സേട്ടാ, വോട്ടിട്ട് വരാം...
text_fieldsകൊച്ചി: എന്തിനും ഏതിനും ബംഗാളിയെ ആശ്രയിക്കുന്ന മലയാളി ഇപ്പോൾ ശരിക്കും പെട്ടിരിക്കുകയാണ്. പൊറോട്ടയടിക്കാനും പറമ്പ് കിളക്കാനും കെട്ടിടം പണിയാനും അവന് ‘ഭായി’യെ കിട്ടുക ഇപ്പോൾ അത്ര എളുപ്പമല്ല. ബംഗാളിലേക്കും അസമിലേക്കും ആഴ്ചകളായി സംസ്ഥാനത്ത് നിന്ന് വണ്ടി കയറുന്നത് ലക്ഷങ്ങളാണ്. രണ്ടിടത്തും തെരഞ്ഞെടുപ്പ് വരുന്നത് തന്നെ കാരണം. മുമ്പൊന്നുമില്ലാത്ത കരുതലും ആവേശവുമാണ് ഇത്തവണ അവർക്ക്. എന്തായാലും വോട്ട് ചെയ്തിട്ടേ അടങ്ങൂ എന്ന വാശിയുള്ളത് പോലെ.
മുമ്പൊക്കെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ നാട്ടിൽ പോയാൽ പോയി, അത്രയേ ഉള്ളൂ. നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളോ വോട്ട് ചെയ്യാൻ നാട്ടിലെത്തണമെന്ന ചിന്തയോ അവരെ അലട്ടാറില്ല.
വോട്ട് ചെയ്യാനെന്ന് പറഞ്ഞ് നാട്ടിൽ പോയാൽ പത്ത് നാൽപ്പത് ദിവസം കഴിഞ്ഞേ മടങ്ങാനാകൂ. യാത്രാചെലവ്, ഒരുമാസത്തെ ശമ്പളം എല്ലാം കൂടിയാകുമ്പോൾ നഷ്ടം ചെറുതല്ല. അതുകൊണ്ടൊക്കെയാണ് മടിക്കുന്നത്. പക്ഷേ, ഇത്തവണ വോട്ടടുത്തതോടെ നാട്ടിൽനിന്ന് രാഷ്ട്രീയപാർട്ടികളുടെ പ്രാദേശിക നേതാക്കളും ബന്ധുക്കളും നിരന്തരം വിളി തുടങ്ങി. എസ്.ഐ.ആറിന്‍റെയും എൻ.സി.ആറിന്‍റെയുമൊക്കെ കാലമാണ്. വോട്ടിന് മുമ്പത്തേക്കാൾ പ്രാധാന്യമുണ്ട്. ചിലപ്പോൾ പൗരത്വത്തെ തന്നെ ബാധിക്കും. പലർക്കും എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്. ഇക്കാര്യങ്ങൾ ആലോചിച്ചാൽ പോകാതിരിക്കാനാവില്ല.
സംസ്ഥാനത്തെ 40 ലക്ഷത്തോളം അന്തർ സംസ്ഥാന തൊഴിലാളികളിൽ 25 ലക്ഷത്തോളം പേർ പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നാണ് കണക്ക്. ഇവരിൽ നല്ലൊരു ശതമാനം മുസ്ലിം തൊഴിലാളികളാണ്. അവർക്കാണ് ആശങ്ക കൂടുതൽ. വോട്ടിന് നാട്ടിലെത്താൻ തീരുമാനിച്ച പലരും ചെറിയ പെരുന്നാൾ കുടുംബത്തോടെപ്പം ആഘോഷിക്കാൻ യാത്ര കുറച്ച് നേരത്തെയാക്കി. അതിനുശേഷം പോയവർ ഇനി ബലിപെരുന്നാൾ കഴിഞ്ഞേ മടങ്ങൂ. വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഇത്തവണ അവർ എന്നത്തേക്കാളും ബോധവാൻമാരാണെന്ന് സെന്‍റർ ഫോർ മൈഗ്രേഷൻ ആന്‍റ് ഇൻക്ലൂസീവ് ഡെവലപ്മെന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനോയ് പീറ്റർ പറയുന്നു.
എസ്.ഐ.ആറിനെക്കുറിച്ച ആശങ്കകളാണ് ഇത്തവണ അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ വോട്ട് ചെയ്യാൻ പോകാൻ പ്രധാന കാരണമെന്നും ഒരു മാസത്തിലധികം കേരളത്തിലെ തൊഴിൽ മേഖല സ്തംഭിക്കുന്ന അവസ്ഥയാണെന്നും ഇവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അതിഥി വെൽഫെയർ ഫോറത്തിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറി ഷിഹാബ് പറേലി പറഞ്ഞു.


