‘രഞ്ജിത്ത് ഒരു പുരുഷൻ, ഇതിഹാസ തുല്യനായ കലാകാരൻ; പിണറായിയുടെ അടുത്തയാൾ എന്ന് പറഞ്ഞ് ആക്രമിക്കരുത്’ -രാഹുൽ ഈശ്വർ
text_fieldsകൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രാഹുൽ ഈശ്വർ. രഞ്ജിത്തിനെ ആക്രമിക്കുന്നതിനും ന്യായീകരിക്കുന്നതിനും മുൻപ് ക്ഷമയോടെ സത്യം അറിയാൻ കാത്തിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിഹാസ തുല്യനായ കലാകാരൻ ആണ്. അദ്ദേഹവും ഒരു പുരുഷനാണ്, മനുഷ്യനാണ്. തെറ്റ് ചെയ്താൽ മാത്രമേ ശിക്ഷിക്കാവൂ. കാരണം, നമ്മുടെ മകൻ, അച്ഛൻ, സഹോദരൻ ജയിലിൽ നിന്ന് ഒരു വ്യാജ പരാതി അകലത്തിൽ മാത്രമാണ് -രാഹുൽ ഈശ്വർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
തന്‍റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയെ കാരവാനിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് രഞ്ജിത്തിനെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. ഇന്നലെ രാത്രി എറണാകുളത്തുനിന്ന് തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ച് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി ഡി.സി.പി അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. നേരത്തെ ബംഗാളി നടിയും യുവാവും സമാനമായ പരാതിയുമായി രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരുന്നെങ്കിലും, പഴയ സംഭവങ്ങളായതിനാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി ആ കേസുകള്‍ റദ്ദാക്കിയിരുന്നു. നിലവിലെ കേസില്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് ഉന്നത പൊലീസ് വൃത്തങ്ങളും വ്യക്തമാക്കി.
രാഹുൽ ഈശ്വറിന്റെ കുറിപ്പിന്റെ പൂർണരൂപം:
ശ്രീ രഞ്ജിത്തിനെ ആക്രമിക്കുന്നതിനു / ന്യായീകരിക്കുന്നതിനു മുൻപ് ക്ഷമയോടെ സത്യം അറിയാൻ കാത്തിരിക്കുക .. 🙏
ശ്രീ രഞ്ജിത് ഇതിഹാസ തുല്യനായ കലാകാരൻ ആണ്. അദ്ദേഹത്തിനെതിരെ മുൻപ് ഉയർന്ന പരാതികൾ വ്യാജമായിരുന്നു. ഈ പരാതി സത്യമാകാം / കള്ളമാകാം .. നമുക്കറിയില്ല. സത്യത്തിനോടൊപ്പം .. (അവൾക്കൊപ്പവും അവനൊപ്പവും അല്ല) എന്തായാലും പരാതിക്കാരി ഐ.സി.സിക്ക് (ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റി) പരാതി നൽകിയിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം.
മുൻപത്തെ ഒരു കേസിൽ കോടതി പറഞ്ഞത് - ശ്രീ രഞ്ജിത്തിനെതിരെ ഉള്ളത് "classic example of fake case" എന്നാണ്. സിനിമ രംഗത്തുള്ളവർക്ക് ശത്രുക്കൾ സ്വാഭാവികം, തർക്കങ്ങൾ അതി സ്വാഭാവികം..
പൊലീസ് പറയുന്നതിന് ഒരു പരിധിക്കപ്പുറം ഗൗരവം ഇല്ല, കാരണം അവർ അവരുടെ "ജോലി തീർക്കാൻ പെൺകുട്ടിയുടെ നിലപാടിനോടൊപ്പം ഉള്ള maximalist position (പരമാവധി അനുകൂല നിലപാടെ സ്വീകരിക്കൂ) .. പൊലീസിന്റെ നിയമപരമായ ദൗർബല്യമാണത്.. (ഉത്തരവാദിത്വവും)
പ്രതികാരത്തിന് കള്ള കേസുകൾ വ്യാപകമായി ഉയരുന്ന മേഖലയാണ് സിനിമ. ശ്രീ രഞ്ജിത് ഇടതു പക്ഷക്കാരനാണ്, മുഖ്യമന്ത്രി പിണറായി വിജയൻറെ അടുത്ത ആൾ ആണ് എന്ന് പറഞ്ഞു രാഷ്ട്രീയമായി ആക്രമിക്കരുത്.
അദ്ദേഹവും ഒരു പുരുഷനാണ്, മനുഷ്യനാണ് .. തെറ്റ് ചെയ്താൽ മാത്രമേ ശിക്ഷിക്കാവു .. കാരണം .. നമ്മുടെ മകൻ, അച്ഛൻ, സഹോദരൻ ജയിലിൽ നിന്ന് ഒരു വ്യാജ പരാതി അകലത്തിൽ മാത്രമാണ്...


