റാഫ്റ്റിങ്ങില്‍ ആവേശപ്പൂരം തീര്‍ത്ത് പെണ്‍കൂട്ടങ്ങള്‍
text_fieldsകാര്യങ്കോട് പുഴയില്‍ നടക്കുന്ന സാഹസിക വിനോദമായ വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങില്‍ പങ്കെടുക്കുന്ന വനിതകൾ
ചെറുപുഴ: മണ്‍സൂണ്‍ സീസണില്‍ കാര്യങ്കോട് പുഴയില്‍ നടക്കുന്ന സാഹസിക വിനോദമായ വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങില്‍ പങ്കെടുക്കാനെത്തുന്ന വനിതകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മഴ ശക്തിപ്രാപിച്ചതോടെ സജീവമായ റാഫ്റ്റിങ്ങില്‍ പങ്കെടുക്കാന്‍ വനിതകളുടെ നിരവധി ഗ്രൂപ്പുകളാണ് എത്തുന്നത്.
മുന്‍വര്‍ഷങ്ങളില്‍ മറ്റു ജില്ലകളില്‍നിന്ന് മുന്‍കൂട്ടി ബുക്ക് ചെയ്തുവരുന്ന അഡ്വഞ്ചര്‍ ടൂറിസ്റ്റുകളുടെ കൂട്ടത്തിലെ എണ്ണം പറഞ്ഞ വനിതകള്‍ മാത്രമാണ് കുത്തിയൊഴുകുന്ന കാര്യങ്കോട് പുഴയില്‍ റാഫ്റ്റിങ് നടത്തിയിരുന്നത്. എന്നാല്‍, ഇത്തവണ ചെറുപുഴയിലും സമീപ പഞ്ചായത്തുകളിലുമുള്ള നിരവധി വനിതകളാണ് ടീമായെത്തിയാണ് റാഫ്റ്റിങ് നടത്തിയത്. കാര്യങ്കോട് പുഴയിലൂടെ എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാണ് റാഫ്റ്റിങ് പൂര്‍ത്തിയാക്കുന്നത്. ഇടക്ക് കൂറ്റന്‍ കല്ലുകളിലും വള്ളിപ്പടര്‍പ്പുകളിലും കയറിയിറങ്ങിയാണ് റാഫ്റ്റ് സഞ്ചരിക്കുക. അതുകൊണ്ടുതന്നെ സാധാരണക്കാരായ വീട്ടമ്മമാരും മറ്റും താല്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ കൗമാരക്കാരും യുവതികളും വീട്ടമ്മമാരുമെല്ലാം കൂട്ടമായി റാഫ്റ്റിങ്ങിനെത്തുന്നുണ്ട്. രാവില ആറു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് അവസരം.
ഓപ്പറേറ്റര്‍മാരുടെ എണ്ണം വര്‍ധിച്ചതോടെയാണ് നാട്ടുകാര്‍ക്ക് റാഫ്റ്റിങ്ങിന് കൂടുതല്‍ അവസരം ലഭിച്ചത്. രാഷ്ട്രീയപാര്‍ട്ടികളുടെ വനിതഘടകങ്ങള്‍ക്കുവരെ കുറഞ്ഞ നിരക്ക് ഓഫര്‍ ചെയ്ത് റാഫ്റ്റിങ്ങിനെത്തിക്കുകയാണ് സംരംഭകര്‍. കോഴിക്കോട് ജില്ലയില്‍ ഇരുവഞ്ഞിപ്പുഴയിലാണ് ഇത്തരത്തില്‍ റാഫ്റ്റിങ് നടക്കുന്ന മറ്റൊരിടം. എന്നാല്‍, കാര്യങ്കോട് പുഴയിലെ റാഫ്റ്റിങ്ങിന്റെ ത്രില്‍ വേറെ ലെവലാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.


