ഷാജിയുമായി '77 മുതലുള്ള ബന്ധം; ഇന്നലെ പോയി കണ്ടിരുന്നു, തിരിച്ചുവരുമെന്ന വിശ്വാസമുണ്ടായിരുന്നു -ടി.വി. ചന്ദ്രൻ
text_fieldsകൊച്ചി: രാജ്യംകണ്ട മികച്ച കാമറമാനെയും സംവിധായകനെയുമാണ് ഷാജി എൻ. കരുണിന്‍റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സംവിധായകൻ ടി.വി. ചന്ദ്രൻ. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് മനസ്സിലാക്കി ഞായറാഴ്ച വി.കെ. ജോസഫിനൊപ്പം പോയി കണ്ടിരുന്നു. പക്ഷേ, അദ്ദേഹം തിരിച്ചുവരുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു.
അരവിന്ദന്‍റെ തമ്പിൽ പ്രവർത്തിക്കുമ്പോഴാണ് ഷാജിയെ ആദ്യമായി കാണുന്നത്. അന്ന് തമ്പിന്‍റെ പോസ്റ്റ് ഷൂട്ടിങ്ങിൽ അരവിന്ദന്‍റെ സഹായിയായി ഞാനും പ്രവർത്തിച്ചിരുന്നു. മദ്രാസിലെ അരവിന്ദന്‍റെ മുറിയിൽ എത്ര രാത്രി ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ചിട്ടുണ്ട്. അരവിന്ദന്‍ സിനിമകളുടെ നട്ടെല്ല് ഷാജിയായിരുന്നു.
1977 മുതലുള്ള ബന്ധം ഞങ്ങൾ നിലനിർത്തിയിരുന്നു. പല സിനിമ കമ്മിറ്റികളിലും ഞങ്ങൾ ഭാഗമായി. അദ്ദേഹം സംവിധാനം ചെയ്ത കുട്ടിസ്രാങ്ക് എന്നെ ഏറെ അത്ഭുതപ്പെടുത്തി. അഭിനന്ദനം അറിയിക്കാൻ വിദേശത്തായിരുന്ന ഷാജിയെ ഞാൻ തേടിപ്പിടിച്ച് വിളിച്ചിട്ടുണ്ട്. ഈ വിയോഗം മലയാള സിനിമക്ക് വലിയൊരു നഷ്ടമാണ് -ടി.വി. ചന്ദ്രൻ അനുസ്മരിച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഷാജി എൻ. കരുൺ അന്തരിച്ചത്. തിരുവനന്തപുരം വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ‘പിറവി’യിലായിരുന്നു അന്ത്യം. അർബുദരോഗബാധിതനായിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മുതൽ 12വരെ കലാഭവനിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാലിന് ശാന്തി കവാടത്തിൽ.
ദേശീയ, അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നു ഷാജി എൻ. കരുൺ. ജി. അരവിന്ദന്റെ ഛായാഗ്രാഹകൻ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമക്ക് പുതുഊർജം പകർന്നു. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക്, നിഷാദ് എന്നീ കലാമൂല്യമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്‌തു. ആദ്യമായി സംവിധാനംചെയ്ത ‘പിറവി’, കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ കാമറ പ്രത്യേക പരാമർശമടക്കം നിരവധി അവാർഡുകൾ നേടി. മികച്ച ചിത്രം, നടൻ, സംവിധായകൻ തുടങ്ങിയ ദേശീയ പുരസ്‌കാരങ്ങളാണ് പിറവിയെത്തേടിയെത്തിയത്. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചലച്ചിത്രമെന്ന സവിശേഷതയുമുണ്ട്.
2011ല്‍ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. കൊല്ലം കണ്ടച്ചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി 1952ലാണ് ഷാജി നീലകണ്‌ഠൻ കരുണാകരൻ എന്ന ഷാജി എൻ. കരുൺ ജനിച്ചത്. പള്ളിക്കര സ്കൂൾ, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1971 ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. ജി. അരവിന്ദൻ ഒരുക്കിയ കാഞ്ചനസീതയിലൂടെ ഛായാഗ്രാഹകനായി സിനിമയിൽ തുടക്കം കുറിച്ചു. 40 ഓളം സിനിമകൾക്ക് കാമറ ചലിപ്പിച്ചു. ഷാജി എൻ. കരുണിന്റെ ഛായാഗ്രഹണം മലയാള സിനിമക്ക് പ്രത്യേക മാനം തന്നെ നൽകി. എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്‌ത ‘പിറവി’, കാൻ ചലച്ചിത്രമേളയിൽ പാംദോർ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ‘സ്വം’, കാനിൽ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളസിനിമക്ക് അന്തർദേശീയ തലത്തിൽ അഭിമാനകരമായ ഒട്ടേറെ അംഗീകാരങ്ങൾ നേടിത്തന്നു. ഫ്രഞ്ച് സർക്കാറിന്റെ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് ഉൾപ്പെടെ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സംസ്ഥാനചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനാണ്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റും കെ.എസ്.എഫ്.ഡി.സി ചെയർമാനുമാണ്. 2019ൽ പുറത്തിറങ്ങിയ ‘ഓള്’ എന്ന സിനിമയാണ് അവസാനം സംവിധാനംചെയ്തത്.
സംസ്ഥാന സർക്കാറിന്റെ ജെ സി ഡാനിയേൽ പുരസ്കാരം ദിവസങ്ങൾക്കുമുമ്പാണ് ഷാജി എൻ കരുണിന് സമ്മാനിച്ചത്. അനസൂയ വാര്യരാണ് ഭാര്യ. ഡോ. പി.കെ.ആർ. വാര്യരുടെയും ദേവകി വാര്യരുടെയും മകളാണ് അനസൂയ. മക്കൾ: അനിൽ (ഡീൻ, ഐസർ, തിരുവനന്തപുരം), അപ്പു (ജർമനി). മരുമക്കൾ: ഡോ. നീലിമ (സൈക്കോളിജിസ്റ്റ്, ഐസർ), ശീതൾ (സൈബർ സ്പെഷലിസ്റ്റ്, ജർമനി).