നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ചാലിയാർ തീരത്ത് സെമിഫൈനൽ പോരാട്ടം
text_fieldsആര്യാടൻ ഷൗക്കത്ത് (യു.ഡി.എഫ്), എം. സ്വരാജ് (എൽ.ഡി.എഫ്), പി.വി. അൻവർ (സ്വതന്ത്രൻ), അഡ്വ. മോഹൻ ജോർജ്ജ് (എൻ.ഡി.എ)
ഇടതും വലതും തമ്മിലുള്ള സാധാരണ മത്സരമെന്ന നിലയിൽനിന്ന് മാറി ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ പ്രതീതിയാണിപ്പോൾ നിലമ്പൂരിൽ. പി.വി. അൻവർ പിടിക്കുന്ന വോട്ടുകൾ എത്ര ചെറുതാണെങ്കിലും ആർക്കാണ് ദോഷം ചെയ്യുകയെന്നതും ചർച്ചയാണ്
ഇത്തവണ ആരെ തുണക്കും? സ്വതന്ത്രനായ പി.വി. അൻവറിന്റെ ഗതിയെന്താവും? കാലവർഷം പെയ്ത് തീരുന്നതിനിടയിലും രാഷ്ട്രീയച്ചൂടിന് നിലമ്പൂരിൽ കനംവെക്കുകയാണ്. സെമിഫൈനലിന്റെ യഥാർഥ സ്പിരിറ്റിലേക്ക് പോരാട്ടം മാറിക്കൊണ്ടിരിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമാവുമെന്ന് കരുതപ്പെടുന്ന ഉപതെരഞ്ഞെടുപ്പിനാണ് നിലമ്പൂർ മണ്ഡലം ജൂൺ 19ന് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പിണറായി സർക്കാർ അധികാരത്തിൽവന്നശേഷമുള്ള അഞ്ചാമത് ഉപതെരഞ്ഞെടുപ്പ്. ഇതുവരെയുള്ളതിലെല്ലാം സിറ്റിങ് സീറ്റ് മുന്നണികൾ നിലനിർത്തിയതാണ് അനുഭവം. എന്നാൽ, നിലമ്പൂരിലെ സ്ഥിതി അതല്ല. ഇടതിനൊപ്പമുണ്ടായിരുന്ന പി.വി. അൻവർ, മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പുറത്തുപോയതിനെതുടർന്നുണ്ടായ തെരഞ്ഞെടുപ്പ്.
നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചുവരാൻ നിലമ്പൂരിലെ വിജയം അനിവാര്യമാണ്. ആ നിലക്ക് അവരെ സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ്. എൽ.ഡി.എഫിനെ സംബന്ധിച്ച് മൂന്നാമതും തുടർഭരണം എന്ന ലക്ഷ്യത്തിലേക്ക് കൂടിയുള്ള ചവിട്ടുപടി മാത്രമല്ല, അൻവറില്ലാതെയും ജയിക്കുമെന്ന് കാണിച്ചുകൊടുക്കുകയും വേണം. യു.ഡി.എഫുമായി അകന്ന്, സ്വതന്ത്രനായ അൻവറിനാകട്ടെ തട്ടകത്തിൽ ശക്തി തെളിയിക്കേണ്ടത് നിലനിൽപ്പിന്റെ പ്രശ്നമാണ്. പലതരം ന്യായങ്ങൾ നിരത്തി ഉപതെരഞ്ഞെടുപ്പിൽനിന്ന് തുടക്കത്തിൽ വിട്ടുനിൽക്കാൻ ശ്രമിച്ച ബി.ജെ.പിക്ക്, പുതിയ പ്രസിഡന്റ് വന്ന ശേഷം നില മെച്ചപ്പെടുത്തേണ്ട ബാധ്യത കൂടിയുണ്ട്. നീണ്ട ഇടവേളക്കുശേഷം ഉപതെരഞ്ഞെടുപ്പിനിറങ്ങിയ എസ്.ഡി.പി.ഐക്കും വോട്ടുയർത്തേണ്ടത് അനിവാര്യമാണ്. അങ്കം ഇടതുംവലതും നേർക്കുനേരാണെങ്കിലും മറ്റ് പാർട്ടികളും സ്വതന്ത്രനായ അൻവറും പിടിക്കുന്ന വോട്ട് അതിനിർണായകമാവും.
ചായ്വ് എങ്ങോട്ട്?
