സ്പാ കൂട്ട ബലാത്സംഗ കേസിൽ ഏഴാം പ്രതിയും അറസ്റ്റിൽ
text_fieldsതിരുവല്ല: മഞ്ഞാടിയിലെ സ്പാ കൂട്ട ബലാത്സംഗ കേസിൽ ഏഴാം പ്രതിയും അറസ്റ്റിൽ. തിരുവല്ല മീന്തലക്കര പാറയ്ക്കാമണ്ണിൽ പുത്തൻ വീട്ടിൽ സിന്‍റോ പി. സണ്ണി (22) ആണ് ചങ്ങനാശേരിയിൽ നിന്നും പ്രത്യേക അന്വേഷണ സംഘത്തിൻറെ പിടിയിലായത്. കേസിലെ ഒന്നാംപ്രതി മരണ സുബിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സംഭവത്തിലെ സിന്റോയുടെ പങ്ക് വ്യക്തമായത്. സിന്‍റോയുടെ അറസ്റ്റോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി ഡിവൈ.എസ്.പി പറഞ്ഞു.
കഴിഞ്ഞ ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാംപ്രതി മരണ സുബിൻ എന്ന് വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ (29) യുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം സ്പായിലെത്തി അമ്പതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് നടത്തിപ്പുകാരിയായ യുവതിയെ മർദിക്കുകയും ജീവനക്കാരിയായ യുവതിയെ കഴുത്തിൽ കത്തിവെച്ച് ബലാത്സംഗത്തിന് ഇരയാക്കുകയും ആയിരുന്നു.
സ്പായിൽ എത്തിയ യുവാവിനെ ജീവനക്കാരിക്കൊപ്പം കിടത്തി നഗ്ന വിഡിയോ ദൃശ്യം പകർത്തുകയും ജീവനക്കാരിൽ നിന്നും 2500 രൂപ കവരുകയും ചെയ്തിരുന്നു. കേസിൽ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ ദാസ് (38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36), ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ രൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് (26), ആയാപറമ്പ് കാടാത്ത് വീട്ടിൽ സാജൻ തോമസ് (23), മഞ്ഞാടി ഊരേത്ര തൈമലയിൽ കിരൺ തോമസ് (22) എന്നിവർ പിടിയിലായിരുന്നു.


