Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേമത്ത് പവർഫുൾ പോര്

നേമത്ത് പവർഫുൾ പോര്

text_fields
bookmark_border
നേമത്ത് പവർഫുൾ പോര്
cancel

തിരുവനന്തപുരം: അഗസ്ത്യാർകൂടത്തിൽനിന്ന് ഉറവയിടുന്ന കരമനയാർ കിലോമീറ്ററുകൾ താണ്ടി നേമത്തിന്‍റെ ഹൃദയത്തിലൂടെ ചാലിട്ടൊഴുകി തിരുവല്ലം വഴി അറബിക്കടലിൽ ചേരുന്നത് പിടിതരാത്ത നിരവധി വേഷപ്പകർച്ചകളിലൂടെയാണ്. 1957ൽ തുടങ്ങുന്ന നേമം മണ്ഡലത്തിന്‍റെ രാഷ്ട്രീയ പ്രയാണം പരിശോധിച്ചാലും ഈ അപ്രതീക്ഷിത ചുവടുമാറ്റങ്ങളും ഭാവപ്പകർച്ചകളും പ്രകടം. 2008ലെ മണ്ഡലപുനർനിർണയത്തിന് ശേഷവും ചാഞ്ഞും ചരിഞ്ഞും ഇടതുചേർന്നും വലതുമാറിയും ആരോടും കൂറില്ലാതെയും കുത്തിയൊഴുകിയതിന്‍റെ നേരടയാളങ്ങൾ നിരവധിയാണ്. 2016ൽ സംസ്ഥാന ബി.ജെ.പിക്ക് ചരിത്രവിജയം സമ്മാനിച്ചത് ഇതേ നേമം തന്നെ. ഉള്ളുതുറക്കാതെ കുതറിമാറുന്ന ഈ മണ്ഡലത്തിലെ അടിയൊഴുക്ക് ഒരേ സമയം മൂന്ന് മുന്നണികളുടെയും നെഞ്ചിടിപ്പേറ്റുന്നു.

മണ്ഡലം തുടർച്ചയായി രണ്ടാം വട്ടവും നിലനിർത്താൻ ഇടതുമുന്നണി നിയോഗിച്ചത് വി.ശിവൻകുട്ടിയെയാണ്. കഴിഞ്ഞ വട്ടം കൈവിട്ടെങ്കിലും 2016ലെ താമരത്തിളക്കത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കളത്തിലുള്ളത്. ഒരു കാലത്ത് തങ്ങളുടെ കൈവശമുണ്ടായിരുന്ന മണ്ഡലം നീണ്ട ഇടവേളക്ക് ശേഷം യു.ഡി.എഫിന് വേണ്ടി തിരികെപ്പിടിക്കാൻ കെ.എസ് ശബരിനാഥനാണ് കളത്തിലുള്ളത്.

ഫലത്തിൽ പ്രമുഖരുടെ തളർച്ചക്കും പടർച്ചയ്ക്കും സാക്ഷ്യം വഹിച്ച കരമനയാറിന്‍റെ തീരം ഇക്കുറിയും കമ്പോട് കമ്പ് പോരാട്ടത്തിന് വേദിയാകും. പശ്ചിമേഷ്യൻ സംഘർഷവും ദേശീയ രാഷ്ട്രീയവും മുതൽ നഗരത്തിലെ തെരുവ് നായ പ്രശ്നം വരെ ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ ഈസി വാക്കോവറല്ല. ജയിക്കണമെങ്കിൽ വിയർക്കണം.

എന്തുകൊണ്ട് തങ്ങൾ ജയിക്കുമെന്നതിന് തെളിവായി എല്ലാവർക്കും നിരത്താൻ കണക്കുകളുണ്ട്. എന്നാൽ നേമത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ കണക്കുകൂട്ടലുകൾ തെറ്റാറുണ്ട്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേമത്ത് ബി.ജെ.പിക്കായിരുന്നു മേൽകൈ. എന്നാൽ 2021ലെ നിയമസഭയിൽ വി.ശിവൻകുട്ടിയാണ് മണ്ഡലം നേടിയത്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നേമം ഉൾപ്പെടെ തിരുവനന്തപുരത്ത് തോൽവിയാണെങ്കിലും മണ്ഡലത്തിൽ ലീഡ് ബി.ജെ.പിക്കാണ്. ഒരേ സമയം ഈ കണക്കുകൾ മുന്നണികൾക്ക് സാധ്യതയും വെല്ലുവിളിയുമാണ്.

2016 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ദുർബലനായതാണ് താമര വിരിയാൻ കാരണമെന്നതാണ് രാഷ്ട്രീയാക്ഷേപം. എന്നാൽ, 2021ൽ യു.ഡി.എഫ് തങ്ങളുടെ ഹെവിവെയിറ്റ് സ്ഥാനാർഥി കെ. മുരളീധരനെ കളത്തിലിറക്കിയതോടെ കനത്ത മത്സരമായി. സംസ്ഥാന വ്യാപകമായി ആഞ്ഞടിച്ച ഇടതു തരംഗത്തിനൊപ്പമായിരുന്നു അന്ന് നേമം.

മുരളീധരൻ പിടിച്ച വോട്ടുകളാണ് ബി.ജെ.പിയെ പിന്തള്ളി ശിവൻകുട്ടിയെ തുണച്ചതെന്നാണ് അടക്കിപ്പിടിച്ച സംസാരം. തിരുവനന്തപുരം കൗൺസിലർ കെ.എസ്. ശബരീനാഥൻ കളത്തിലിറങ്ങിയതോടെ കനത്ത മത്സരമാണ് ഇക്കുറി.

സാമുദായിക സമവായങ്ങൾക്കൊപ്പം ന്യൂനപക്ഷ വോട്ടുകളും നിർണായകമാണ്. മണ്ഡലത്തിൽ വിജയസാധ്യതയുള്ള ബി.ജെ.പി ഇതര സ്ഥാനാർഥിക്ക് പിന്തുണയെന്ന ന്യൂനപക്ഷ കീഴ്വഴക്കം ഇക്കുറിയും മാറാനിടയില്ല.

Show Full Article
TAGS:Kerala Assembly Election 2026 LDF UDF BJP Latest News 
News Summary - Powerful battle in Nemoth
Next Story