Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right‘പിണറായിയുടെ ഭരണം...

‘പിണറായിയുടെ ഭരണം ഏതാണ്ട് ഉണക്കമീൻ പോലെയാണ്... നാട് മുഴുവൻ നാറിയാലും സഖാക്കൾക്ക് നല്ല രുചിയായിരിക്കും...’ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പഴയ കുറിപ്പ് വൈറൽ

text_fields
bookmark_border
Shanavas Padhoor
cancel

കാസർകോട്: നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഷാനവാസ് പാദൂറിന്റെ പഴയ ഫേസ് ബുക്ക് കുറിപ്പുകൾ തിരിഞ്ഞുകുത്തുന്നു. ‘പിണറായിയുടെ ഭരണം ഏതാണ്ട് ഉണക്കമീൻ പോലെയാണ്... നാട് മുഴുവൻ നാറിയാലും സഖാക്കൾക്ക് നല്ല രുചിയായിരിക്കും...’എന്നാണ് 2017 മാർച്ച് ഒൻപതിന് ഷാനവാസ് കുറിച്ചിരിക്കുന്നത്. സമാനമായ രീതിയില നിരവധി പോസ്റ്റുകൾ ഷാനവാസിന്റെതായുണ്ട്. ഇത്തരം പോസ്റ്റുകൾ യു.ഡി.എഫ് അനുകൂലികൾ കുത്തിപ്പൊക്കുകയാണിപ്പോൾ. പഴയ പോസ്റ്റുകൾ എല്ലാം യു.ഡി.എഫ് അനുകൂലമായവമാത്രമാണ്. ഇടത് സ്ഥാനാർഥിയായ സാഹചര്യത്തിൽ പഴയ പോസ്റ്റുകൾ നീക്കം ചെയ്തിട്ടുമില്ല. അതിനാൽ, ഇത്തരം പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 2019 ജനുവരി രണ്ടിന് ഹാപ്പി ന്യൂഇയർ എന്ന് തുടങ്ങുന്ന കുറിപ്പ് കോൺ​ഗ്രസിനെ പുകഴ്ത്തി​കൊണ്ടുള്ളവയാണ്. ​അ​ന്നത്തെ ഫേസ് ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ:

#HappyNewYear

പുതിയ പ്രതീക്ഷകള്‍ക്ക്

സാക്ഷ്യം വഹിക്കുവാന്‍..

നന്മകളുടെ പുതുപുത്തന്‍

യാത്രയിലേക്ക്...

നമുക്കുത്തൊരുമിച്ച് മുന്നേറാം..

പ്രിയ സുഹൃത്തുക്കള്‍ക്ക് സ്‌നേഹോഷ്മളമായ

പുതുവത്സരാശംസകള്‍...

രാഹുലിന്റെ 2018, കോണ്‍ഗ്രസ്സിന്റെയും; വിജയിച്ച തന്ത്രങ്ങള്‍, പക്വതയാര്‍ജ്ജിച്ച രാഷ്ട്രീയം 2014 ല്‍ ലോക്‌സഭയിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചു വരുന്നതാണ് 2018 കണ്ട് പ്രധാന രാഷ്ട്രീയ മാറ്റം. 2017 ഡിസംബറ് 11 കോണ്‍ഗ്രസ്സിന്റെ ദേശീയ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കുമ്പോള്‍ വലിയ വെല്ലുവിളികളായിരുന്നു അദ്ദേഹത്തിന് മുമ്പിലുണ്ടായിരുന്നത്. ആ വെല്ലുവിളികളെ അതിജീവിച്ച് കോണ്‍ഗ്രസ്സിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഒരു വര്‍ഷം കൊണ്ട് കഴിഞ്ഞു എന്നിടത്താണ് രാഹുല്‍ ഗാന്ധിയുടെ വിജയം. കോണ്‍ഗ്രസ് മുക്ത ഭാരത് എന്ന നരേന്ദ്ര മോദിയുടേയും അമിത ഷായുടെയും മുദ്രാവാക്യത്തിന് ബിജെപിയുടെ ഭരണത്തിന്‍ കീഴിലുള്ള മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചെടുത്താണ് കോണ്‍ഗ്രസ് പകരം വീട്ടിയത്.. രാഹുലിന്റെ പോയവര്‍ഷത്തെ ഇങ്ങനെ ചുരുക്കിയെടുക്കാം.

കർണ്ണാടകയിൽ ജെഡിഎസിന് മുഖ്യമന്ത്രിപദം

തങ്ങളേക്കാള്‍ പകുതി അംഗബലം മാത്രമുള്ള ജെഡിഎസിന് മുഖ്യമന്ത്രിപദം നല്‍കിക്കൊണ്ടുള്ള വിട്ടുവീഴ്ച്ചയായിരുന്നു രാഹുല്‍ സ്വീകരിച്ചത്. മുമ്പ് ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ പോയ മുന്‍അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വളരെ പെട്ടെന്ന് തന്നെയായിരുന്നു കര്‍ണാടകയില്‍ സഖ്യം രൂപീകരിച്ചത്.

