തൂവെള്ള ഖദറുപോൽ... വിടവാങ്ങി തെന്നല
text_fieldsതെന്നല ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിലെ തർക്കകാലങ്ങളിലെ കൊടുങ്കാറ്റുകൾക്ക് നടുവിൽ എന്നും സമന്വയത്തിന്റെയും ഒത്തുതീർപ്പിന്റെയും കുളിർ തെന്നലായിരുന്ന തെന്നല വീട്ടിൽ ബാലകൃഷ്ണപിള്ള വിടവാങ്ങിയിരിക്കുന്നു. പ്രശ്നഘട്ടങ്ങളിൽ അദ്ദേഹം പരിഹാരം നിർദേശിക്കും, ചിലപ്പോൾ സ്വയം പരിഹാരമായും മാറും. ഗ്രൂപ് വ്യാധിയിൽ മരുന്നുകളെല്ലാം പരാജയപ്പെടുമ്പോൾ തെന്നലയെന്ന പ്രത്യേക ചികിത്സ വിധി കോൺഗ്രസിൽ പരീക്ഷിക്കപ്പെട്ടു.
1989ൽ തദ്ദേശ തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തർക്കത്തിലും കെ.പി.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിലും 1992ലെ സംഘടന തെരഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾ കൊമ്പുകോർത്തപ്പോഴും 96ൽ വീണ്ടും തദ്ദേശ തെരഞ്ഞെടുപ്പിനെച്ചൊല്ലി തർക്കമുണ്ടായപ്പോഴുമെല്ലാം ‘ക്രൈസിസ് മാനേജറായ’ തെന്നല എഴുന്നേറ്റുനിന്നു. പാർട്ടിയുടെ തളർച്ച ഘട്ടങ്ങളിൽ പിടിച്ചുകൊണ്ടുവന്ന് ചുമതലയേൽപിക്കുമെങ്കിലും അധികാരത്തിന്റെ സമൃദ്ധികാലങ്ങളിൽ കൈവിട്ടതിന്റെ കറുത്ത അധ്യായങ്ങളും തെന്നലയുടെ ജീവിതത്തിലുണ്ട്.
ഇത്തരം ഇറക്കിവിടലുകളിലെല്ലാം സമാശ്വാസ വാക്കുകൾക്ക് ചെവികൊടുക്കാതെ തോളത്തുനിന്ന് തോർത്തുമുണ്ട് ഊരി വീണ ലാഘവത്തോടെ ഒരു പരിഭവവും പറയാതെ അദ്ദേഹം നടന്നുനീങ്ങി. ഊർജതന്ത്രത്തിലും ഗണിതത്തിലുമായിരുന്നു ബിരുദമെങ്കിലും കോൺഗ്രസിലെ ദുർഗ്രഹമായ സമവാക്യങ്ങളിൽ അദ്ദേഹം മികച്ച കണക്കുകൂട്ടലുാകാരനായി. കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയ നിയമസഭ തെരഞ്ഞെടുപ്പുകൾ പലതിലും കാലുവാരലുകൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടത് തെന്നലയെയാണ്. കെ. കരുണാകരൻ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും കണ്ണൂർ ഡി.ഐ.ജി ഓഫിസ് മാർച്ചിൽ കോൺഗ്രസുകാർ പരസ്പരം തല്ലിയപ്പോഴുമെല്ലാം അന്വേഷണ കമീഷൻ നയിച്ച് തെന്നലയെത്തി.
