ആശങ്കയുടെ കടൽ-തീരം; കപ്പലപകടങ്ങളിൽ പകച്ച് കേരളതീരം
text_fieldsഅപകടസ്ഥലത്ത് ഐ.എൻ.എസ് സൂറത്ത് രക്ഷാപ്രവർത്തനം നടത്തുന്നു
തിരുവനന്തപുരം: അറബിക്കടലിന്റെ ആഴങ്ങളിലേക്ക് കണ്ടെയ്നറുകളുമായി ‘എം.എസ്.സി എൽസ 3’ പോയി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും കടലിലെ മറ്റൊരു ദുരന്തത്തിൽ പകച്ചുനിൽക്കുകയാണ് കേരളത്തിന്റെ തീരമേഖല. 643 കണ്ടെയ്നറുകളുമായി ‘എൽസ’ മുങ്ങിത്താഴ്ന്നത് കേരള തീരത്തെയാകെ ആശങ്കയിൽ മുക്കിക്കൊണ്ടായിരുന്നു.
കപ്പലിൽനിന്ന് കടലിൽ പതിച്ച കണ്ടെയ്നറുകളും അവയിലെ രാസവസ്തുക്കളും പ്ലാസ്റ്റിക് ഘടകങ്ങളുമൊക്കെ ഇപ്പോഴും തീരമാകെ അടിച്ചുകയറി ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനിടെയാണ് കണ്ടെയ്നറുകളുമായി പോയ സിംഗപ്പൂർ കപ്പൽ ‘വാൻഹായ് 503’ന് തീപിടിച്ചുള്ള അപകടം.
തീരസംരക്ഷണസേനയുടെ രക്ഷാപ്രവർത്തനം
മുങ്ങിത്താഴ്ന്ന കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ 60 ഓളം എണ്ണം മാത്രമാണ് ഇതിനകം തീരത്തടിഞ്ഞത്. ശേഷിക്കുന്ന കണ്ടെയ്നറുകൾ കപ്പലിലോ കടലിലോ ആണ്. ഈ കണ്ടെയ്നറുകളിൽ സമുദ്ര ജൈവവൈവിധ്യത്തെ തകർക്കുന്ന വിവിധ വസ്തുക്കളുണ്ടെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു.
പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കാനുപയോഗിക്കുന്ന നർഡ്ൽസുകളടക്കം തീരത്തടിയുന്നത് തുടരുകയാണ്. ഇതിനിടെയാണ് സിംഗപ്പൂർ കപ്പലിലെ തീപിടിത്തവും ഇവയിലെ കണ്ടെയ്നറുകളും അപകരമായേക്കാവുന്ന വസ്തുക്കൾ കടലിൽ കലരാനുള്ള സാധ്യതയുമുയരുന്നത്.
ആശങ്കയുടെ കണ്ടെയ്നറുകൾ
കപ്പലപകടത്തിൽപെട്ടാൽ കണ്ടെയ്നറുകളുടെ വിവരങ്ങൾ കൃത്യമായി യഥാസമയം ലഭ്യമാക്കാൻ അധികൃതർ തയാറാകാത്തത് ആശങ്ക കൂട്ടുന്നു. എം.എസ്.സി എൽസയിലെ കണ്ടെയ്നറുകളിൽ എന്തായിരുന്നെന്ന് പുറത്തുവിടാൻ ഏതാനും ദിവസങ്ങൾക്കുമുമ്പ് മാത്രമാണ് സർക്കാർ ഏജൻസികൾ തയാറായത്.
ഹൈകോടതി ഇടപെടലിനെ തുടർന്നായിരുന്നു ഇത്. കാത്സ്യം കാർബൈഡും വിവിധ രാസപദാർഥങ്ങളുമടക്കം ഈ കണ്ടെയ്നറുകളിലുണ്ടെന്ന് അധികൃതർ വിശദീകരിക്കുമ്പോഴും കൃത്യമായി എല്ലാ കണ്ടെയ്നറുകളിലുമുണ്ടായിരുന്ന വസ്തുക്കളുടെ വിശദാംശങ്ങൾ ലഭ്യമല്ല.
