ശബരിമല വിമാനത്താവളം: സർവേയുമായി റവന്യൂ വകുപ്പ്
text_fieldsകോട്ടയം: ചെറിയൊരു ഇടവേളക്കുശേഷം വീണ്ടും ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ചിറകുമുളക്കുന്നു. വിമാനത്താവളത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായ റവന്യൂ വകുപ്പ് സർവേ 21ന് ആരംഭിക്കുമെന്നാണ് വിവരം. സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ എട്ട് താൽക്കാലിക സർവേയർമാരെ നിയമിക്കാനുള്ള നടപടികൾ തുടങ്ങി. എട്ടുമാസത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പരമാവധി വേഗത്തിൽ സർവേ നടപടികൾ പൂർത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
1039.876 ഹെക്ടർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുക. നേരത്തേ, ഇതിനായി കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമകൾക്കും ഏറ്റെടുക്കുന്ന ഭൂമിക്ക് സമീപമുള്ള വസ്തുവിന്റെ ഉടമകൾക്കും നോട്ടീസ് നൽകും. സർവേ നടപടികൾ ഏകോപിപ്പിക്കാനായി ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിനെയും ചുമതലപ്പെടുത്തി. എരുമേലി തെക്ക്, മണിമല വില്ലേജുകളിൽനിന്നാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് ഭൂമി ഏറ്റെടുക്കുക. എരുമേലി തെക്ക് വില്ലേജിൽ 266 പേരുടെയും മണിമല വില്ലേജിൽ 73 പേരുടെയും സ്ഥലങ്ങൾ ഏറ്റെടുക്കും. സർക്കാറും ചെറുവള്ളി എസ്റ്റേറ്റുമായി തർക്കം നിലനിൽക്കുന്ന 811 ഹെക്ടർ ഉൾപ്പെടെ സ്ഥലം ഏറ്റെടുക്കും.
ഈ ഭൂമിതർക്കം കോടതിയിൽ നിലനിൽക്കുന്നതാണ് പദ്ധതി നടപടികൾ നീട്ടുന്നതിന് പ്രധാന കാരണവും. വിമാനത്താവളത്തിനായി സ്ഥലമെടുക്കുമ്പോൾ 352 കുടുംബങ്ങൾക്ക് സ്ഥലം നഷ്ടമാകുമെന്നാണ് കണക്ക്. കോടതിയിൽ നിലനിൽക്കുന്ന ഭൂമി സംബന്ധിച്ച കേസുകളിൽ തീർപ്പുണ്ടാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. വർഷങ്ങളായി വിവിധ കോടതികളിൽ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുണ്ട്.
സർക്കാർ ഭൂമിയാണെന്ന് വാദിക്കുമ്പോഴും എസ്റ്റേറ്റ് അധികൃതർ അവകാശവാദം ഉന്നയിക്കുകയാണ്. ഇപ്പോൾ ഭൂമി തിട്ടപ്പെടുത്താനുള്ള നീക്കത്തെ കോടതിയിലെ കേസുകൾ ബാധിക്കുമോയെന്ന ആശങ്കയും നിലവിലുണ്ട്. നേരത്തേ വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ കൈക്കൊണ്ടെങ്കിലും വിദഗ്ധസമിതി, പഠനം, നഷ്ടപരിഹാരം ഉൾപ്പെടെ വിഷയങ്ങളും കോടതിയുടെ ഇടപെടലും എല്ലാം കാരണം വീണ്ടും പിന്നോട്ടടിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും പുതിയ ഏജൻസിയെ നിയോഗിച്ച് പഠനം ഉൾപ്പെടെ നടത്തിയ ശേഷമാണ് റവന്യൂ വകുപ്പ് തുടർനടപടിയിലേക്ക് കടക്കുന്നത്.