32 പൈസ ഇന്ധന സർച്ചാർജ്; കെ.എസ്.ഇ.ബി ആവശ്യത്തോട് വിയോജിപ്പുമായി റെഗുലേറ്ററി കമീഷൻ
text_fieldsതിരുവനന്തപുരം: യൂനിറ്റിന് 32 പൈസ വീതം ഇന്ധന സർച്ചാർജ് വർധിപ്പിക്കണമെന്ന കെ.എസ്.ഇ.ബി ആവശ്യത്തോട് വിയോജിച്ച് റെഗുലേറ്ററി കമീഷൻ. കമ്പനിയുടെ കണക്കുകൾ പ്രകാരം 2023-24 വർഷം 218.51 കോടിയുടെ ലാഭമുള്ളപ്പോൾ 745.86 കോടി രൂപയുടെ സാമ്പത്തിക ബാധ്യത നികത്താൻ 32 പൈസ വീതം യൂനിറ്റിന് ഈടാക്കണമെന്ന് വാദിക്കുന്നത് എന്തിനെന്ന് കമീഷൻ ആരാഞ്ഞു. സർച്ചാർജ് വർധന ആവശ്യപ്പെട്ടുള്ള അപേക്ഷയിലെ തെളിവെടുപ്പിലാണ് കമീഷൻ വിയോജിച്ചത്. മഴ കുറവായതുമൂലം ആഭ്യന്തര ഉൽപാദനം കുറഞ്ഞതിന് ഇന്ധന സർച്ചാർജ് വർധന ആവശ്യപ്പെടുന്നതിനേയും കമീഷൻ വിമർശിച്ചു.
2023-24 വർഷം കമ്പനിയുടെ ബാധ്യതയിൽ 767.52 കോടി സർക്കാർ ഏറ്റെടുത്തത് ചൂണ്ടിക്കാട്ടിയ കമീഷൻ, സർച്ചാർജ് വർധനക്കായി കെ.എസ്.ഇ.ബി അഭിഭാഷകൻ ഉയർത്തിയ വാദങ്ങൾ ഖണ്ഡിച്ചു. ഇന്ധന സർച്ചാർജ് വർധനക്ക് ഉന്നയിക്കാവുന്ന ഘടകങ്ങൾ ഉയർത്തിയുള്ള അപേക്ഷയല്ല സമർപ്പിച്ചതെന്നും കമീഷൻ കുറ്റപ്പെടുത്തി. ഇത്തരം വർധനവ് ആവശ്യപ്പെടുമ്പോൾ കണക്കുകൾ വേർതിരിച്ച് കൃത്യമായ തുക നിശ്ചയിക്കുന്നവിധം അപേക്ഷ സമർപ്പിക്കണമെന്നും നിർദേശിച്ചു. 2021ലെ വൈദ്യുതി റെഗുലേറ്ററി കമീഷൻ (താരിഫ് നിർണയത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും) റെഗുലേഷൻസ് -88 അനുസരിച്ച് 2024 ഡിസംബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ യൂനിറ്റിന് 32 പൈസ വർധന വേണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്.
വൈദ്യുതി നിരക്ക് വർധന കഴിഞ്ഞ വർഷവും ഈ വർഷവും നടപ്പാക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിൽ ഇന്ധന സർച്ചാർജിൽ വർധനവിന് സാധ്യത കുറവാണ്. നിശ്ചിത കാലയളവിലേക്ക് നിലവിൽ അനുവദിക്കാറുള്ള പരമാവധി ഇന്ധന സർച്ചാർജ് യൂനിറ്റ് 19 പൈസ വരെയാണ്. ഇതിൽ വർധനവ് വരുന്നത് വലിയ എതിർപ്പിന് കാരണമാവും.
കമീഷൻ കോർട്ട് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഉപഭോക്താക്കളെയോ അവരുടെ സംഘടനകളേയോ പ്രതിനിധീകരിച്ച് ആരും പങ്കെടുത്തില്ല. ഓൺലൈനായി പങ്കെടുക്കാനുള്ള സൗകര്യമുണ്ടായിരുന്നിട്ടും ഉപഭോക്തൃ സംഘടനകൾ ഉൾപ്പെടെ വിട്ടുനിന്നു. തെളിവെടുപ്പുകളിൽ വാദങ്ങൾ ഉന്നയിച്ചാലും ഫലമുണ്ടാവുന്നില്ലെന്ന വിമർശനമാണ് ഉപഭോക്തൃ സംഘടനകൾക്ക് പൊതുവെയുള്ളത്.