വിദ്യാർഥി സംഘർഷം; ആഘാതം താങ്ങാനാവാതെ സഹപാഠികളും അധ്യാപകരും
text_fieldsകൊടുവള്ളി (കോഴിക്കോട്): ‘ഓനെ അവർക്ക് എങ്ങനെയാ കൊല്ലാനാവുക. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്നവരല്ലേ... ദേഷ്യപ്പെട്ടാൽപോലും മറുത്ത് സംസാരിക്കാത്തവനല്ലേ..’ -ഷഹബാസിന്റെ സഹപാഠികളുടെയും അധ്യാപകരുടെയുമെല്ലാം സങ്കടമിതായിരുന്നു. അവർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു പഠന-പാഠ്യേതര വിഷയങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുകയും മികവുകാട്ടുകയും ചെയ്ത ഷഹബാസ്. എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസിലെ വിദ്യാർഥിയായ ഷഹബാസിന്റെ ദാരുണമരണത്തിലുള്ള ആഘാതം താങ്ങാനാവാതെ കണ്ണീർവാർക്കുകയായിരുന്നു ഇവരെല്ലാം.
പഠനത്തോടൊപ്പം ക്യാമ്പുകളിലും വിനോദപരിപാടികളിലും മറ്റും പങ്കെടുത്ത് തന്റെ സാന്നിധ്യം അറിയിച്ച ഷഹബാസ് അധികം സംസാരിക്കുകയോ ഒരുതരത്തിലുള്ള പെരുമാറ്റദൂഷ്യമോ ഇല്ലാത്ത മികച്ച വിദ്യാർഥിയായിരുന്നുവെന്ന് ക്ലാസ് അധ്യാപകനായ സി.എം. ഷഫീഖ് പറഞ്ഞു. എട്ടാം ക്ലാസിലേക്കാണ് ഷഹബാസ് എളേറ്റിൽ എം.ജെ സ്കൂളിലെത്തുന്നത്.
ഫെബ്രുവരി 13ന് നടന്ന യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്ത് 21ന് എസ്.എസ്.എൽ.സി മോഡൽ പരീക്ഷയും കഴിഞ്ഞ് സ്റ്റഡി ലീവിലായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ നല്ല മാർക്കോടെ വിജയിക്കണമെന്നായിരുന്നു ഷഹബാസിന്റെ മോഹം. പഠനകാര്യം അന്വേഷിക്കാൻ കഴിഞ്ഞദിവസം ഷഹബാസിന്റെ വീട്ടിൽപോയെങ്കിലും വീട്ടിലില്ലാത്തതിനാൽ മറ്റൊരു ദിവസം വരാമെന്ന് പറഞ്ഞ് തിരിച്ചുപോന്നു. വിദ്യാർഥി സംഘർഷം അറിഞ്ഞ് ഉമ്മയെ വിളിച്ചപ്പോൾ ഷഹബാസ് അന്നേദിവസം നാലുമണിവരെ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നുവെന്നും ഇതിനുശേഷമാണ് പുറത്തുപോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതെന്നുമാണ് മാതാവ് പറഞ്ഞതെന്ന് സി.എം. ഷഫീഖ് വ്യക്തമാക്കി.
ശാന്തസ്വഭാവിയായ ഷഹബാസ് എങ്ങനെയാണ് സംഘർഷത്തിൽപെട്ടതെന്നും മാരകമായ ആക്രമണത്തിനിരയായതെന്നുമാണ് വിദ്യാർഥികളും അധ്യാപകരും സങ്കടത്തോടെ ചോദിക്കുന്നത്. പരസ്പരം തോളിൽ കൈയിട്ട് സ്നേഹത്തോടെ കഴിഞ്ഞവർക്ക് എങ്ങനെയാണ് ഒറ്റനിമിഷത്തിൽ ഷഹബാസിനെ ഇല്ലാതാക്കാൻ കഴിഞ്ഞതെന്നും ഇവർ പരിതപിക്കുന്നു. ചിരിക്കുന്ന മുഖവുമായി പരീക്ഷക്ക് കാണാമെന്ന് പറഞ്ഞ് അധ്യാപകർക്കും സഹപാഠികൾക്കുമെല്ലാം കൈകൊടുത്ത് പിരിഞ്ഞത് അവസാനത്തെ കാണലായിരുന്നുവെന്നത് ഉൾക്കൊള്ളാനാവാതെ കണ്ണീർവാർക്കുകയാണ് സ്കൂളിലെ വിദ്യാർഥികൾ ഒന്നടങ്കം.
പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷ
പഠനത്തിൽ മിടുക്കനായിരുന്ന ഷഹബാസിലായിരുന്നു പിതാവ് ഇഖ്ബാലിന്റെയും ഉമ്മ റംസീനയുടെയും എല്ലാ പ്രതീക്ഷകളും. ദമ്പതികളുടെ നാലു മക്കളിൽ മൂത്തവനാണ് ഷഹബാസ്. അവനെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കുമെന്നും അതിലൂടെ തങ്ങൾ രക്ഷപ്പെടുമെന്നുമായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ.
സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഷഹബാസിന്റേത്. നേരത്തേ പ്രവാസിയായിരുന്ന ഇഖ്ബാൽ കൂലിപ്പണിയും മറ്റുമായി ഇപ്പോൾ നാട്ടിലാണ്. ഏഴാം ക്ലാസുവരെ പൂനൂർ ഇശാഅത്ത് സ്കൂളിലാണ് ഷഹബാസ് പഠിച്ചത്. സാമ്പത്തിക പ്രതിസന്ധികാരണം വീടുപണി പൂർത്തിയാക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് കുടുംബം. അതിനിടെയാണ് മകന്റെ അതിദാരുണ മരണമെത്തിയത്.