നടത്തിയ മുൻകാല പ്രസ്താവനകൾ എല്ലാം തിരുത്തിച്ച ശേഷമാണോ?
ഷാജനെ സംരക്ഷിക്കുന്നതിൽ ഭരണ-പ്രതിപക്ഷ മുന്നണികൾ ഒറ്റക്കെട്ടായിരുന്നു. ഇരു മുന്നണികൾക്കുമിടയിലെ നെക്സസിനെ കുറിച്ച് അൻവർ പറയുന്നത് തള്ളിക്കളയേണ്ട ആരോപണമല്ല എന്ന് തെളിയിക്കുന്ന വേറെയും അനുഭവങ്ങൾ കേരളത്തിലുണ്ട്’ -മുഹമ്മദലി കിനാലൂർ എഴുതുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ശരിയാണ്,
സ്വരാജ് നന്നായി വായിക്കും, നന്നായി എഴുതും, നന്നായി പ്രസംഗിക്കും. ഫാഷിസത്തിനെതിരെ നിലപാടുണ്ട്, സയണിസത്തിനും സാമ്രാജ്യത്വത്തിനുമെതിരെ സംസാരിച്ചിട്ടുണ്ട്, പൂക്കളെ കുറിച്ച് പുസ്തകമുണ്ട്, രാഷ്ട്രീയ വ്യക്തതയുടെ ഭാഗമായി ജാതിവാൽ മുറിച്ചു കളഞ്ഞിട്ടുണ്ട്, ഇടയ്ക്കിടെ നിലപാട് മാറ്റിപ്പറയില്ല എന്ന ഗുണവുമുണ്ട്.
ശരിയാണ്, ഇതെല്ലാം ശരിയാണ് എന്നത് ശരിയാണ്. അതുകൊണ്ട് അദ്ദേഹം ജയിക്കുമോ തോൽക്കുമോ എന്ന് പറയാനല്ല ഈ കുറിപ്പ്. ഇതെല്ലാം ആയിരിക്കെ തന്നെയാണല്ലോ സ്വരാജ് തൃപ്പുണിത്തറയിൽ പരാജയപ്പെട്ടത്. ജയവും തോൽവിയും ജനം തീരുമാനിക്കട്ടെ. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് അതല്ല.
മൂന്നാം പിണറായി സർക്കാർ ലക്ഷ്യമിട്ടാണ് സിപിഎം നിലമ്പൂരിൽ സ്വരാജിനെ കളത്തിലിറക്കിയത്. ഒരിക്കൽക്കൂടി എൽ ഡി എഫിന് തുടർഭരണം കിട്ടിയാൽ അത് കേരളത്തിന്റെ മതേതരത്വത്തിന് ആഴത്തിൽ മുറിവേൽപ്പിക്കും എന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ ഒമ്പത് വർഷം കേരളത്തിൽ ആഭ്യന്തര വകുപ്പ് 'ഭരിച്ചത്' ആരാണ് എന്നതിനെ മാത്രം ആശ്രയിച്ചല്ല ഇത് പറയുന്നത്. ബിജെപി രാഷ്ട്രീയമായി വലിയ വളർച്ച കൈവരിച്ച ഒമ്പത് വർഷങ്ങളാണ് കടന്നുപോയത്. സംശയം ഉള്ളവർക്ക് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വോട്ട് വിഹിതം പരിശോധിക്കാവുന്നതാണ്. എത്ര കടുപ്പമുള്ള വർഗീയ പ്രസ്താവനയും കേരളത്തിൽ ചെലവാകും എന്ന് വിദ്വേഷ പ്രചാരകർക്ക് ആത്മവിശ്വാസം കൈവന്ന കാലം കൂടിയാണ് കടന്നുപോകുന്നത്. അത്തരക്കാർക്ക് ഒരു കൂസലും കൂടാതെ പിന്നെയും പിന്നെയും വർഗീയത പറയാൻ അവസരം നൽകിയ ഭരണകൂടമാണ് ഇപ്പോൾ സംസ്ഥാന ഭരണം കയ്യാളുന്നത്. ആ ഭരണത്തിന് തുടർച്ച ഉണ്ടാകുന്നത് സിപിഎം എന്ന പാർട്ടിയുടെ അസ്തിത്വം തന്നെ തകർക്കും എന്നാണ് എന്റെ ബോധ്യം. സിപിഎം മറ്റൊരു ആർ എസ് എസ് ആയി മാറും എന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ഭരണകൂടം ആർ എസ് എസിന്റെ ആഗ്രഹം നിവർത്തിച്ചു കൊടുക്കും / കൊടുത്തിട്ടുണ്ട് എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു. പോലീസിലെ സംഘിവത്കരണം അതിന്റെ മൂർദ്ധന്യതയിൽ ആണെന്ന് സ്വന്തം മുന്നണിയിൽ പെട്ടവർക്ക് പോലും അഭിപ്രായം ഉണ്ട്. പി വി അൻവർ ഇടതുപക്ഷം വിടാൻ ഉന്നയിച്ച വിഷയങ്ങളിലൊന്ന് ഇതായിരുന്നല്ലോ.
ശരിയാണ്,
സ്വരാജ് നല്ല സ്ഥാനാർഥി ആണ്. പക്ഷേ അദ്ദേഹത്തിന്റെ പാർട്ടി നയിക്കുന്ന ഭരണകൂടം തെറ്റായ ദിശയിലാണ്. എന്തുകൊണ്ട് എന്ന് മനസിലാക്കാൻ വേണ്ടി 2025 ഏപ്രിൽ 22 ലെ ഒരു പത്രറിപ്പോർട്ട് ഇതോടൊപ്പം ചേർക്കുന്നു.