പരസ്പരം ലോക്കാക്കി കപ്പലിൽ സൂക്ഷിക്കുന്ന കണ്ടെയ്നറുകളിൽ വലിയൊരു ശതമാനം കടലിൽ വീഴുകയും അവ തകർന്ന് രാസവസ്തുക്കൾ കടൽവെള്ളത്തിൽ കലരുകയും ചെയ്തിട്ടുണ്ട്. തീപിടിച്ച കപ്പലിലെ കണ്ടെയ്നറുകളിലും രാസവസ്തുക്കൾ, വിവിധതരം ഓയിലുകൾ, വ്യവസായിക ആവശ്യത്തിനുള്ള മറ്റ് ഉൽപന്നങ്ങൾ എന്നിവ വലിയ തോതിൽ ഉണ്ടാകാമെന്നാണ് നിഗമനം.
ഇതും കടലിലേക്ക് കലരുന്നത് വടക്കൻ ജില്ലകളിലെ തീരക്കടലിൽ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. എം.എസ്.സി എൽസയിലെ കണ്ടെയ്നറുകൾ എറണാകുളം മുതൽ തെക്കോട്ട് കന്യാകുമാരി മേഖല വരെ തീരദേശത്ത് നിലവിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിലും തുടർനടപടികളിലും പരിമിതി
കരയിലേതിന് സമാനമായ രക്ഷാപ്രവർത്തനം കപ്പലപകടങ്ങളിൽ സാധ്യമല്ലാത്തതിനാൽ കണ്ടെയ്നറുകളുമായി കപ്പൽ മുങ്ങിത്താഴുന്ന സാഹചര്യമാണുണ്ടാകുക. എം.എസ്.സി എൽസ ചരിഞ്ഞ് ഏതാനും കണ്ടെയ്നറുകൾ കടലിൽ വീഴുകയും ക്രമേണ കപ്പൽ പൂർണമായും മുങ്ങുകയുമായിരുന്നു. ഇത്തരം ഘട്ടങ്ങളിൽ കപ്പലിലെ ജീവനക്കാരെ രക്ഷിക്കുക എന്നതിൽ മാത്രമായി രക്ഷാപ്രവർത്തനം പരിമിതപ്പെടുന്നു.
കപ്പൽ മുങ്ങുകയോ കെടുത്താനാകാത്ത വിധം തീപടരുകയോ ചെയ്താൽ കപ്പലുപേക്ഷിച്ച് രക്ഷപ്പെടുക മാത്രമാണ് ജീവനക്കാർക്ക് മുന്നിലുള്ള വഴി. എം.എസ്.സി എൽസയുടെ കാര്യത്തിൽ അപകടത്തിനുശേഷം സ്വീകരിക്കേണ്ട നിയമനടപടികളിൽ സംസ്ഥാന സർക്കാറിന് പരിമിതിയുണ്ട്. കേസെടുക്കാൻ ഇനിയും സംസ്ഥാന സർക്കാറിന് കഴിഞ്ഞിട്ടില്ല.
ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നാണ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയെന്ന ‘എം.എസ്.സി’. 150 രാജ്യങ്ങളെ ബന്ധിപ്പിച്ച് 900 ത്തിലധികം കപ്പലുകളുള്ള ഈ കമ്പനിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ചരക്കുനീക്കത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്. എം.എസ്.സിയുമായി ചർച്ച നടത്തി നഷ്ടപരിഹാരം ഉറപ്പാക്കുക എന്നതിനപ്പുറം കർശന നടപടികളിലേക്ക് പോകാൻ സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്ക് താൽപര്യമില്ല.
ഇതിനനുസൃതമായാണ് ഡൽഹിയിൽ മുഖ്യമന്ത്രിയും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചതും. കമ്പനിയെ ക്രിമിനൽ കേസുകളിലേക്ക് വലിച്ചിഴക്കാതെ, ഇൻഷുറൻസ് ക്ലെയിം നേടിയെടുക്കുന്ന രീതിയിലാണ് സർക്കാർ നിലപാട്. അദാനി പോർട്സും എം.എസ്.സിയുമായി അടുത്ത ബന്ധമാണ് പുലർത്തുന്നത്.
