ത്രികോണ മത്സരത്തിലേക്ക്; പി.വി. അൻവറിന്റെ സ്ഥാനാർഥിത്വം പോരാട്ടം കടുപ്പിക്കും
text_fieldsനിലമ്പൂർ: എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ ഏറ്റുമുട്ടുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ കൂടി സ്ഥാനാർഥിയാവുന്നതോടെ മത്സരം ത്രികോണ തലത്തിലേക്ക് മാറും. തൃണമുൽ സ്ഥാനാർഥിയായി പി.വി. അൻവർ തിങ്കളാഴ്ച പത്രിക സമർപ്പിക്കും. കാര്യമായി വോട്ട് പിടിക്കാനാവില്ലെങ്കിലും മണ്ഡലത്തിൽ പോരാട്ടം കടുപ്പിക്കാൻ പി.വി. അൻവറിന്റെ സ്ഥാനാർഥിത്വം ഇടയാക്കും.
ഇടത്, വലത് മുന്നണികളെ ഒരേപോലെ എതിർത്തുള്ള പ്രചാരണത്തിനാണ് അൻവർ കളത്തിലിറങ്ങുന്നത്. അൻവറിന്റെ സാന്നിധ്യം യു.ഡി.എഫിനാണ് കൂടുതൽ പരിക്കേൽപിക്കുക. എന്നാൽ, കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം അൻവറിന്റെ സ്ഥാനാർഥിത്വത്തിലൂടെ ഏറെ ചർച്ചയാവും.
ദേശീയപാതയുടെ തകർച്ചയും വർഗീയതക്കെതിരെയുള്ള നിലപാടുകളും കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്കെതിരെ ആരോപണ കൊടുങ്കാറ്റായി വീശും. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് കൂടി ഗോദയിലിറങ്ങുന്നതോടെ ഉപതെരഞ്ഞെടുപ്പ് ഏറെ വീറും വാശിയും നിറഞ്ഞതാവും.
2021 ലെ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആകെ 2,26115 വോട്ടാണ് ഉണ്ടായിരുന്നത്. ഇതിൽ 1,73,205 വോട്ടുകളാണ് പോൾ ചെയ്തത്. 76.60 ശതമാനം. എൽ.ഡി.എഫ് സ്ഥാനാർഥി പി.വി.അൻവറിന് 81227 (46.9 ശതമാനം) വോട്ടും യു.ഡി.എഫ് സ്ഥാനാർഥി വി.വി. പ്രകാശിന് 78527 (45.4 ശതമാനം) വോട്ടും ബി.ജെ.പി സ്ഥാനാർഥി അഡ്വ.ടി.കെ. അശോക് കുമാറിന് 8595 (4.96 ശതമാനം) വോട്ടുമാണ് ലഭിച്ചത്. എസ്.ഡി.പി.ഐക്ക് മണ്ഡലത്തിൽ രണ്ട് മുതൽ മൂന്ന് ശതമാനം വരെ വോട്ടുണ്ട്.
എസ്.ഡി.പി.ഐ സ്ഥാനാർഥി ബാബുമണി 3249 വോട്ടാണ് നേടിയെത്. മത്സരഫലത്തിൽ ബി.ജെ.പിയും മറ്റുചെറുകിട പാർട്ടികളും പിടിക്കുന്ന വോട്ടുകൾ ജയപരാജയത്തിൽ നിർണായകമാവും. എസ്.ഡി.പി.ഐക്ക് സമാനമായ വോട്ടുകൾ വെൽഫെയർ പാർട്ടിക്ക് മണ്ഡലത്തിലുണ്ടെന്നാണ് അവകാശ വാദം.
എന്നാൽ, ഇവർക്ക് സ്ഥാനാർഥിയില്ല. ഈ വോട്ടുകൾ ആർക്ക് ലഭിക്കുന്ന് വ്യക്തമല്ല. പുതിയ കണക്ക് പ്രകാരം 232384 വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തവണത്തെകാൾ 6269 വോട്ടുകളാണ് കൂടുതലുള്ളത്. ഇതൽ 70 ശതമാനം വോട്ടുകളും തങ്ങൾ ചേർത്തതാണെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ അവകാശ വാദം.
കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസും ചേലക്കര സി.പി.എമ്മും നിലനിർത്തിയതിനാൽ ഭരണവിരുദ്ധ വികരാമില്ലെന്നായിരുന്നു സർക്കാർ വാദം. തുടർച്ചയായി മൂന്നാം തവണയും ഭരണം ലക്ഷ്യമിടുന്ന പിണറായി സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന വാദം ബോധ്യപ്പെടുത്താൻ നിലമ്പൂർ സീറ്റ് പിടിച്ചെടുക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനുണ്ട്. അൻവറിന്റെ നിലനിൽപും ഈ തെരഞ്ഞെടുപ്പ് ഫലത്തിലാവും. ഭേദപ്പെട്ട പ്രകടനമെന്നതിൽ കവിഞ്ഞ് പ്രതീക്ഷ ബി.ജെ.പിക്ക് നിലമ്പൂരിലില്ല.