ഓർത്തോപീഡിക് സർജൻ ഡോ. ചെറിയാൻ തോമസ് നിര്യാതനായി
text_fieldsതിരുവനന്തപുരം: പ്രമുഖ ഓർത്തോപീഡിക് സർജനും തിരുവനന്തപുരം മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മുൻ മേധാവിയുമായിരുന്ന പ്രഫ. ഡോ. ചെറിയാൻ എം. തോമസ് (83) നിര്യാതനായി. കോട്ടയം പുതുപ്പള്ളി മണ്ണപ്പറമ്പിൽ കുടുംബാംഗമാണ്. എറണാകുളം ഏരൂർ ആൻസൽസ് റിവർഡെയ്‌ൽ ടൗൺഹൗസ് അപാർട്ടുമെന്റിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം.
തിങ്കളാഴ്ച രാവിലെ 10 വരെ എറണാകുളം ആലുവ തോട്ടക്കാട്ടുകര ശിവക്ഷേത്രം റോഡിൽ ബൈ ലെയ്ൻ നമ്പർ രണ്ട് ‘ചെറിഷി’ൽ പൊതു ദർശനത്തിനുശേഷം വൈകിട്ട് മൂന്നിന് കോട്ടയം പുതുപ്പള്ളി എറികാട് മോറിയ മാർത്തോമ്മാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യകാല എം.ബി.ബി.എസ് വിദ്യാർഥിയായ ചെറിയാൻ കാൺപൂരിൽനിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രി ഓർത്തോപീഡിക് വിഭാഗം ചീഫ് കൺസൽറ്റന്റായിരുന്നു. 2021ൽ വിശ്രമജീവിതത്തിലേക്കു കടന്നു.
ഭാര്യ: റബേക്ക. മക്കൾ: ഡോ.തോമസ് ചെറിയാൻ (ഒഫ്താൽമോളജിസ്റ്റ്, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ), ഡോ.സാറ ചെറിയാൻ (ഡെന്റൽ സർജൻ, ഡെന്റൽ സ്പെഷ്യൽറ്റി ക്ലിനിക്, ഏരൂർ). മരുമക്കൾ: ഡോ.ബിന്ദു ഏബ്രഹാം (ഡെർമറ്റോളജിസ്റ്റ്, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ), ഡോ.തോമസ് അരുൺ വർഗീസ് (ഒഫ്താൽമോളജിസ്റ്റ്, ജേക്കബ്സ് ഐ കെയർ, കലൂർ).


