കേരളത്തിന് ആശ്വാസം: നിർമാണ സാമഗ്രികളുടെ നിയന്ത്രണത്തിൽ ഇളവ് പരിഗണിക്കുമെന്ന് തമിഴ്‌നാട്, സതീശന് ഉറപ്പ് നൽകി
text_fieldsമുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കൊപ്പം
തിരുവനന്തപുരം: മെറ്റല്‍ ഉള്‍പ്പെടെയുള്ള നിർമാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഇക്കാര്യം വി.ഡി സതീശനെ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇന്നലെ മഹാബലിപുരത്ത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സതീശന്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു.
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യമാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി ഉടന്‍ ഉചിതമായ തീരുമാനം എടുക്കാമെന്ന ധാരണയാണ് മുഖ്യമന്ത്രിമാര്‍ക്കിയില്‍ ഉണ്ടായത്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കേരളം കത്തയച്ചിരുന്നു.
അതേസമയം, കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ തമിഴ്നാട് സഹകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് നിരസിച്ചു. ഡാമിന് ബലക്ഷയമില്ലെന്നും സുപ്രീം കോടതി വിധിക്കനുസരിച്ച് മാത്രമേ നിലപാട് സ്വീകരിക്കാൻ കഴിയൂ എന്നുമായിരുന്നു ഇക്കാര്യത്തിൽ വിജയിന്റെ നിലപാട്.
ഡാം നിർമാണ ചെലവ് പൂർണമായും കേരളം വഹിക്കുമെന്നും തമിഴ്നാടിന്റെ നിയന്ത്രണത്തിൽ പുതിയ ഡാമിന്റെ സ്ഥലനിർണയം, ഡിസൈനിങ്, നിർമാണം തുടങ്ങിയവ നടത്താമെന്നും അവർക്ക് മുഴുവൻ വെള്ളമെടുക്കാൻ തടസ്സമുണ്ടാകില്ലെന്നും യോഗത്തിൽ സതീശൻ വിശദീകരിച്ചിരുന്നു. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതാണ് കേരളത്തിന്റെ നിർദേശത്തിന്റെ ആകെത്തുകയായി മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.
അന്തർ സംസ്ഥാന പ്രശ്‌നങ്ങൾക്ക് സൗഹാർദപരമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തിൽ നടന്ന സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും ചർച്ചയായി.


