ആശുപത്രികളിലെ ‘ഫയർ ഓഡിറ്റിൽ’ ഗുരുതര അലംഭാവം
text_fieldsതിരുവനന്തപുരം: ഓക്സിജൻ ശേഖരവും ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകളും ഉയർന്ന വൈദ്യുതി ശേഷി ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങളുമടക്കം തീപിടുത്ത സാധ്യത ഏറെയായിട്ടും ആശുപത്രികളിലെ ഫയർ ഓഡിറ്റിലും സുരക്ഷ നടപടികളിലും ഗുരുതര അലംഭാവം. മൂന്നുവർഷം മുമ്പ് സംസ്ഥാനത്തെ 589 ആശുപത്രികളിൽ അഗ്നിശമന സേന നടത്തിയ പരിശോധനയിൽ 226 ഇടവും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയമാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ, അത്യാഹിതങ്ങളിൽനിന്നുള്ള രക്ഷാകവചങ്ങളായ ആശുപത്രികളിലെ സുരക്ഷ ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പ് വേണ്ടത്ര ശ്രദ്ധ പുലർത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. അപകടങ്ങളുണ്ടാകുമ്പോൾ ആരോഗ്യമന്ത്രിയുടെ പതിവ് റിപ്പോർട്ട് തേടലിൽ എല്ലാം കെട്ടടങ്ങുകയാണ് പതിവ്.
മെഡിക്കൽ കോളജുകളിലടക്കം പല ആശുപത്രികളുടെയും കെട്ടിടങ്ങൾ വർഷങ്ങളുടെ പഴക്കമുള്ളവയാണ്. രൂപകൽപന നടത്തിയ കാലത്തേതിനേക്കാൾ പതിൻമടങ്ങ് രോഗികളുടെ എണ്ണം വർധിച്ചിട്ടും പരിമിത സൗകര്യങ്ങളിൽ വീർപ്പുമുട്ടിയാണ് ഇവ പ്രവർത്തിക്കുന്നത്. ഈ സാഹചര്യങ്ങളാണ് സുരക്ഷ വിട്ടുവീഴ്ചക്ക് അധികൃതരെ നിർബന്ധിതരാക്കുന്നത്. പല ആശുപത്രികളിലും അഗ്നിസുരക്ഷ ക്രമീകരണങ്ങളില്ലെന്നാണ് ഫയർഫോഴ്സ് പരിശോധനയിൽ വ്യക്തമായത്.
ഇതിനൊപ്പം സാനിറ്റൈസർ ഉപയോഗം വർധിക്കുന്നതും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികൾ മെഡിക്കൽ ഓക്സിജൻ അമിതമായി സംഭരിക്കുന്നതും ഉയർന്ന ലോഡ് വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളും വേണ്ടത്ര വായുസഞ്ചാരമില്ലാത്തതും അപകട സാധ്യത ഉയർത്തും. ചില ആശുപത്രികളിൽ ഇടനാഴികളിലും പടിക്കെട്ടുകളിലും കത്തുന്ന വസ്തുക്കൾ അശ്രദ്ധമായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്തതിനെക്കുറിച്ച് അഗ്നിശമന വിഭാഗം അതത് കലക്ടർമാർക്ക് അന്നുതന്നെ റിപ്പോർട്ടും നൽകിയിരുന്നു.
രോഗികളായതിനാൽ അത്യാഹിത ഘട്ടങ്ങളിൽ ഒഴിപ്പിക്കലിന് ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളാണ് ആശുപത്രികൾ. അഗ്നി സുരക്ഷ ചട്ടപ്രകാരം ഓരോ നിലയ്ക്കും രണ്ട് പടികളും കെട്ടിടത്തിന് പുറത്ത് ഒരു ഫയർ എസ്കേപ് പടിയും നിർബന്ധമാണ്. എന്നാൽ, കെട്ടിടങ്ങൾ പലതും കാലപ്പഴക്കമുള്ളതിനാൽ പലയിടങ്ങളിലും ഈ സംവിധാനങ്ങളില്ല. മഹാരാഷ്ട്രയിലും ഗുജറാത്തിലും ആശുപത്രി അത്യാഹിതങ്ങളിൽ നിരവധി മരണങ്ങളുണ്ടായ സാഹചര്യത്തിൽ കേരളത്തിൽ ഫയർ ഓഡിറ്റിന് ആവശ്യമുയർന്നെങ്കിലും തുടർ നീക്കങ്ങളുണ്ടായില്ല.
പൊട്ടിത്തെറിച്ചത് 37 ബാറ്ററികൾ
കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പരിഭ്രാന്തി പരത്തിയ പൊട്ടിത്തറിയിൽ തീപിടിച്ച് നശിച്ചത് യു.പി.എസിന്റെ 37 ബാറ്ററികൾ. എം.ആര്.ഐ സ്കാനിങ് യൂനിറ്റിന് പ്രത്യേകമായുള്ള യു.പി.എസിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയോടെ യു.പി.എസ് മുറിയുടെ വാതിൽ തുറക്കാൻ കഴിയാത്തവിധം ലോക്കായി.
പിന്നീടത് തകർക്കുകയായിരുന്നു. ഇതോടെ പുക ആശുപത്രി മുഴുവൻ പടർന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡാണ് ബാറ്ററിയടക്കമുള്ള സാമഗ്രികള്‍ വാങ്ങിയത്. എം.ആര്.ഐ മെഷീനിനും യു.പി.എസിനും 2026 ഓക്ടോബര്‍ വരെ വാറന്റിയുണ്ട്. ആറുമാസത്തിനിടെ യു.പി.എസിന് അറ്റകുറ്റപ്പണി നടത്തിയിരുന്നതായും മന്ത്രി അറിയിച്ചു. പിന്നെ എങ്ങനെ തീപിടിത്തം എന്ന ചോദ്യം അവശേഷിക്കുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടോ ബാറ്ററി തകരാറോ ആവാം അപകട കാരണമെന്നാണ് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. സംഭവം ഉണ്ടായ എം.ആർ.ഐ മെഷീന്റെ യു.പി.എസ് റൂമില്‍ ഉള്‍പ്പെടെ ഫോറന്‍സിക് ടീം പരിശോധന നടത്തുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വരുമ്പോള്‍ മാത്രമാണ് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടായതെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.