മലപ്പുറം തീവ്രവാദികളുടെ നാടാണെന്ന നിലപാടിൽ സി.പി.എം ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് വി.ഡി. സതീശൻ; ‘ഇവിടെ ഏത് സമരം നടന്നാലും പിന്നിൽ തീവ്രാദികളെന്നാണ് സി.പി.എം ആക്ഷേപം’
text_fieldsമലപ്പുറം: മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. മലപ്പുറം മുഴുവൻ തീവ്രവാദികളുടെ നാടാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് സതീശൻ ചോദിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് തീവ്രവാദികളുെട വോട്ട് നേടിയിട്ടാണോ? നിലമ്പൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ. വിവിധ കാലങ്ങളിൽ സി.പി.എം നേതാക്കൾ മലപ്പുറത്തെ ജില്ലയെ പ്രതിക്കൂട്ടിൽ നിർത്തി നടത്തിയ പ്രസ്താവനകൾ ചൂണ്ടികാണിച്ചാണ് സതീശന്റെ വിമർശനം. നിലമ്പൂർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പഴയ പ്രസ്താവനകളിൽ ഉറച്ച് നിൽക്കുന്നുണ്ടോയെന്നാണ് സതീശന്റെ ചോദ്യം.
മലപ്പുറം ജില്ലയെ കുറിച്ച് ഗുരുതരമായ ആരോപണം ഉന്നയിച്ച ആളാണ് മുഖ്യമന്ത്രി. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പി.ആർ ഏജൻസി വഴി സംഘ്പരിവാറിന് കുടപിടിച്ച് കൊണ്ടിരിക്കുന്ന സമീപനമാണ് കണ്ടത്. നിലമ്പൂരിൽ ഇടതുപക്ഷത്തിന് നേതൃത്വം നൽകുന്നത് എ. വിജയരാഘവനാണ്. ഇദ്ദേഹം മാത്രം ഒര് ഡസനിലേറെ തവണ മലപ്പുറത്തെ പ്രതിക്കൂട്ടിൽ നിർത്തിയിട്ടുള്ള പ്രസ്‍താവന നടത്തിയിട്ടുണ്ട്. ഒടുവിൽ, പറഞ്ഞത് പ്രിയങ്ക ഗാന്ധി വിജയിച്ചത് തീവ്രവാദികളുടെ വോട്ട് നേടിയാണെന്നാണ്. ഇത്, വിജയരാഘവൻ ഒറ്റക്ക് പറഞ്ഞതല്ല.
പിണറായി വിജയൻ പറഞ്ഞത് ആവർത്തിക്കുകയാണ്. മലപ്പുറത്ത് എന്ത് സമരം നടന്നാലും അപ്പോൾ സി.പി.എം നേതാക്കൾ പറയുന്നത്, പിന്നിൽ മുസ്‍ലീം തീവ്രവാദികളാണ് അല്ലെങ്കിൽ ഇസ്‍ലാം തീവ്രവാദികളാണൈന്ന്. ഇവിടെ, ദേശീയ പാത സ്ഥലമെടുപ്പിനെതിരെ സമരം നടത്തിയവരെപ്പോലും സി.പി.എം തീവ്രവാദികളാക്കി. ഇപ്പോഴും അതെ നിലപാടു തന്നെയാണോയെന്ന് സി.പി.എമ്മിനുള്ളതെന്ന് വ്യക്തമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.