രണ്ടു തലമുറകളെ ഒന്നിപ്പിച്ച്

പാര്‍ട്ടിയിലെ രണ്ട് തലമുറകളെ ഒന്നിച്ചു കൊണ്ടുപോകുക എന്ന വലിയ ഉത്തരവാദിത്വം പക്വതയോടെ തന്നെയാണ് രാഹുല്‍ ഗാന്ധി നിറവേറ്റിയത്. കോണ്‍ഗ്രസ്സിന്റെ വര്‍ക്കിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ അതേ തന്ത്രമാണ് രാഹുല്‍ അധികാരം ലഭിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും രാഹുല്‍ ഗാന്ധി പയറ്റിയത്.

കോണ്‍ഗ്രസ്സിന് പിന്നില്‍ കൂടുതൽ ചെറു പാർട്ടികളെ അണിനിരത്താനായി

കോണ്‍ഗ്രസ്സിന് പിന്നില്‍ അണിനിരക്കാന്‍ മടിച്ചു നിന്ന ചെറുപാര്‍ട്ടികളെയെല്ലാം വര്‍ഷാവസാനത്തോടെ തങ്ങള്‍ക്ക് പിന്നില്‍ അണിനിരത്താന്‍ രാഹുലിന് കഴിഞ്ഞു. എന്‍ഡിഎ മുന്നണിയില്‍ നിന്ന് ടിഡിപിയും ആര്‍എല്‍എസ്പിയും പ്രതിപക്ഷത്തേക്ക് കൂടുമാറി.

ബിജെപി സഖ്യം തകർത്ത്

പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളായ മമതയും മായാവതിയും ഇതുവരെ കോണ്‍ഗ്രസ്സിന് പിന്നില്‍ അണിനിരക്കാന്‍ തയ്യാറയിട്ടില്ലെങ്കിലും ഇവര്‍ ബിജെപി സഖ്യത്തിലേക്ക് പോകില്ല എന്നത് ആശ്വാസകരമാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ബിഎസ്പി അംഗങ്ങള്‍ സര്‍ക്കാറിന് പിന്തുണയര്‍പ്പിച്ചത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

സംസ്ഥാനങ്ങളിലുടെ അമ്പതോളം സന്ദര്‍ശനം

നിര്‍ജീവമായ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനായി 2018 ല്‍ പതിനേഴ് സംസ്ഥാനങ്ങളിലായി അമ്പതോളം സന്ദര്‍ശനങ്ങളായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. കര്‍ഷകരുടേയും യുവാക്കളുടേയും പ്രശ്‌നങ്ങള്‍ക്കായിരുന്നു രാഹുല്‍ഗാന്ധി പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നത്.

രാഹുൽ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയെ തറപറ്റിച്ച് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞതോടെ മോദിക്ക് പ്രധാന എതിരാളിയായി രാഹുല്‍ മാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ പ്രഖ്യാപിക്കുന്നത്.

കോണ്‍ഗ്രസ് മുക്ത് ഭാരതിന് ബി.ജെ പ്പിക്ക് മറുപടിയുമായ് രാഹുൽ

ബിജെപിയെ 2019 ല്‍ തോല്‍പ്പിക്കും. എന്നാല്‍ ആരെയും ഭാരതത്തില്‍ നിന്ന് മുക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ല. വിയോജിപ്പുള്ളവരെ ഇല്ലാതാക്കല്‍ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമല്ലെന്ന് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന് പ്രഖ്യാപിച്ച് ബിജെപിക്കുള്ള പക്വതയാര്‍ന്ന മറുപടി കൂടിയായിരുന്നു.

മോദിക്കെതിരെ ആഞ്ഞടിച്ച്

പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രകടനവും ശ്രദ്ധേയമായിരുന്നു. മോദിക്കെതിരെ ആഞ്ഞടിച്ച ശേഷം തന്റെ ഇരിപ്പിടത്തില്‍ നിന്ന് ഏഴുന്നേറ്റ രാഹുല്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനടുത്തേക്ക് പോയി അദ്ദേഹത്തെ അലിംഗനം ചെയ്തത് ശ്രദ്ധേയമായിരുന്നു.

പോയവര്‍ഷം നല്‍കിയ കരുത്തില്‍ 2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൊയ്യാനാവുമെന്നാണ് രാഹുലും കോണ്‍ഗ്രസ്സും വിലയിരുത്തുന്നത്. ബിജെപിയെ തനിച്ച് മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രതിപക്ഷ ഐക്യനിരയുടെ ഭാഗമായി അധികാരത്തില്‍ എത്താമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

Show Full Article
TAGS:Facebook Kerala Assembly Election 2026 kasargodnews 
News Summary - Shanavas Padhoor's old Facebook posts
Next Story