രാഷ്ട്രപതി റഫറൻസ്: സുപ്രീംകോടതി ഇന്ന് വാദം കേൾക്കും, കേരളവും തമിഴ്നാടും എതിർവാദം ഉന്നയിക്കും
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി എർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുടെ റഫറന്‍സിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായിരുന്നു.
തമിഴ്നാടും കേരളവും എതിർവാദം ഉന്നയിക്കും. ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. ഗവർണർ കേന്ദ്രത്തിലും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ല എന്നായിരുന്നു കേന്ദ്ര നിലപാട്.
നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു സുപ്രീം കോടതിയിൽ നിന്ന് വ്യക്തത തേടിയത്. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമായിരുന്നു രാഷ്ട്രപതിയുടെ നടപടി. ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റഫറൻസിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിരുന്നു.
ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ വിക്രം നാഥ്, സൂര്യകാന്ത്, എ.എസ്. ചന്ദുര്‍കര്‍, പി.എസ്. നരസിംഹ എന്നിവരടങ്ങിയതാണ് ബെഞ്ച്. നേരത്തെ, റഫറൻസുമായി ബന്ധപ്പെട്ട് അഭിപ്രായമറിയിക്കാൻ സംസ്ഥാന സർക്കാറുകളോട് കോടതി നിർദേശിച്ചിരുന്നു. തുടർന്ന് റഫറൻസ് ഉത്തരം നൽകാതെ മടക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
രാഷ്ട്രപതിയുടെ റഫറൻസിന് നിയമസാധുതയില്ലെന്നാണ് കേരളത്തിന്റെ വാദം. രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങളില്‍ 11 എണ്ണത്തിനും തമിഴ്നാട് ഗവര്‍ണര്‍ കേസില്‍ സുപ്രീംകോടതി ഉത്തരം നല്‍കിയിട്ടുണ്ട്. കേസിൽ കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ തിരുത്തൽ ഹരജിയോ പുനഃപരിശോധന ഹരജിയോ നൽകിയിട്ടില്ല. ഇതു കൊണ്ടുതന്നെ കോടതി നിഷ്കർഷിച്ച സമയപരിധി കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നാണ് കരുതാനാവുക. ഈ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുടെ റഫറൻസ് ഉത്തരം നൽകാതെ മടക്കണമെന്നായിരുന്നു കേരളത്തിൻറെ അപേക്ഷ.