പി.സി. ജോർജിന് തിരിച്ചടി നൽകി ജന്മനാട്
text_fieldsഈരാറ്റുപേട്ട: പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജിന് ശക്തമായ മറുപടി നൽകി ഈരാറ്റുപേട്ടക്കാർ. കേവലം 1125 വോട്ടുകൾ മാത്രമാണ് ജോർജിന് സ്വന്തം തട്ടകമായ ഈരാറ്റുപേട്ടയിൽനിന്ന് ലഭിച്ചത്. 2016ലെ തെരെഞ്ഞടുപ്പിൽ ജോർജിന് ഈരാറ്റുപേട്ട നഗരസഭയിൽ ലഭിച്ചത് 7195 വോട്ടുകളാണ്. 6170ലേറെ വോട്ടുകളുടെ കുറവാണ് ഇത്തവണ ജോർജിന് ഈരാറ്റുപേട്ടയിൽനിന്നുണ്ടായത്.
കഴിഞ്ഞതവണ 63,621 വോട്ടുകൾ നേടി, 27,821 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്വതന്ത്രനായി മത്സരിച്ച ജോർജ് ജയിച്ചത്. ഇത്തവണ ഇരട്ടിയിലധികം വോട്ടുകൾ നേടി വിജയം ആവർത്തിക്കുമെന്നായിരുന്നു അദ്ദേഹത്തിെൻറ അവകാശവാദം. പൂഞ്ഞാറിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കേരള കോൺഗ്രസ് എം അട്ടിമറി വിജയമാണ് നേടിയത്.
രണ്ടാംസ്ഥാനം കൊണ്ട് ഇത്തവണ ജോർജിന് തൃപ്തിപ്പെടേണ്ടിവന്നു. കേവലം 20 ശതമാനം മുസ്ലിംകളേ തനിക്കെതിരെയുള്ളൂവെന്നും ബാക്കിയുള്ളവർ വോട്ട് ചെയ്യുമെന്നുമായിരുന്നു ജോർജിെൻറ അവകാശവാദം. ഭൂരിഭാഗവും മുസ്ലിം വോട്ടുകളുള്ള ഈരാറ്റുപേട്ടയിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിക്കാണ് കൂടുതൽ വോട്ട് ലഭിച്ചത്.