പിണറായി രേഖക്ക് പാർട്ടി പിന്തുണ
text_fieldsഅഴിയാതെ അണിയാം... സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനം കൊല്ലം ടൗൺഹാളിൽ പ്രതിനിധി സമ്മേളനത്തിനെത്തിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഐ.ഡി കാർഡ് കഴുത്തിലണിയുന്നു. - പി.ബി. ബിജു
കൊല്ലം: ഇടതുനയങ്ങളിൽ കാതലായ മാറ്റങ്ങൾ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ രേഖ ഏറ്റെടുത്ത് സി.പി.എം സംസ്ഥാന സമ്മേളനം. സർക്കാർ സേവനത്തിന് ആളുകളുടെ വരുമാനത്തിന് അനുസരിച്ച് വ്യത്യസ്ത ഫീസ് / സെസ് ഈടാക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യനിക്ഷേകർക്ക് കൈമാറുക എന്നിങ്ങനെ വിവാദ നിർദേശങ്ങളടങ്ങിയ രേഖയെ സമ്മേളന പ്രതിനിധികൾ ഒന്നടങ്കം പിന്തുണച്ചു.
ശനിയാഴ്ച രാവിലെമുതൽ അഞ്ചുമണിക്കൂർ നീണ്ട ചർച്ചയിൽ 530 സമ്മേളന പ്രതിനിധികളിൽ 27 പേർ പങ്കെടുത്തു. എല്ലാവരും രേഖയിലെ നിർദേശങ്ങളെ സ്വാഗതം ചെയ്താണ് സംസാരിച്ചത്. രണ്ടോ മൂന്നോ പേർ മാത്രമാണ് നേരിയതോതിലെങ്കിലും വിമർശനം ഉയർത്തിയത്. അവരും രേഖയെ പിന്തുണച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. പുതുവഴി രേഖയിലെ നിർദേശങ്ങളെല്ലാം ഇടതുപക്ഷ നയമാണോ എന്ന ചോദ്യം മാധ്യമങ്ങളും മറ്റു ചിലരും ഉന്നയിക്കുന്നുണ്ടെന്ന് കോഴിക്കോട്ടുനിന്നുള്ള പ്രതിനിധി ചൂണ്ടിക്കാട്ടി.
പുതുവഴി രേഖയിലെ നിർദേശങ്ങൾ മിക്കതും മധ്യവർഗ സമൂഹത്തെ ബാധിക്കുന്നതും അവർക്ക് മാത്രം താൽപര്യമുള്ളതുമാണെന്നും അടിസ്ഥാന വിഭാഗങ്ങളെ മറക്കരുതെന്നും മറ്റൊരു പ്രതിനിധി പറഞ്ഞു. അതിന് മറുപടിയായി കേരളം അതിവേഗം മധ്യവർഗ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതു പരിഗണിക്കാതെയും അവരുടെ പിന്തുണ ഉറപ്പാക്കാതെയും പാർട്ടിക്കും സർക്കാറിനും മുന്നോട്ടുപോകാനാവില്ലെന്ന പ്രതികരണവുമുണ്ടായി.
പണഞെരുക്കം നേരിടുന്ന കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനും പുതിയ വിഭവസമാഹരണത്തിനുമുള്ള മാർഗങ്ങൾ സ്വാഗതം ചെയ്ത മറ്റുള്ളവർ രേഖയിൽ വിവിധ വിഷയങ്ങളിൽ കൂട്ടിച്ചേർക്കലുകൾ മുന്നോട്ടുവെച്ചു. പുതുവഴി രേഖ ചർച്ചക്ക് സമാപനദിനമായ ഞായറാഴ്ച രാവിലെ പിണറായി വിജയൻ മറുപടി പറയും. ശേഷം സമ്മേളനം അംഗീകരിക്കുന്ന രേഖ മുൻനിർത്തി മൂന്നാം പിണറായി സർക്കാർ ലക്ഷ്യമിട്ടുള്ള കാമ്പയിനാണ് സി.പി.എമ്മിന്റെ പദ്ധതി.
പുതുവഴി രേഖ നടപ്പാകുമ്പോൾ സാമൂഹിക നീതി ഉറപ്പുവരുത്തണം, കാർഷിക, പരമ്പരാഗത തൊഴിൽ, ടൂറിസം മേഖലക്ക് ഊന്നൽ വേണം, പുതുതലമുറയെ ആകർഷിക്കാൻ കൃഷിയിൽ ആധുനികത കൊണ്ടുവരണം, സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കി വിപണി കണ്ടെത്തണം, വന്യജീവി ശല്യ പ്രതിരോധത്തിന് സമഗ്ര പദ്ധതി വേണം എന്നിങ്ങനെയാണ് പ്രതിനിധികൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ.
ഈ സർക്കാർതന്നെ നടപ്പാക്കും
‘നവകേരളത്തെ നയിക്കാൻ പുതുവഴി’ രേഖയിലെ നിർദേശങ്ങളിൽ സാധ്യമായത് ഈ സർക്കാറിന്റെ കാലത്തുതന്നെ നടപ്പാക്കും.അടുത്ത സർക്കാറിന്റെ കാലത്തു നടപ്പാക്കേണ്ട കാര്യങ്ങളും രേഖയിലുണ്ട്. അത് അപ്പോൾ നടപ്പാക്കും. ഇടതുമുന്നണിയുടെ കൂടി അംഗീകാരത്തോടെയാകും രേഖയിലെ കാര്യങ്ങൾ പ്രാബല്യത്തിലാവുക.
എം.വി. ഗോവിന്ദൻ (സി.പി.എം സംസ്ഥാന സെക്രട്ടറി)