കാൽനൂറ്റാണ്ടോളം നിലമ്പൂർ തേക്കുപോലെ ആര്യാടൻ മുഹമ്മദിനൊപ്പം ഉറച്ചുനിന്ന മണ്ഡലം പി.വി. അൻവർ എന്ന സ്വതന്ത്രനിലൂടെയാണ് കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് പിടിച്ചെടുത്തത്. എന്നാൽ, 2016ൽ 11,000ൽപരമുണ്ടായിരുന്ന ഇടതിന്റെ ഭൂരിപക്ഷം 2021ലെത്തുമ്പോൾ 2700ലേക്ക് താണു. വയനാട് മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂർ. രാഹുൽ ഗാന്ധി രാജിവെച്ച ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കക്ക് മണ്ഡലത്തിൽ ലഭിച്ച 65,132 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് രീതി നിയമസഭയിൽ ആവർത്തിക്കില്ലെന്ന ഇടത് വാദത്തിൽ ശരിയുണ്ട്. ഇടതിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണെങ്കിലും, രാഷ്ട്രീയ വോട്ടുകൾവെച്ച് നിലമ്പൂരിന്റെ ചായ്വ് വലത്തോട്ടാണ്.
സഖാവ് കുഞ്ഞാലിയുടെ വിജയമൊഴിച്ചാൽ മണ്ഡലം ഇടതിനെ തുണച്ചത് സ്വതന്ത്രരെ ഇറക്കിയപ്പോൾ മാത്രം. മണ്ഡല പുനർനിർണയത്തിൽ മുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസം കുറഞ്ഞെങ്കിലും യു.ഡി.എഫിന് ഇപ്പോഴും ചെറിയ മേൽക്കൈയുണ്ട്. എൽ.ഡി.എഫ് വിട്ടുവന്ന അൻവർ കൂടി ചേരുമ്പോൾ യു.ഡി.എഫിന് ഈസി വാക്കോവർ പ്രതീക്ഷിച്ചവരാണേറെയും. എന്നാൽ, യു.ഡി.എഫ് ക്യാമ്പിലേക്ക് കയറാൻ സാധിക്കാതിരുന്ന അൻവർ അപ്രതീക്ഷിത സ്ഥാനാർഥിയായി. അൻവറിന് ഇപ്പോൾ ഇടതിനെക്കാൾ വിരോധം യു.ഡി.എഫിനോടാണ്. തൃണമൂൽ പത്രിക സാങ്കേതികതയിൽ തട്ടി തള്ളപ്പെട്ടപ്പോൾ സർവ സ്വതന്ത്രനായാണ് അൻവറിന്റെ രംഗപ്രവേശം. അൻവർ ഭീഷണി ചെറുതാണെങ്കിലും യു.ഡി.എഫ് വോട്ട് ബാങ്കിലെ ചോർച്ച തടയാൻ ലീഗും കോൺഗ്രസും നിതാന്ത ജാഗ്രതയിലാണ്. പരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളൽ വീഴാതെ നോക്കുന്ന സി.പി.എമ്മിന് അൻവറും യു.ഡി.എഫും തമ്മിലുള്ള കലഹത്തിലാണ് പ്രതീക്ഷ.
ഏഴ് പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂർ മണ്ഡലം. വഴിക്കടവ്, എടക്കര, മൂത്തേടം, കരുളായി, ചുങ്കത്തറ പഞ്ചായത്തുകളിൽ യു.ഡി.എഫാണ് ഭരണത്തിൽ. പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂര് നഗരസഭയും എൽ.ഡി.എഫിനൊപ്പവും. ആര്യാടന്റെ തണലിൽ കോൺഗ്രസിന് ശക്തമായ സംഘടനാബലം മണ്ഡലത്തിലുണ്ട്. മൂന്ന് പഞ്ചായത്തുകളിൽ ലീഗിനും സാമാന്യം ശക്തിയുണ്ട്. വി.ഡി. സതീശൻ എന്ന ഇലക്ഷൻ മാനേജറുടെ മേൽനോട്ടത്തിൽ, യു.ഡി.എഫ് എണ്ണയിട്ട യന്ത്രംപോലെയാണ് പ്രവർത്തനം.
ജില്ലയിൽ സി.പി.എമ്മിന് ഏറ്റവുമധികം പാർട്ടി മെമ്പർമാരുള്ള മണ്ഡലമാണ് നിലമ്പൂർ. പാർട്ടിയുടെ കേഡർ സംവിധാനമാണ് ഇടതിന്റെ കരുത്ത്. സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. മത്സരത്തിന് മടിച്ചുനിന്ന ബി.ജെ.പി പത്രികസമർപ്പണത്തിന്റെ അവസാന നാളിൽ ക്രൈസ്തവ സ്ഥാനാർഥിയെ ഇറക്കി കളത്തിൽ സജീവമായിട്ടുണ്ട്. ബൂത്തുതലത്തിൽ ആഴത്തിലിറങ്ങി വോട്ടുറപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് മുന്നണികൾ. 7000ഓളം പുതിയ വോട്ടുകൾ മണ്ഡലത്തിൽ കൂടിയിട്ടുണ്ട്.
