ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ ബന്ധുവായ യുവതി അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് മുംബൈ വിമാനത്താവളത്തിൽ നിന്ന്
text_fieldsചാലക്കുടി: ചാലക്കുടി നഗരത്തിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രധാന പ്രതിയായ യുവതി അറസ്റ്റിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസാണ് അറസ്റ്റിലായത്. അന്വേഷണത്തെ തുടർന്ന് വിദേശത്തേക്കു കടന്ന ലിവിയ തിരിച്ചുവന്നപ്പോൾ മുംബൈയിൽവെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലിവിയയുടെ നേതൃത്വത്തിലാണ് രാസലഹരി സ്റ്റാമ്പുകൾ ഷീല സണ്ണിയുടെ സ്കൂട്ടറിൽ വെച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. അറസ്റ്റിലായ ലിവിയയെ ശനിയാഴ്ച തൃശൂരിൽ എത്തിക്കുമെന്നാണ് സൂചന. തൃശൂരിൽവെച്ച് അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ ചോദ്യംചെയ്യും.
അതേസമയം, ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ മുഖ്യ പ്രതി തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിനെ 2024 ഏപ്രിൽ 29ന് പൊലീസ് പിടികൂടിയിരുന്നു.
2023 ഫെബ്രുവരി 27നാണ് ചാലക്കുടി നഗരത്തിലെ ബ്യൂട്ടിപാർലർ ഉടമയായ ഷീലയുടെ ഇരുചക്രവാഹനത്തിൽനിന്ന് ലഹരി സ്റ്റാമ്പ് കണ്ടെത്തിയെന്ന് ആരോപിച്ച് ജയിലിൽ അടച്ചത്. 72 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം കേസ് വ്യാജമെന്ന് കണ്ടെത്തിയതോടെ ഷീല സണ്ണി പുറത്തിറങ്ങി.
എന്നാൽ, ഉപജീവനമാർഗമായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ അടച്ചു പൂട്ടേണ്ടിവന്നു. വീണ്ടും സുമനസ്സുകളുടെ സഹായത്തോടെ പുതിയ പാർലർ ആരംഭിച്ചെങ്കിലും മറ്റുള്ളവർ സംശയദൃഷ്ടിയോടെ കണ്ടതിനാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതും അടച്ചുപൂട്ടേണ്ടിവന്നു. തുടർന്ന് നാടുവിട്ട് ചെന്നൈയിൽ ഡേകെയറിൽ ആയയായി ജോലി നോക്കുകയാണ് ഷീല.
തുടർന്ന് സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്നും കള്ളക്കേസിൽ കുടുക്കിയതിന് നഷ്ടപരിഹാരം നൽകണമെന്നുമുള്ള ആവശ്യവുമായി ഷീല സണ്ണി ഹൈകോടതിയെ സമീപിച്ചു. പിന്നാലെ അന്വേഷണം എക്സൈസിൽ നിന്ന് പൊലീസിന് കൈമാറാൻ ഹൈകോടതി ഉത്തരവിടുകയായിരുന്നു.