‘പുറത്ത് നിക്കടോ...’ ഇഡിയെ കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി പിണറായി
text_fieldsചെങ്ങന്നൂർ: കൈക്കൂലി വാങ്ങിയെന്ന ഇ.ഡി റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘പുറത്ത് നിക്കടോ അവിടുന്ന്’ എന്ന് പറഞ്ഞ പിണറായി വിജയൻ, ‘നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ’ എന്നും മാധ്യമപ്രവർത്തകരോട് ചോദിച്ചു.
തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള യാത്രക്കിടെ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കാൻ കയറിയതായിരുന്നു പ്രതിപക്ഷ നേതാവ്. അവിടെ കാത്തുനിന്ന മാധ്യമപ്രവർത്തകർ, മാസപ്പടി കേസിൽ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് ഇ.ഡി കത്ത് നൽകിയതുമായി ബന്ധപ്പെട്ട് പിണായിയുടെ പ്രതികരണം തേടിയപ്പോഴാണ് അദ്ദേഹം ക്ഷുഭിതനായത്. ‘ഇവിടെ വന്നത് മൂത്രമൊഴിക്കാനാണ്, നിങ്ങളെ കാണാനല്ലെന്നും’ പിണറായി പറയുന്നുണ്ട്.
കോട്ടയം, ആലപ്പുഴ ജില്ലകളിലായി മൂന്ന് പരിപാടികളാണ് ഇന്ന് പിണറായിക്കുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66 (2) വകുപ്പ് പ്രകാരം കേസിൽ ഇതുവരെ ഇ.ഡി ശേഖരിച്ച തെളിവുകളും മൊഴികളും ഉൾപ്പെടുത്തി ഡി.ജി.പിക്ക് സമർപ്പിച്ച 25 പേജ് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്. സി.എം.ആർ.എൽ മുൻ സി.എഫ്.ഒയും സി.ജി.എമ്മുമായിരുന്ന പി. സുരേഷ് കുമാർ നടത്തിയ കുറ്റസമ്മത പ്രകാരം, പിണറായി വിജയൻ സി.എം.ആർ.എല്ലിൽനിന്ന് വീണ വഴി കൈക്കൂലിയായി 3.28 കോടി കൈപ്പറ്റിയെന്ന് പറയുന്നു. മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങി ഈ പണം വീണയും ചില സുഹൃത്തുക്കളും വഴി ദുബൈയിലേക്ക് അയച്ചു. കൈക്കൂലി വാങ്ങാനും മറ്റിടങ്ങളിലേക്ക് അയക്കാനും പിണറായിയെും മുഹമ്മദ് റിയാസിനെയും സഹായിച്ചത് വീണ ആണെന്നാണ് റിപ്പോർട്ടിലെ പരാമർശം.
യമപരമായ പരിശോധനകൾ പൂർത്തിയാക്കി സർക്കാർ തീരുമാനം എടുക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചത്. ഇതിനകത്ത് രാഷ്ട്രീയമില്ല, നിയമപരമായ പരിശോധന നടത്തി തീരുമാനമെടുക്കും. നിയമം മാത്രമാണ് നോക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നും സംഭാവന വാങ്ങാറുണ്ട്. ഈ കേസ് അങ്ങനെയല്ല. അതിന് അപ്പുറമുള്ള കാര്യങ്ങൾ ഇ.ഡി നൽകിയ കത്തിലുണ്ട്. ന്യായീകരിക്കാൻ മാത്രമാണ് സി.പി.എം നടക്കുന്നത്. സി.പി.എം ഇപ്പോൾ പ്രതിരോധത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