വിവാദങ്ങളിൽ മുങ്ങിയ പ്രചാരണം
രാഷ്ട്രീയ വിഷയങ്ങൾക്കപ്പുറം അൻവർ-യു.ഡി.എഫ് തർക്കത്തിൽ ചുറ്റിത്തിരിയുകയായിരുന്നു പ്രചാരണത്തിന്റെ ആദ്യഘട്ടം. യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ അൻവർ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ ആ വിവാദം കെട്ടടങ്ങി. ഇടതിനൊപ്പമുള്ളയാൾ ചതിച്ചെന്ന അൻവറിന്റെ പേര് പറയാതെയുള്ള മുഖ്യമന്ത്രിയുടെ വിമർശത്തിൽ പിടിച്ചാണ് പിന്നീട് ചർച്ച കത്തിക്കയറിയത്. പിണറായിയുടെ ‘ചതി’ പ്രയോഗം അദ്ദേഹത്തിന് നേരെതന്നെ തിരിച്ചുവിട്ട കെ.സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ, ഇംഗ്ലീഷ് പത്രത്തിലെ വിവാദ അഭിമുഖത്തിലൂടെ മുഖ്യമന്ത്രി മലപ്പുറം ജില്ലയെ വഞ്ചിച്ചെന്ന ആരോപണമുയർത്തി. വി.ഡി. സതീശനും അൻവറും മുഖ്യമന്ത്രിക്കെതിരെ സംഘ് പരിവാർ ബന്ധവും ആരോപിച്ചു. മലപ്പുറം ജില്ല രൂപവത്കരണത്തിനെതിരായ കോൺഗ്രസ് നിലപാട് ഉയർത്തിക്കാണിച്ചായിരുന്നു ഇടതിന്റെ പ്രത്യാക്രമണം.
രാഷ്ട്രീയത്തിൽ യു.ഡി.എഫ് വർഗീയത കുത്തിവെക്കുകയാണെന്ന ആരോപണവും ഇടത് ക്യാമ്പ് ഉയർത്തി. ക്ഷേമപെൻഷൻ കുടിശ്ശിക തെരഞ്ഞെടുപ്പിന് മുമ്പ് നൽകുന്നത് വോട്ടിനുള്ള കൂലിയാണെന്ന കെ.സി. വേണുഗോപാലിന്റെ വിമർശനവും ചർച്ചയായി. പെൻഷൻ വാങ്ങുന്ന പാവങ്ങളെ അപമാനിക്കുകയാണ് യു.ഡി.എഫ് എന്നാരോപിച്ച് എൽ.ഡി.എഫ് രംഗത്തുവന്നു. ദേശീയപാത തകർച്ചയും ആരോപണ, പ്രത്യാരോപണങ്ങളിൽ നിറഞ്ഞു. പിണറായിക്കും വി.ഡി. സതീശനുമിടയിൽ രഹസ്യബാന്ധവം ആരോപിച്ചാണ് ഇടതിനും വലതിനുമെതിരായ അൻവറിന്റെ പ്രചാരണം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അടക്കം ഇറക്കി കളംപിടിക്കാനാണ് എൻ.ഡി.എ ശ്രമം. പ്രചാരണം മുറുകുമ്പോൾ ഇടതും വലതും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം എന്ന നിലയിലേക്ക് രംഗം മാറുന്നുണ്ടെങ്കിലും പ്രദേശിക വികസന പ്രശ്നങ്ങൾ വേണ്ടത്ര ചർച്ച ചെയ്യുന്നില്ലെന്ന വിമർശനമുണ്ട്.
ചോർച്ച തടയാൻ ജാഗ്രത
ഇടതും വലതും തമ്മിലുള്ള സാധാരണ മത്സരം എന്ന നിലയിൽനിന്ന് മാറി ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ പ്രതീതിയാണിപ്പോൾ. പി.വി. അൻവർ പിടിക്കുന്ന വോട്ടുകൾ എത്ര ചെറുതാണെങ്കിലും ആർക്കാണ് ദോഷം ചെയ്യുകയെന്നത് ചർച്ചയാണ്. അടിക്കടിയുള്ള ഉപതെരഞ്ഞെടുപ്പുകൾ മൂലം ജനങ്ങൾക്ക് ഒരുതരം വിമുഖതയുള്ളതിനാൽ പോളിങ് ഗണ്യമായി കുറയുമെന്ന നിരീക്ഷണമുണ്ട്. ഇതിനാൽ, ബി.ജെ.പിയും എസ്.ഡി.പി.ഐയും പി.വി. അൻവറും പിടിക്കുന്ന വോട്ടുകൾ ജയാപരാജയത്തിൽ നിർണായകമാവും.
