തമിഴ്നാട് സർക്കാറിന്റെ ‘ട്രാൻസ്ജൻഡർ 2025’ പുരസ്കാരം എ. രേവതിക്കും കെ. പൊന്നിക്കും
text_fieldsചെന്നൈ: തമിഴ്നാട് സർക്കാറിന്റെ ‘ട്രാൻസ്ജൻഡർ 2025’ പുരസ്കാരം എഴുത്തുകാരിയും അഭിനേത്രിയുമായ എ. രേവതിക്കും നർത്തകിയും ഭരതനാട്യം അധ്യാപികയുമായ കെ. പൊന്നിക്കും. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇരുവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
വനിത വികസന മന്ത്രി ഗീത ജീവൻ, ചീഫ് സെക്രട്ടറി എൻ. മുരുകാനന്ദം, വനിത വികസന വകുപ്പ് സെക്രട്ടറി ജയശ്രീ മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു. പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച ദി ട്രൂത്ത് എബൗട്ട് മി എന്ന ആത്മകഥയിലൂടെ പ്രശസ്തയായ നാമക്കൽ സ്വദേശിനി എ. രേവതി വെള്ളൈ മൊഴി, ടൽക്കി, ബിരിയാണി ദർബാർ, പറയാൻ മറന്ന കഥകൾ തുടങ്ങിയ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
എഴുത്തുകാരിയെന്ന നിലയിൽ ന്യൂയോർക്കിലെ കൊളമ്പിയ യൂനിവേഴ്സിറ്റി ബട്ട്‍ലർ ലൈബ്രറിയുടെ ചുമരിൽ ലോകത്തിലെ പ്രശസ്ത എഴുത്തുകാർക്കൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. തൂത്തുക്കുടി സ്വദേശിനിയായ കെ. പൊന്നി വാസവപുരത്ത് അഭിനയ എന്ന നൃത്ത വിദ്യാലയം തുടങ്ങി നിർധനരായ നിരവദി കുട്ടികൾക്ക് നൃത്തം അഭ്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.