അവയവമാറ്റ ആശുപത്രി ആരോഗ്യരംഗത്തെ കേരളത്തിന്റെ മാതൃകാ ഇടപെടല്‍ -മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: ആരോഗ്യരംഗത്ത് കേരളത്തിന്റെ മാതൃകാപരമായ ഇടപെടലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗൻ ട്രാന്‍സ് പ്ലാന്റേഷനിലൂടെ സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പ് കോഴിക്കോട് ചേവായൂരില്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കുന്ന കാലത്ത് അവയവമാറ്റ ശസ്ത്രക്രിയകള്‍ പ്രധാനമാണ്. സ്വകാര്യ മേഖലയില്‍ വന്‍തുകയാണ് ഇതിന് ചെലവാകുന്നത്. പല കുടുംബങ്ങള്‍ക്കും ഇത് താങ്ങാനാകുന്നില്ല. ഇത് പരിഗണിച്ചാണ് വിദഗ്ധരില്‍നിന്ന് ഇങ്ങനെയൊരു ആശുപത്രിക്കുള്ള നിര്‍ദേശം വന്നത്. ആശുപത്രി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിവസമാണിതെന്ന് അധ്യക്ഷതവഹിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വലിയ ചികിത്സാചെലവ് വരുന്ന അവയവ മാറ്റത്തിന് ആശുപത്രി യാഥാര്‍ഥ്യമാകുന്നതോടെ കുറഞ്ഞ ചെലവില്‍ അത്യാധുനിക സൗകര്യം ലഭ്യമാകും. അവയവമാറ്റം കഴിഞ്ഞ രോഗികള്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള പ്രഖ്യാപനവും സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവന്‍ എം.പി, മേയര്‍ ഒ. സദാശിവന്‍, എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെ.കെ. രമ, ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന്‍, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ കെ.ജി. സജിത്ത് കുമാര്‍, ഡി.എം.ഒ ഡോ. കെ.കെ. രാജാറാം, ആരോഗ്യ കേരളം ഡി.പി.എം സി.കെ. ഷാജി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ് പ്ലാന്റേഷന്‍ സ്‌പെഷല്‍ ഓഫിസര്‍ ഡോ. ബിജു പൊറ്റക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
ചേവായൂരിലെ ത്വഗ് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്താണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്


