ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ
text_fieldsസൈജു
മരട്: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ പിടിയിലായി. മരട് മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്ടറും ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശിയുമായ എ.ജി. സൈജു ആണ് വിജിലൻസിന്റെ പിടിയിലായത്.
ചമ്പക്കര സ്വദേശി വിദേശത്ത് ജോലി ചെയ്യുന്ന മകളുടെയും മരുമകന്റെയും പേരിൽ മരട് മുനിസിപ്പാലിറ്റിയിൽ രണ്ടിടങ്ങളിലായി വാങ്ങിയ വീടുകളുടെ ഉടമാവകാശം മാറ്റാൻ അക്ഷയയിലൂടെ നൽകിയ അപേക്ഷയിലാണ് കൈക്കൂലി വാങ്ങിയത്. ആദ്യം 2000 രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥൻ രണ്ടാമത്തെ വീടിന് 3000 രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസിൽ അറിയിക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് 12.50ന് പരാതിക്കാരിയിൽ നിന്ന് സൈജു തുക കൈപ്പറ്റിയയുടൻ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ആറ് മാസം മുമ്പാണ് സൈജു മരട് നഗരസഭയില്‍ സ്ഥലം മാറി വന്നത്. ഇയാള്‍ക്കെതിരെ പലതവണ പരാതി വന്നതായി പറയുന്നു.


