11കാരിയെ പീഡിപ്പിച്ചയാൾക്ക് ജീവിതാവസാനം വരെ തടവ്; മൂന്ന് ജീവപര്യന്തവും ലക്ഷം രൂപ പിഴയും ശിക്ഷ
text_fieldsപുനലൂർ (കൊല്ലം): പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത 35കാരന് മൂന്ന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. വിധിച്ചു. അഞ്ചൽ നെട്ടയം കോണത്ത് മുക്ക് ചരുവിള പുത്തൻ വീട്ടിൽ പി. കനകരാജിനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഡിസ്ട്രിക്റ്റ് ജഡ്ജ് ടി.ഡി. ബൈജു ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലേയും വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. മൂന്നു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴ ഒടുക്കാത്ത പക്ഷം ഒമ്പത് മാസം കഠിന തടവുമാണ് ശിക്ഷ. കൂടാതെ ജില്ല ലീഗൽ സർവിസസ് അതോറിറ്റി മൂന്ന് ലക്ഷം രൂപ അതിജീവിതക്ക് നഷ്ടപരിഹാരം നൽകാനും വിധിയിൽ പരാമർശമുണ്ട്. ജീവപര്യന്തം തടവ് പ്രതിയുടെ ജീവിതാവസാനം വരെ ആണെന്ന് വിധിയിൽ പ്രത്യേകമായി പരാമർശിച്ചിട്ടുണ്ട്.
ഇരയായ പെൺകുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലയളവിലാണ് പ്രതി പലതവണ ബലാത്സഗം ഉൾപ്പടെയുള്ള ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയത്. ഏരൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന സുഭാഷ് കുമാർ ആണ് കേസ് രജിസ്റ്റർ ചെയ്ത് ആദ്യ അന്വേഷണം നടത്തിയത്. തുടർന്ന് പുനലൂർ ഡി.വൈ.എസ്.പിമാരായിരുന്ന അനിൽ ദാസും എം.എസ്. സന്തോഷും അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം കോടതി മുമ്പാകെ സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.പി. അജിത്ത് കോടതിയിൽ ഹാജരായി.