Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആന്റോ അഗസ്റ്റിനെ...

ആന്റോ അഗസ്റ്റിനെ ജീവിതകാലം മുഴുവൻ ജയിലിലടക്കാനുള്ള തെളിവ് തന്റെ കൈവശമുണ്ടെന്ന് സാബു എം. ജേക്കബ്

text_fields
bookmark_border
ആന്റോ അഗസ്റ്റിനെ ജീവിതകാലം മുഴുവൻ ജയിലിലടക്കാനുള്ള തെളിവ് തന്റെ കൈവശമുണ്ടെന്ന് സാബു എം. ജേക്കബ്
cancel

കൊച്ചി: കേന്ദ്ര സർക്കാരിന്റെ സുരക്ഷാ അനുമതിയോ സംപ്രേഷണ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്ന റിപ്പോർട്ടർ ടി.വി ഉടൻ അടച്ചുപൂട്ടണമെന്ന് ട്വന്റി-20 പ്രസിഡന്റും കിറ്റെക്സ് എം.ഡിയുമായ സാബു എം. ജേക്കബ്. ചാനൽ എം.ഡി ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച സാബു, ആന്റോയെ ജീവിതകാലം മുഴുവൻ ജയിലിലടക്കാൻ പര്യാപ്തമായ 800 പേജുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും വെളിപ്പെടുത്തി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ബിനാമി ഇടപാടുകൾക്കും മറയായാണ് അഗസ്റ്റിൻ സഹോദരന്മാർ മാധ്യമസ്ഥാപനത്തെ ഉപയോഗിക്കുന്നതെന്ന് സാബു ജേക്കബ് ആരോപിച്ചു. ആന്റോയുടെ വീട്ടിൽ നിന്ന് വിദേശ കറൻസികളും മദ്യവും പിടിച്ചെടുത്തത് ഇതിന് തെളിവാണ്. ചാനലിന്റെ മറവിൽ ഹവാല ഇടപാടുകളും മദ്യക്കടത്തുമാണ് നടക്കുന്നത്. തങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെയും വ്യക്തികളെയും സ്ഥാപനങ്ങളെയും വ്യാജ വാർത്തകൾ നൽകി ബ്ലാക്ക് മെയിൽ ചെയ്യുകയാണ് ഇവരുടെ രീതിയെന്നും, സി.ജെ റോയിയെപ്പോലുള്ള വ്യവസായികളെ ഇ.ഡിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ പണപ്പിരിവിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. ഇതിന്റെ മറവിൽ കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം തട്ടിയെടുക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ അഞ്ചു വർഷത്തെ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചാൽ ഇതിലും വലിയ തട്ടിപ്പുകളുടെ വിവരങ്ങൾ പുറത്തുവരും. ജി.എസ്.ടി വെട്ടിപ്പിലും ഹവാല കേസിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രതിപ്പട്ടികയിലുള്ളതിനാൽ ഒരു ദിവസം പോലും ഈ സ്ഥാപനം തുറന്നുപ്രവർത്തിക്കാൻ അനുവദിക്കരുത്. ഓഫീസുകൾ പൂട്ടി മുദ്രവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കിറ്റെക്സിൽ 12 തവണ റെയ്ഡ് നടന്നപ്പോൾ അതിനെ ന്യായീകരിച്ചവരാണ് ഈ ചാനലുകാർ. അന്ന് റെയ്ഡിനെ അനുകൂലിച്ചവർ, ഇപ്പോൾ സ്വന്തം സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തുകയും ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തപ്പോൾ വിലപിക്കുകയാണ്. മരംമുറി കേസിലടക്കം പ്രതിയായ ആന്റോ അഗസ്റ്റിനെ സംരക്ഷിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഉന്നത സി.പി.എം നേതാക്കൾക്ക് പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പണവും മദ്യവും നൽകിയാണ് ഇവർ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതെന്നും സാബു ജേക്കബ് ആരോപിച്ചു.

സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആന്റോ അഗസ്റ്റിന് അടുത്ത ബന്ധമുള്ളതിനാൽ നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം ശരിയായ രീതിയിൽ നടക്കുമെന്ന് കരുതുന്നില്ല. അതിനാൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര ഏജൻസികൾ അടിയന്തരമായി ഇടപെടണമെന്നും സാബു എം. ജേക്കബ് ആവശ്യപ്പെട്ടു. എൻ.ഡി.എയിലെ ഒരു ഘടകകക്ഷി മാത്രമായതിനാൽ ചാനൽ പൂട്ടാൻ കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന് തനിക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
TAGS:Sabu M Jacob Reporter TV Anto Augustine kitex 
News Summary - Sabu M. Jacob Demands Closure of Reporter TV
Next Story