Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം വലിയ വിവേചനം...

മലപ്പുറം വലിയ വിവേചനം നേരിടുന്നു; ജനസംഖ്യ ആനുപാതികമായി ജില്ലകൾ പുനഃക്രമീകരിക്കണമെന്ന് പി.എം.എ സലാം

text_fields
bookmark_border
https://www.madhyamam.com/tags/pma-salam
cancel
camera_alt

പി.എം.എ. സലാം

മലപ്പുറം: പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂടുതൽ ജില്ലകൾ രൂപവത്കരിക്കണമെന്ന ആവശ്യമുയരുന്നു. നേരത്തേ തന്നെ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം രാഷ്ട്രീയ പാർട്ടികളിൽ നിന്നും അല്ലാതെയും ഉയർന്നിട്ടുണ്ട്.

മലബാറിലെ പ്രമുഖ പാർട്ടിയെന്ന നിലയിൽ മുസ്‍ലിം ലീഗും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പക്ഷേ, മലപ്പുറം മാത്രമല്ല, ജനസംഖ്യ ആനുപാതികമായി ജില്ലകൾ പുനഃക്രമീകരിക്കണമെന്നാണ് മുസ്‍ലിം ലീഗ് എന്നും ആവശ്യപ്പെടുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. അല്ലെങ്കിൽ വിഭവ വിനിയോഗത്തിൽ വിവേചനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘45 ലക്ഷത്തിൽ പരം ജനസംഖ്യയുള്ള മലപ്പുറം ജില്ലക്കും 10 ലക്ഷത്തോളം ജനസംഖ്യയുള്ള പത്തനംതിട്ട ജില്ലക്കും ജില്ല അടിസ്ഥാനത്തിൽ ലഭിക്കുന്നത് ഒരോ സൗകര്യങ്ങളാണ്. ഒരു കലക്ടർ, ഒരേ ഓഫിസുകൾ തുടങ്ങിയവ. ഇതുമൂലം മലപ്പുറം വലിയ വിവേചനം നേരിടുന്നു. ഇത് ഒരുപാട് പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്.’ -സലാം സ്വകാര്യ ചാനലിനോട് പറഞ്ഞു.

ജനസംഖ്യ ആനുപാതികമായി എല്ലാവർക്കും, ഓരോ കേരളീയനും അവകാശപ്പെട്ട ആനുകൂല്യങ്ങളും മറ്റും ലഭ്യമാകണമെങ്കിൽ ജനസംഖ്യ അടിസ്ഥാനമാക്കി ജില്ലകൾ ക്രമീകരിക്കണം. അതുപോലെ തന്നെ താലൂക്കുകളും പുനഃക്രമീകരി​​ക്കേണ്ടതുണ്ട്. ജില്ല അടിസ്ഥാനത്തിലും താലൂക്ക് അടിസ്ഥാനത്തിലുമുള്ള അശാസ്ത്രീയത പരിഹരിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരൂർ ആസ്ഥാനമായി മലപ്പുറം ജില്ല രണ്ടാക്കണമെന്ന് ഞങ്ങൾ പറയുന്നില്ല. എന്നാൽ, ജനസംഖ്യ ആനുപാതികമായി നോക്കിയാൽ മലപ്പുറത്ത് മൂന്നോ നാലോ ജില്ലകൾ വരേണ്ടതാണെന്നും പി.എം.എ. സലാം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം, മുസ്‍ലിം ലീഗ് എം.എൽ.എ പി.കെ. നവാസ് മലപ്പുറത്ത് പുതിയ ജില്ല വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ട് മൂവാറ്റുപുഴ ജില്ല എറണാകുളത്തിന് അനിവാര്യമാകുന്നുവോ, അത്രതന്നെ, കണക്കുകൾ പരിശോധിച്ചാൽ അതിനേക്കാൾ അനിവാര്യമാണ് മലപ്പുറത്തും ഒരു പുതിയ ജില്ലയെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ നൽകാനും ഭരണസൗകര്യം വർധിപ്പിക്കാനും തീർച്ചയായും ഒരു പുതിയ ജില്ല എന്നത് ഗുണകരവും വികസനത്തിന് സൗകര്യപ്രദവുമാണ്. ആദ്യം ഏത് വേണമെന്നതിലല്ല കാര്യം. കണക്കുകളും ഭരണപരമായ ആവശ്യകതയും ഒരു പുതിയ ജില്ല അനിവാര്യമാക്കുന്നുവെങ്കിൽ, രണ്ട് ജില്ലകളും പിറക്കണമെന്നും നവാസ് കൂട്ടിച്ചേർത്തു.

Show Full Article
TAGS:PMA Salam malappuram district Population balance Muslim League 
Next Story