പഴശ്ശി ഡാം നിർമിച്ച കരാറുകാരൻ പട്ടുവത്തിൽ മൊയ്തീൻ കുട്ടി ഹാജി നിര്യാതനായി
text_fieldsചട്ടഞ്ചാല്‍ (കാസർകോട്): പ്രമുഖ പൊതുമരാമത്ത് കരാറുകാരനും ചെമ്മനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ മൊയ്തീന്‍കുട്ടി ഹാജി പട്ടുവത്തില്‍(92) നിര്യാതനായി. കണ്ണൂർ പഴശ്ശി ഡാം പ്രോജക്ട്, കാസർകോട് ചന്ദ്രഗിരി പാലം അടക്കമുള്ള പല വൻകിട പദ്ധതികളുടെയും നിർമ്മാണ ചുമതല ഏറ്റെടുത്ത് നടത്തിയത് മൊയ്തീൻ കുട്ടി ഹാജിയാണ്. ചൊവ്വാഴ്ച രാത്രി 12 ഓടെ തളങ്കരയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ചട്ടഞ്ചാല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ മാനേജരായിരുന്നു. ചട്ടഞ്ചാൽ എൻജിനീയറിങ് ഇൻഡസ്ട്രീസ് ഉടമയാണ്. ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി, മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്‌സ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദീർഘകാലം ചട്ടഞ്ചാൽ ജുമാ മസ്ജിദിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം കീഴൂർ സംയുക്ത ജമാഅത്ത് ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. ചട്ടഞ്ചാൽ മാഹിനാബാദ് ഇസ്ലാമിക് കോളേജ് ഉൾപ്പെടെ കാസർകോട് ജില്ലയിലെ പ്രമുഖ ഇസ്ലാമിക സ്ഥാപനങ്ങളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രധാന ഭാരവാഹിത്വം വഹിച്ചിരുന്നു. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിന്റെ മുൻ മാനേജർ കൂടിയായ അദ്ദേഹത്തോടുള്ള ആദരസൂചകമായി ബുധനാഴ്ച സ്കൂളിന് അവധി പ്രഖ്യാപിച്ചു.
ഭാര്യ: പരേതയായ ആയിഷാബി. മക്കള്‍: സുബൈദ, ഇഖ്ബാല്‍ (പൊതുമരാമത്ത് കരാറുകാരന്‍), താഹിറ, ഫൈസല്‍ (പൊതുമരാമത്ത് കരാറുകാരന്‍).
മരുമക്കള്‍: കെ.എസ്. ഹബീബ്, എൻ.എ. ഹാരിസ് എം.എല്‍.എ (ബംഗളൂരു), ഖൈറുന്നിസ മൂസ, ഡോ. റമീസ മഹ്മൂദ്. സഹോദരങ്ങള്‍: ടി.കെ. അബ്ദുല്‍ ഖാദര്‍ ഹാജി, മാഹിന്‍ ഹാജി, അബ്ദുല്ല ഹാജി, ആയിഷ.


