പൊതുവേദിയിൽ പരിഹസിച്ച് പി.സി. ജോർജ്; തിരിച്ചടിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ
text_fieldsഈരാറ്റുപേട്ട (കോട്ടയം): പൊതുവേദിയിൽ കൊമ്പ്കോർത്ത് പി.സി.ജോർജും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും. പൂഞ്ഞാറിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഇരുവരുടെയും വാദപ്രതിവാദം. ചടങ്ങിൽ സംസാരിക്കവെ എം.എൽ.എയെ പരിഹസിക്കുന്ന രീതിയിൽ മുൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ പി.സി.ജോർജ് നടത്തിയ പരാമർശമാണ് എം.എൽ.എയെ ചൊടിപ്പിച്ചത്.
ജോർജിന്‍റെ പ്രസംഗത്തിനിടയിലേക്ക് മൈക്കുമായി കടന്നുവന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇടപെടുകയായിരുന്നു. അതൊന്നും പറയാനുള്ള വേദിയല്ല ഇതെന്നും എല്ലായിടത്തും പോയി സംസാരിക്കുന്നത് പോലെ ഇവിടെ സംസാരിക്കണ്ടായെന്നും എം.എൽ.എ പറഞ്ഞു. എന്നാൽ തനിക്ക് പറയാനുള്ളത് പറയാൻ മറ്റ് വേദിയില്ലെന്നും അതിനാൽ പറയുമെന്നുമായി ജോർജ്. അതിന് വേദിയൊരുക്കാമെന്ന് എം.എൽ.എ മറുപടിയും നൽകി.
കഴിഞ്ഞ ദിവസം പത്രത്തിൽ അച്ചടിച്ചുവന്ന ഒരു ചിത്രം കണ്ടപ്പോൾ തനിക്ക് സങ്കടം വന്നെന്ന പരാമർശത്തോടെയാണ് ജോർജ് തുടക്കമിട്ടത്. പഞ്ചായത്ത് ആശുപത്രിയിൽ ഒരു ഡോക്ടറെ നിയമിക്കണമെന്നും അതിന്‍റെ ചെലവ് പഞ്ചായത്ത് വഹിച്ചുകൊള്ളാമെന്നും കാട്ടി എം.എൽ.എയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം കൊടുക്കുന്ന ചിത്രമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്പോഴാണ് എം.എൽ.എ സെബാസ്റ്റ്യൻ ഇടപെട്ടത്. അത് പറയേണ്ട ഇടം ഇതല്ലെന്നും പഞ്ചായത്ത് ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർമാർക്ക് പുറമെ ഒരു ഡോക്ടറെ അനുവദിക്കാനാണ് നിവേദനം നൽകിയതെന്നും എം.എൽ.എ പറഞ്ഞു.
ഇതിനിടയിൽ വേദിയിലുണ്ടായിരുന്ന ആളുകൾ ഇടപെട്ട് രണ്ട് പേരെയും പിന്തിരിപ്പിക്കുകയായിരുന്നു. പൂഞ്ഞാറിൽ ഒരു സർക്കാർ ആശുപത്രി വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും എം.എൽ.എയെ എപ്പോഴും കാണാൻ കഴിയില്ലെന്നും അതിനാലാണ് വേദിയിൽ വച്ച് ഇങ്ങനെ പറഞ്ഞതെന്നും പി.സി. ജോർജ് തുടർന്ന് പ്രസംഗത്തിൽ പറഞ്ഞു.