ശബരിമല വനമേഖലയിൽ ആയുധധാരികളായ അജ്ഞാതരുടെ സാന്നിധ്യം; അതിർത്തിയിെല വീടുകളിലെത്തി നിത്യോപയോഗ വസ്തുക്കൾ മോഷ്ടിക്കുന്നു
text_fieldsപത്തനംതിട്ട: ശബരിമല വനമേഖലയിൽ ആയുധധാരികളായ അജ്ഞാത സംഘത്തിന്റെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ. പതിവായി ഇവർ വനമേഖലയിൽ തമ്പടിക്കുകയാണെന്നാണ് പരാതി. തമിഴ്‌നാട്ടിൽ നിന്നും മൃഗവേട്ട ലക്ഷ്യമിട്ടെത്തിയവരാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇതിനിടെ, അജ്ഞാത സംഘം ശബരിമല വനാതിർത്തികളിലെ വീടുകളിൽ നിന്ന് പാകം ചെയ്ത ഭക്ഷണം, അരി, നിത്യോപയോഗ വസ്തുക്കൾ എന്നിവ മോഷ്ടിക്കുന്നതായും പരാതിയുണ്ട്. കഴിഞ്ഞ കാലങ്ങളിലൊന്നും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ആങ്ങാമൂഴി, വാലൂപ്പാറ, കൊച്ചു കോയിക്കൽ, ഗുരുനാഥൻ മണ്ണ് എന്നിവിടങ്ങളിലാണ് ഇൗ അജ്ഞാത സംഘം മോഷണം നടത്തിയത്. സംഭവത്തിൽ ഇതുവരെ പൊലീസും വനംവകുപ്പും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വീടുകളുടെ വാതിലും ജനലും വെട്ടിപ്പൊളിച്ചാണ് സംഘം വീടിനുള്ളിൽ കടക്കുന്നത്. സംഭവം അന്വേഷിച്ച് ഉടൻ നടപടി സ്വീകരിക്കണമെന്നാണ് പൊതുവായ ആവശ്യം.
സംഘത്തിന്റെ കൈയിൽ വിവിധ ആയുധങ്ങൾ ഉള്ളതിൽ നാട്ടുകാർ ഭീതിയിലാണ് കഴിയുന്നത്. മൃഗവേട്ടക്ക് എത്തുന്നവർ മുമ്പൊരിക്കലും വനാതിർത്തിയിലെ വീടുകളിൽ കയറി മോഷണം നടത്തുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.