സി.പി.ഐ യുവജന, വിദ്യാർഥി പ്രതിഷേധം: പത്ത് വർഷത്തിന് ശേഷം ആദ്യമായി തെരുവിൽ ഇറങ്ങിയത് കൊണ്ടാണ് ഈ ചൊറിച്ചിൽ, ശീലമായിക്കൊള്ളും -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽ നിന്നും യു.ഡി.എഫ് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ യുവജന, വിദ്യാർഥി സംഘടനയായ എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും നടത്തിയ പ്രതിഷേധം സംഘർഷമായതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി ഉപയോഗിച്ചതിൽ ചെളിവെള്ളം ഉണ്ടായെന്ന ആരോപണത്തിൽ നിയമസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. പ്രതിഷേധത്തിനെതിരെ ജലപീരങ്കിയിൽ പൊലീസ് ഉപയോഗിച്ച വെള്ളം കുപ്പിയിൽ കൊണ്ടുവന്നാണ് പിണറായി വിജയൻ ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടിയുമായാണ് രാഹുൽ രംഗത്തെത്തിയത്.
പ്രതിപക്ഷ സമരക്കാരുടെ ദേഹത്ത് അടിച്ച ജലാപീരങ്കിയിലെ വെള്ളം മലിന ജലമായിരുന്നു എന്നാണ് പിണറായി വിജയൻ പറഞ്ഞത്. നിങ്ങളുടെ ഭാരണകാലത്ത് ഞങ്ങളുടെ ദേഹത്ത് അടിച്ചത് പനിനീരോ, മിനറൽ വാട്ടറോ അല്ലായിരുന്നു. അന്ന് വസ്ത്രത്തിന്റെ നിറം മാറിയത് കളർ ഇളകിയത് കൊണ്ടല്ല, പൊലീസിന്റെ ലാത്തിയും ഗ്രനേഡും ഏറ്റുവാങ്ങി ഞങ്ങളുടെ ചോര വീണത് കൊണ്ടായിരുന്നു. പ്രതിപക്ഷ യുവജന നേതാക്കളോടാണ്... പത്ത് കൊല്ലത്തിനു ശേഷം ആദ്യമായി തെരുവിൽ ഇറങ്ങിയത് കൊണ്ടാണ് ഈ ചൊറിച്ചിൽ, അത് അങ്ങ് ശീലമായിക്കൊള്ളും... സമരഭിവാദ്യങ്ങൾ' - രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിഷേധക്കാരെ നേരിടാൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് മുമ്പിൽ ബാരിക്കേഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ വിദ്യാർഥികൾ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചു. തുടർന്നാണ് ജലപീരങ്കി ഉപയോഗിച്ച് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞത്. അര മണിക്കൂറുകൾക്ക് ശേഷം ശരീരമാസകലം ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾ പറഞ്ഞു. ആദ്യം ജലപീരങ്കിയിൽ നിന്നും കട്ട ചെളിയും പിന്നീട് മഞ്ഞ നിറത്തിലുള്ള വെള്ളവുമാണ് വന്നതെന്നാണ് വിദ്യാർഥികൾ വ്യക്തമാക്കി. കക്കൂസ് മാലിന്യം കലർന്നിട്ടുള്ള വെള്ളമാണോ ഉപയോഗിച്ചതെന്ന സംശയവും വിദ്യാർഥികൾ പങ്കുവെച്ചു. വിദ്യാർഥികളെ പിന്തുണച്ച് തൃശൂർ ഒല്ലൂർ എം.എൽ.എ കെ. രാജൻ രംഗത്തെത്തിയിരുന്നു.
'പൊലീസ് നടപടി ചെറുതായി കാണുന്നില്ല. ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള നീക്കമാണ് നടന്നത്. സമരം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടാണെങ്കിൽ സർക്കാർ കാണാനിരിക്കുന്നതേ ഉള്ളൂ. ഇത് സാധാരണ സമയമല്ലെന്ന് കൂടി ഓർക്കണം. പകർച്ചവ്യാധികൾ പടരുന്ന കാലമാണ്. ആരുടെ നിർദേശപ്രകാരമാണ് വിദ്യാർഥികൾക്ക് നേരെ ചെളിവെള്ളം പ്രയോഗിച്ചത്? ഇതിന് സർക്കാർ മറുപടി പറയണം,' കെ. രാജൻ പ്രതികരിച്ചു.
അതേസമയം, കേരളത്തിൽ ആദ്യമായല്ല ജലപീരങ്കി പ്രയോഗിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞു. വാട്ടർ അതോറിറ്റിയിൽ നിന്നെടുത്ത വെള്ളമാണ് ജലപീരങ്കിയിൽ പ്രയോഗിച്ചതെന്നും പഴയകാലത്തെ ടാങ്കറിൽനിന്ന് എടുത്ത വെള്ളമാകാമെന്നും മന്ത്രി പ്രതികരിച്ചു. വിഷയം പരിശോധിക്കാൻ കമീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വെള്ളം ലബോറട്ടറിയിൽ അയക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നൽകി.


