ഡി.എം.കെ നിയമസഭാകക്ഷി യോഗത്തിൽ കോൺഗ്രസിന് രൂക്ഷ വിമർശനം
text_fieldsചെന്നൈയിൽ ഡി.എം.കെ നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുക്കുന്ന മുൻ മുഖ്യമന്ത്രി വി. സ്റ്റാലിൻ
ചെന്നൈ: ഡി.എം.കെ നിയമസഭാകക്ഷി യോഗത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രമേയം പാസാക്കി. മതേതര പുരോഗമന സഖ്യത്തിൽ നിന്ന് പിന്മാറാനുള്ള കോൺഗ്രസ് തീരുമാനത്തിൽ ശക്തിയായി അപലപിക്കുന്നതായും കോൺഗ്രസ് പാർട്ടി അതിന്റെ പഴയ സ്വഭാവം മാറ്റിയിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഇതിൽ പറയുന്നു.
ഡി.എം.കെ സഖ്യത്തിൽ കോൺഗ്രസ് ഒരു രാജ്യസഭാ സീറ്റും 28 നിയമസഭാ സീറ്റുകളും നേടി. അഞ്ച് സീറ്റുകളിൽ വിജയിച്ചു. സഖ്യകക്ഷി പ്രവർത്തകരുടെ കഠിനാധ്വാനത്തിലൂടെ വിജയം നേടി മൂന്ന് ദിവസത്തിനകം മുന്നണി മാറിയത് ദ്രോഹ നടപടിയാണ്. സഖ്യ ചർച്ചകൾ നടക്കുമ്പോൾ പോലും സഖ്യത്തിനെതിരെ കോൺഗ്രസ് നേതാക്കൾ വിമർശിച്ചത് ഡി.എം.കെ സഹിക്കുകയായിരുന്നു.
പുതുച്ചേരിയിൽ ഡി.എം.കെക്ക് അനുവദിച്ച സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തി. വിമത സ്ഥാനാർഥികളെ രാഹുൽ ഗാന്ധി അഭിനന്ദിക്കുന്നതും കാണാമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തുപോലും നീതിയുക്തമായി പെരുമാറാത്ത പാർട്ടിയാണ് കോൺഗ്രസ്. തമിഴ്നാട്ടിൽ നിന്ന് വിജയിച്ച അഞ്ച് കോൺഗ്രസ് എം.എൽ.എമാർ മുന്നണി നേതാവ് കൂടിയായ സ്റ്റാലിനോട് നന്ദി പറയാൻ പോലും മനസ്സ് കാണിച്ചില്ല. 23 സീറ്റുകളിൽ കോൺഗ്രസിനെ എതിർത്ത് തോൽപിച്ച ടി.വി.കെക്ക് ഇപ്പോൾ പിന്തുണ നൽകുന്നത് പരിഹാസ്യമാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഡി.എം.കെ അധ്യക്ഷൻ സ്റ്റാലിന് അധികാരം നൽകാനും യോഗം തീരുമാനിച്ചു.
മറ്റൊരു യോഗത്തിൽ പാർട്ടി നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കും. എം.കെ. സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. ജോസഫ് വിജയ് സർക്കാർ രൂപവത്കരിക്കട്ടെയെന്നും ഇതിന് ഒരുവിധത്തിലും തടസ്സം നിൽക്കില്ലെന്നും വിജയ് സർക്കാറിനെ ആദ്യ ആറുമാസം വിമർശിക്കില്ലെന്നും സ്റ്റാലിൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു


