ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്‌ജിത്ത് 14 ദിവസം റിമാൻഡിൽ
text_fieldsതിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ കസ്റ്റഡിയിലെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. യുവനടിയുടെ പരാതിയെത്തുടർന്ന് ഇടുക്കി എസ്.പിയുടെ നിർദേശപ്രകാരം തൊടുപുഴയിലെ മുട്ടത്ത് വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പൊലീസിന് കൈമാറിയ ശേഷം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ നിന്നും എറണാകുളം നോർത്ത് വനിതാ പൊലീസ് സ്റ്റേഷനിലേക്കെത്തിച്ച രഞ്ജിത്തിനെ പിന്നീട് മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹരാക്കി. തുടർന്നാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കാക്കനാട് സബ് ജയിലിലേക്കാണ് സംവിധായകനെ കൊണ്ടുപോകുന്നത്.
യുവനടിയുടെ പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷക്കുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് രഞ്‌ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പൊലീസിന്റെ ഈ നടപടിയെ കുറിച്ച് രഞ്ജിത്തിന് വിവരങ്ങൾ ലഭിച്ചിരുന്നതായും തുടർന്ന് അഭിഭാഷകന്റെ നിർദേശ പ്രകാരം ഒളിവിൽ പോകുകയുമായിരുന്നു. സ്വന്തം വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ രക്ഷപെടാനുള്ള ശ്രമം പൊലീസ് തിരിച്ചറിയുകയും തുടർന്ന് ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അതേസമയം ആരോഗ്യ കാരണങ്ങളാൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രഞ്‌ജിത്തിനെ ആശുപത്രിയിൽ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവം നടന്നത് ഷൂട്ടിങ് സെറ്റിലുള്ള ജീവനക്കാർ അറിഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവനടി ആയതിനാൽ തന്നെ പൊലീസിൽ പരാതി നൽകില്ലെന്ന് രഞ്ജിത്തും സഹപ്രവർത്തകരും കണക്ക് കൂട്ടി. സിനിമയിൽ പ്രധാന സ്ത്രീ കഥാപാത്രം തന്നെയായിരുന്നു നടിക്ക് നൽകിയിരുന്നത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂർത്തിയായിരുന്നു. എന്നാൽ പരാതി ലഭിച്ച ശേഷം നടിക്ക് വാഗ്‌ദാനം ചെയ്ത വേഷം നൽകാത്തതിൽ നടിയും സംവിധായകനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായോ എന്ന് പരിശോധിക്കുകയായിരുന്നു പൊലീസ്. ഇരുവരും തമ്മിൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ തന്നെ വ്യാജ ആരോപണങ്ങളുടെ സാധ്യത പരിശോധിച്ച ശേഷം പഴുതടച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.


