Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എം ശ്രീ: അന്തിമ...

പി.എം ശ്രീ: അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു; തുടർ നടപടിക്ക് കേന്ദ്രത്തിന്റെ കത്ത് വീണ്ടും

text_fields
bookmark_border
പി.എം ശ്രീ: അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു; തുടർ നടപടിക്ക് കേന്ദ്രത്തിന്റെ കത്ത് വീണ്ടും
cancel

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ തുടരുന്നത് സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ട് വിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യത്തിൽ അടിയന്തര കൂടിയാലോചനകൾ സർക്കാർതലത്തിലും മുന്നണിതലത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തും. മന്ത്രിസഭ ഉപസമിതി യോഗവും വൈകാതെ ചേരാനാണ് ധാരണ. ചർച്ചകൾക്കും കൂടിയാലോചനകൾക്കുംശേഷം സർക്കാർ നിലപാട് മുഖ്യമന്ത്രി പറയുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ, ഇതിനകം ഒപ്പിട്ട പദ്ധതിയിൽ മുന്നോട്ടുപോകാനുള്ള സാധ്യതയാണ് സർക്കാർ തേടുന്നത്. ധാരണാപത്രത്തിൽ ഒപ്പിട്ട് സംസ്ഥാനത്തെ പദ്ധതിയുടെ ഭാഗമാക്കിയത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറാണെന്നും പിൻമാറാൻ വ്യവസ്ഥയില്ലെന്നുമുള്ള നിലപാടിൽ ഊന്നിയായിരിക്കും മുന്നോട്ടുപോകാനുള്ള നിലപാട് സ്വീകരിക്കുക. പദ്ധതിയിൽ തുടർനടപടി സ്വീകരിക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ വീണ്ടും കത്തയച്ച സാഹചര്യത്തിലാണ് തീരുമാനം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

മുന്നോട്ടുപോയില്ലെങ്കിൽ സമഗ്രശിക്ഷ പദ്ധതിയിൽ കേരളത്തിന് ലഭിക്കേണ്ട 1500 കോടി രൂപ ലഭിക്കില്ലെന്നും ഇത് സ്കൂൾ വിദ്യാഭ്യാസത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ നിലപാട് വ്യക്തമാക്കിയത്. പദ്ധതിയിൽ തുടരേണ്ടതിന്‍റെ അനിവാര്യതയാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലും നേതൃയോഗത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോൾ സ്കൂൾ വിദ്യാഭ്യാസ പദ്ധതികൾക്കായി കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട ഫണ്ട് വേണ്ടെന്നുവെക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്കൂൾ പാഠ്യപദ്ധതി തെരഞ്ഞെടുക്കൽ, സ്കൂളുകൾ തെരഞ്ഞെടുൽ എന്നിവയിൽ സംസ്ഥാനത്തിന്‍റെ അവകാശം സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്ന നിലപാടും മുഖ്യമന്ത്രി ആവർത്തിക്കുന്നു. ഇതിനിടെ, പി.എം ശ്രീ പദ്ധതിയിൽ തുടരണമെന്ന് നിർദേശിച്ച് വീണ്ടും കേരളത്തിന് കേന്ദ്രസർക്കാറിന്‍റെ കത്ത്. ധാരണാപത്രം ഒപ്പിട്ട കേരളം നിലവിൽ പദ്ധതിയുടെ ഭാഗമാണെന്ന് പറയുന്ന കത്തിൽ, തമിഴ്നാട് മാത്രമാണ് പദ്ധതിയുടെ ഭാഗമാകാത്തതെന്ന് പ്രത്യേകം എടുത്തുപറയുന്നു.

Show Full Article
TAGS:PM SHRI VD Satheesan 
News Summary - PM SHRI: Final decision left to the Chief Minister
Next Story