വീടിനു പുറത്താണോ? ഏതു നിമിഷവും കടിയേൽക്കാം
text_fieldsമലപ്പുറം: സംസ്ഥാനത്ത് തെരുവുനായ് ആക്രമണവും പേവിഷബാധ മരണവും കുത്തനെ ഉയരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കടിയേറ്റ് ചികിത്സ തേടിയത് 12.93 ലക്ഷം പേരാണ്. 94 പേർ ഈ കാലയളവിൽ പേവിഷബാധയേറ്റ് മരിച്ചു.
എട്ടു വർഷം; വർധന ഇരട്ടിയിലേറെ
- 2017ൽ 1.35 ലക്ഷം പേർക്ക് കടിയേറ്റു; 2024ൽ 3.6 ലക്ഷമായി ഉയർന്നു.
- മരണ സംഖ്യയും ഏതാനും വർഷങ്ങളായി കുത്തനെ ഉയരുന്നു.
- 2020 വരെ പേവിഷബാധ മരണം വർഷം പത്തിൽ താഴെ; 2022 മുതൽ 25ന് മുകളിൽ.
ഇറങ്ങാൻ പറ്റാത്തത് തലസ്ഥാനത്ത്
2024ൽ കൂടുതൽ തെരുവുനായ് ആക്രമണം റിപ്പോർട്ട് ചെയ്ത ജില്ല തിരുവനന്തപുരം. രണ്ടാംസ്ഥാനത്ത് കൊല്ലം, മൂന്നാമത് എറണാകുളം. ഏറ്റവും കുറവ് വയനാട്.
ലൈവ് സ്റ്റോക് സെൻസസ് (2019) പ്രകാരം സംസ്ഥാനത്ത് 2,89,986 തെരുവുനായ്ക്കൾ
പ്രജനന നിയന്ത്രണം പാളുന്നു
ജന്തുപ്രജനന നിയന്ത്രണ (എ.ബി.സി) പദ്ധതി ഫലപ്രാപ്തിയിലെത്താത്തതാണ് എണ്ണം പെരുകാൻ കാരണം.
വന്ധ്യംകരണ ശസ്ത്രക്രിയ നടത്താൻ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഏജൻസി വേണം. സംസ്ഥാനത്ത് ഇത്തരം ഏജൻസികളുടെ അഭാവമാണ് പ്രധാന വെല്ലുവിളി. തിരുവനന്തപുരത്തെ സ്ട്രീറ്റ് ഡോഗ് വാച്ച് എന്ന സംഘടനക്കു മാത്രമേ ബോർഡിന്‍റെ അംഗീകാരമുള്ളൂ. ഇതിനാൽ എ.ബി.സി കേന്ദ്രങ്ങളുള്ള ജില്ലകളിൽപോലും വന്ധ്യംകരണ ശസ്ത്രക്രിയ വേഗത്തിലാക്കാൻ സാധിക്കുന്നില്ല. നടപ്പുവർഷം തെരുവുനായ്ക്കൾക്കുള്ള കുത്തിവെപ്പിനും എ.ബി.സി പദ്ധതിക്കുമായി സംസ്ഥാന സർക്കാർ 47.60 കോടി രൂപ നീക്കിവെച്ചിരുന്നു. എന്നാൽ, അംഗീകൃത ഏജൻസികളുടെ അഭാവവും എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ പൊതുജനങ്ങളിൽനിന്നുള്ള എതിർപ്പും മൂലം വന്ധ്യംകരണ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലാണ്.
പോർട്ടബ്ൾ എ.ബി.സി സെന്‍റർ
എ.ബി.സി കേന്ദ്രങ്ങൾക്ക് സ്ഥലം ലഭ്യമാക്കുന്നതിൽ ജനങ്ങളുടെ എതിർപ്പുള്ളതിനാൽ ബദൽനിർദേശമെന്ന നിലക്ക് പോർട്ടബ്ൾ എ.ബി.സി സെന്‍റർ എന്ന നിർദേശം ഉയർന്നിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 15 എ.ബി.സി സെന്‍ററുകളുണ്ട്. മലപ്പുറം ജില്ലയിൽ ഒന്നുപോലുമില്ല.
കൂടുന്ന ആക്രമണങ്ങൾ
- 2017 - 1,35,749 - 8
- 2018 - 1,48,899 - 9
- 2019 - 1,61,055 --8
- 2020 - 1,60,483 - 5
- 2021 - 2,21,379 - 11
- 2022 - 2,88,866 - 27
- 2023 - 3,06,427 - 25
- 2024 - 3,16,793 - 26