മത്സ്യത്തൊഴിലാളികളുടെ ഭീതി വർധിക്കുന്നു
കടലിനെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന തീരദേശമേഖലയാണ് കപ്പലപകടങ്ങളുടെ തുടർച്ചയിൽ ഏറെ ഭീതിയിലുള്ളത്. കപ്പലിടിച്ച് മത്സ്യബന്ധനബോട്ടുകൾ അപകടത്തിൽപെടുകയും തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്ത സംഭവങ്ങൾ പലതവണ കേരളതീരത്തുണ്ടായിട്ടുണ്ട്.
വിദേശ കപ്പലിൽ നിന്ന് വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവവുമുണ്ടായി. എന്നാൽ, കപ്പൽ കടലിൽ മുങ്ങിത്താഴുകയും തീപിടിച്ച് കത്തിയമരുകയും ചെയ്തത് തീരമേഖലകളിൽ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ലെന്ന അഭിപ്രായം മത്സ്യത്തൊഴിലാളി സംഘടനകളടക്കം ഉന്നയിക്കുന്നു.
ഒരു കപ്പൽ മുങ്ങിത്താഴ്ന്ന് രണ്ടാഴ്ച കഴിയുമ്പോൾ മറ്റൊരു കപ്പലപകടവും കൂടി സംഭവിച്ചതോടെ കടലിലെ മത്സ്യബന്ധനത്തിൽ വലിയ ആശങ്ക തൊഴിലാളികൾക്കുണ്ട്. കടലിൽ ഒഴുകിപ്പരക്കുന്ന കപ്പലിൽ നിന്നുള്ള വസ്തുക്കൾ മത്സ്യത്തൊഴിലാളികൾക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമാണ്. ഇതിനിടെ, ഇന്നലെ അർധരാത്രി മുതൽ സംസ്ഥാനത്ത് മൺസൂൺകാല ട്രോളിങ് നിരോധവും നടപ്പിലായിട്ടുണ്ട്.
ചരക്കുനീക്കത്തിലെ കുതിപ്പിനിടെ അശുഭ വാർത്തകൾ
രാജ്യത്തെ സമുദ്രമാർഗമുള്ള ചരക്കുനീക്കത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വലിയ മാറ്റം സൃഷ്ടിച്ചതിന്റെ അഭിമാനത്തിനിടെയാണ് കപ്പലുമായി ബന്ധപ്പെട്ട അപകട വാർത്തകളുമെത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ എം.സ്.സിയുടെ ‘ഐറീന’ വിഴിഞ്ഞത്ത് ബെർത്ത് ചെയ്തതും തിങ്കളാഴ്ചയാണ്.
കഴിഞ്ഞ ഒരുമാസത്തിനിടെ, വിഴിഞ്ഞം തുറമുഖത്തെത്തിയതാവട്ടെ 49 കപ്പലുകളും. 1,14,432 ടി.ഇ.യു കണ്ടെയ്നറുകളുടെ കൈമാറ്റവും നടന്നു. പ്രവർത്തനം തുടങ്ങി ഇതുവരെ 331 കപ്പലുകളെത്തിയെന്ന നേട്ടവും വിഴിഞ്ഞത്തിനുണ്ട്. നൂറുകണക്കിന് കപ്പലുകൾ കണ്ടെയ്നറുകളുമായി ലോകത്തെ വിവിധ തുറമുഖങ്ങളെ ബന്ധിപ്പിച്ച് സഞ്ചരിക്കുമ്പോൾ ഇടക്ക് അപകടങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ടവരുടെ വാദം.
അപകടങ്ങൾ പരമാവധി ഒഴിവാക്കാനുള്ള സുരക്ഷാസംവിധാനങ്ങളും അത്യാധുനിക കമ്യൂണിക്കേഷൻ സങ്കേതങ്ങളും ഉപയോഗിക്കുന്നെന്നതും യാഥാർഥ്യമാണ്. എന്നിട്ടും കടലിലും കരയിലും ആശങ്കപരത്തി കപ്പലപകടം ആവർത്തിക്കപ്പെടുന്നു.