നീണ്ട ഇടവേളക്കുശേഷം സ്വതന്ത്രരെ ഒഴിവാക്കി സി.പി.എം പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്തുമ്പോൾ അതിലൂടെ കേഡർ വോട്ടുകൾ ഭദ്രമാകുമെങ്കിലും മുന്നണിക്ക് പുറത്തുള്ള വോട്ടുകൾ എത്രത്തോളം സമാഹരിക്കാനാകുമെന്ന പ്രശ്നമുണ്ട്. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട്ബാങ്കിൽ കടന്നുകയറാമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവ വിഭാഗത്തിലുള്ളയാളെ ബി.ജെ.പി സ്ഥാനാർഥിയാക്കിയതെങ്കിലും അത് ഫലംകാണാനിടയില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് ലഭിക്കില്ലെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. ഇരുമുന്നണികളും സോഷ്യൽ മീഡിയ കാമ്പയിനോടൊപ്പം കുടുംബയോഗങ്ങളിലും സ്ക്വാഡ് വർക്കിലും കേന്ദ്രീകരിക്കുകയാണ്. ബലിപെരുന്നാൾ കഴിയുന്നതോടെ പ്രചാരണം മുറുകും.
അരങ്ങിൽ ഇവർ
ആര്യാടൻ ഷൗക്കത്ത് (യു.ഡി.എഫ്), എം. സ്വരാജ് (എൽ.ഡി.എഫ്), അഡ്വ. മോഹൻ ജോർജ്ജ് (എൻ.ഡി.എ), അഡ്വ. സാദിഖ് നടുത്തൊടി (എസ്.ഡി.പി.ഐ), പി.വി. അൻവർ (സ്വതന്ത്രൻ) എന്നീ പ്രധാനികളടക്കം 10 സ്ഥാനാർഥികളാണ് മാറ്റുരക്കുന്നത്. നിലമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ അധ്യക്ഷൻ എന്ന നിലക്ക് ശ്രദ്ധേയനേട്ടങ്ങൾ കൈവരിച്ച ആര്യാടൻ ഷൗക്കത്ത് കലാസാംസ്കാരിക, സിനിമ മേഖലയിലും സ്വന്തം മുദ്ര പതിപ്പിച്ചിട്ടുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറിയായ ഷൗക്കത്ത് രണ്ടാംതവണയാണ് നിലമ്പൂരിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സി.പി.എം സംസ്ഥാന നേതൃത്വത്തിലേക്ക് അതിവേഗം ഉയർന്ന യുവനേതാവാണ് എം. സ്വരാജ്. രാഷ്ട്രീയ പ്രവർത്തകൻ എന്നതിനപ്പുറം മികവുറ്റ വാഗ്മിയും എഴുത്തുകാരനുമെന്ന നിലയിലും ശ്രദ്ധേയൻ. നിലമ്പൂർ പോത്തുകല്ല് സ്വദേശിയായ സ്വരാജ് 2016ൽ തൃപ്പൂണിത്തുറയിൽനിന്ന് നിയമസഭാംഗമായിട്ടുണ്ട്. വ്യവസായ പ്രമുഖനായ പി.വി. അൻവർ നിലമ്പൂരിൽനിന്ന് രണ്ട് തവണ ഇടത് സ്വതന്ത്രനായി നിയമസഭയിലെത്തി. 2024ൽ മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് എൽ.ഡി.എഫ് വിടുകയും എം.എൽ.എ സ്ഥാനം ഒഴിയുകയും ചെയ്തു. എടവണ്ണ ഒതായി സ്വദേശിയായ അൻവർ നിലവിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ ഓഡിനേറ്ററാണ്.
നിലമ്പൂർ ചുങ്കത്തറ സ്വദേശിയാണ് ബി.ജെ.പി സ്ഥാനാർഥിയായ അഡ്വ. മോഹൻ ജോർജ്. കേരള കോൺഗ്രസിന്റെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലമ്പൂർ, മഞ്ചേരി കോടതികളിൽ അഭിഭാഷകനാണ്. എസ്.ഡി.പി.ഐ സ്ഥാനാർഥിയായ അഡ്വ. സാദിഖ് നടുത്തൊടി അഭിഭാഷകനും, മനുഷ്യാവകാശ പ്രവർത്തകനുമാണ്. എസ്.ഡി.പി.ഐയുടെ മലപ്പുറം ജില്ല ഉപാധ്യക്ഷനാണ്. മലപ്പുറം പട്ടർകടവ് സ്വദേശിയായ അഡ്വ. സാദിഖ് നടുത്തൊടി മലപ്പുറം ബാർ അസോസിയേഷൻ പ്രസിഡന്റുമാണ്.