ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു
text_fieldsതിരുവനന്തപുരം: പാട്ടിന്റെ അമ്മക്ക് പ്രണാമം. ഇത്രയും മധുരവും ഊർജസ്വലവും ആഹ്ലാദഭരിതവും സ്നേഹോഷ്മളവുമായ മറ്റൊരു ശബ്ദം മലയാളിയുടെ ആത്മാവിൽ വേറെ ഏതാണുള്ളത്? ജാനകിയമ്മ തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമാണ്. ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ല, ഭക്തി, പ്രണയം, പരിഭവം, ആഹ്ലാദം... അങ്ങനെ സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാർക്കും കഴിയാത്ത വിധം അനശ്വരമാക്കി.
ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ചു. മാതൃഭാഷ മലയാളമല്ലായിരുന്നിട്ടും ഉച്ചാരണശുദ്ധിയോടെയും ഭാവസാന്ദ്രതയോടെയും അവർ പാടിത്തീർത്ത ഓരോ ഗാനവും മലയാളിയുടെ ഹൃദയത്തോട് ചേർന്നുകിടക്കുന്നവയാണ്.
ഇരുപതിലധികം ഭാഷകളിലായി അരലക്ഷത്തോളം ഗാനങ്ങൾ എന്നത് വിശ്വസിക്കാൻ കഴിയുമോ? അതാണ് എസ്. ജാനകി. സംഗീത സംവിധായകർ മനസ്സിൽ കാണുന്നതിന് അപ്പുറമാണ് എസ്. ജാനകി തിരികെ കൊടുത്തത്. അങ്ങനെയാണ് ആ ശബ്ദം മലയാളിയുടെ ഹൃദയത്തെ കീഴടക്കിയത്. ഒരു ഗായിക എന്നതിന് അപ്പുറം എസ്. ജാനകി നമ്മുടെ കുടുംബാംഗമായത് ആ ശബ്ദം നൽകിയ സ്നേഹവാത്സല്യങ്ങളിലൂടെയാണ്. കാലത്തെ അതിജീവിക്കുന്ന അമൂല്യ സമ്പത്താണ് ജാനകിയമ്മയുടെ ഗാനങ്ങൾ. എസ്. ജാനകിയുടെ ഒരു വരി ഓർക്കാത്ത ദിവസം മലയാളിക്കില്ല.
തലമുറകളുടെ ഹൃദയം കവർന്ന ശബ്ദം. തെന്നിന്ത്യയുടെ വാനമ്പാടി എന്ന വിശേഷണത്തിനും അപ്പുറമാണ് എസ്. ജാനകി ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയ്ക്ക് നൽകിയ സംഭാവനകൾ. ജാനകിയമ്മയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക. മലരേ തേൻ മലരേ തുടങ്ങി തുമ്പീവാ തുമ്പക്കുടത്തിൻ, ആടിവാ കാറ്റേ, നിറങ്ങൾ തൻ നൃത്തം തുടങ്ങി മിഴിയോരം നനഞ്ഞൊഴുകും, മോഹം കൊണ്ടു ഞാൻ, നാഥാ നീ വരും... അങ്ങനെ എത്രയെത്ര മധുര ഗാനങ്ങൾ!
സങ്കടത്തിലും സന്തോഷത്തിലും വിരഹത്തിലും പ്രണയത്തിലും മലയാളിയുടെ ശബ്ദവും വികാരവും വിചാരവും നിർണയിച്ച മഹാ സ്വരത്തിന് നന്ദി, പ്രണാമം.


