പ്രതിസന്ധിയിലായ സ്വകാര്യ ബസ് ട്രിപ്പ് മുടക്കിയതിന് പിഴ ചുമത്തിയ സംഭവം; ഒരു രൂപ വീതം സഹായം തേടി ബസുടമ
text_fieldsആലുവ: കനത്ത വരുമാന നഷ്ടത്തെ തുടർന്ന് ഉച്ചസമയത്തെ സർവീസ് നടത്താതെയിരുന്ന സ്വകാര്യ ബസിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് നടപടിയിൽ സഹായം തേടി ബസുടമ. സംസ്ഥാന സർക്കാർ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമായി കെ.എസ്.ആർ.ടി.സിയി ബസുകളിൽ നൽകിയ സൗജന്യ യാത്രയെ തുടർന്ന് പ്രതിസന്ധിയിലായി സർവീസ് നിർത്തിവെച്ച എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ എന്ന സ്വകാര്യ ബസിനാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. ഇതിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായാണ് ബസുടമ രംഗത്തെത്തിയത്. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് ബസുടമ സഹായം തേടുന്നത്.
സർവീസ് നടത്താതെ പെർമിറ്റ് ലംഘിച്ചെന്ന് ആരോപിച്ച് 7,500 രൂപയാണ് എം.വി.ഡി പിഴ ചുമത്തിയത്. ഈ പിഴ തുക അടക്കാൻ ബസുടമകളോടും ജീവനക്കാരോടും യാത്രക്കാരോടും ഒരു രൂപ വീതം സഹായം തേടുകയാണ് ബസുടമ ഡേവിഡ്. പ്രിയദർശിനി സൗജന്യ യാത്രയിൽ പ്രതിഷേധം അറിയിച്ച് പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകിയ സ്വകാര്യ ബസാണ് ലിറ്റിൽ ഫ്ലവർ.
കടുത്ത നഷ്ടത്തെ തുടർന്ന് ഉച്ചക്ക് 2.30നുള്ള സർവീസ് നിർത്തിവെച്ചതിൽ ലഭിച്ച പരാതിയിലാണ് മോട്ടോർ വാഹന വകുപ്പാണ് ബസിന് പിഴയിട്ടത്. സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് സർവീസ് താത്കാലികമായി നിർത്തിവെച്ചതെന്ന് അറിയിച്ചിട്ടും പിഴയിൽ മാറ്റം വരുത്താൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് ബസ് ഉടമ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഓൺലൈൻ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി പിഴ ചുമത്തിയതെന്നാണ് എം.വി.ഡി ഉദ്യോഗസ്ഥർ ബസ് ഉടമക്ക് മറുപടി നൽകിയത്. എന്നാൽ, പിഴയിട്ട പണം അടക്കാൻ രണ്ടാഴ്ച സർവീസ് നടത്തിയാലും പണം ലഭിക്കാത്ത സാഹചര്യത്തിലാണ് സഹായം തേടി ബസുടമ രംഗത്തെത്തിയത്.
വരുമാനത്തിൽ വലിയ ഇടിവുണ്ടായതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സർവീസുകൾ ലാഭകരമല്ലാത്ത സാഹചര്യത്തിൽ ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധത്തിനിടയിൽ കാസർകോടുള്ള സ്വകാര്യ ബസുകൾ ഇന്ന് മിന്നൽ പണി മുടക്കിലാണ്. അതേസമയം, സ്വകാര്യ ബസ് ഉടമകളുടെ ആശങ്ക സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു.