മാത്സര്യമില്ലാത്ത മനോഭാവം
പരമ്പരാഗതമായി വലിയ പ്രമാണിമാരായിരുന്നു കുടുംബം. സമീപത്തെ മണപ്പള്ളി മിഡിൽ സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മിഡിൽ സ്കൂൾ കഴിഞ്ഞ് തുടർ വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്ത്. പെരുന്താന്നിയിലെ കോളജിലായിരുന്നു (ഇന്നത്തെ എം.ജി കോളജ്) കാമ്പസിൽ വിദ്യാർഥി കോൺഗ്രസിന്റെ ചെറിയൊരു പ്രവർത്തകൻ മാത്രം. പഠനാനന്തരം, നേരത്തെ തന്നെ കോൺഗ്രസ് മെംബർ ആയിരുന്ന തെന്നല പാർട്ടിയുടെ വാർഡ് കമ്മിറ്റി പ്രസിഡന്റായി. പിന്നാലെ ബ്ലോക്ക് പ്രസിഡന്റും ഡി.സി.സി-കെ.പി.സി.സി ഭാരവാഹിത്വവും. ഒരു മത്സരത്തിനും മുതിർന്നില്ല. ചുമതലകളിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു എന്നതായിരുന്നു വാസ്തവം.
സത്യപ്രതിജ്ഞ വരെ മാത്രം അധ്യക്ഷൻ
1998ൽ കെ.പി.സി.സി അധ്യക്ഷചർച്ചകളെല്ലാം ഗ്രൂപ് തർക്കത്തിൽ തകർന്നടിയുന്ന ഘട്ടം. ഐ വിഭാഗത്തിന്റെ നോമിനി എന്ന നിലയിൽ കെ. മുരളീധരനെ തന്നെ കെ.പി.സി.സി അധ്യക്ഷനാക്കണം എന്നായിരുന്നു കരുണാകരന്റെ കടുംപിടുത്തം. പാനലിൽ മുരളി ഒഴികെ 12ഓളം പേരുകളിൽ ആരെ വേണമെങ്കിലും അംഗീകരിക്കാം എന്നായി എ വിഭാഗം. ‘മുരളി അല്ലെങ്കിൽ തെരഞ്ഞെടുപ്പ്’ എന്നതായിരുന്നു കരുണാകര നിലപാട്. അങ്ങനെയാണ് സമവായ പ്രസിഡന്റായി തെന്നലയെത്തുന്നത്.
2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 101 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുന്നത് ഈ ഘട്ടത്തിലാണ്. സത്യത്രിജ്ഞാചടങ്ങിന്റെ ആരവം കഴിയുംമുമ്പേ ആ പദവിയിൽനിന്ന് തെന്നലക്ക് ഇറങ്ങേണ്ടിവന്നു. കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയാൽ എ.കെ. ആൻറണി മുഖ്യമന്ത്രിയാകും, പകരം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കെ. മുരളീധരന് നൽകണം എന്നതായിരുന്നു ഗ്രൂപ്പുകളുടെ ധാരണ. തൈക്കാട് ഗെസ്റ്റ്ഹൗസിലേക്ക് തെന്നലയെ വിളിപ്പിച്ച ഹൈകമാൻഡ് പ്രതിനിധി ഗുലാംനബി ആസാദ് രാജി ആവശ്യപ്പെട്ടു. തെന്നല കൊടുങ്കാറ്റാകുമോ എന്ന് പേടിച്ച നേതാക്കളോട് എപ്പോൾ രാജിവെക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
‘പാൽ നല്ലതാണ്, പക്ഷേ പാത്രം മോശമെങ്കിലോ’
1965ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കീറാമുട്ടിയായിരുന്നു സ്ഥാനാർഥി നിർണയം. കുന്നത്തൂർ താലൂക്കിൽ അന്ന് രണ്ടു മണ്ഡലമാണ്, കുന്നത്തൂരും അടൂരും. കുന്നത്തൂർ സംവരണ മണ്ഡലവും അടൂർ ജനറലും. അടൂർ പിടിക്കാൻ കോൺഗ്രസ് കണ്ടെത്തിയത് തെന്നലയെയാണ്. എന്നാൽ തന്നേക്കാൾ തലയെടുപ്പുള്ള നേതാവും പിതാവിന്റെ സുഹൃത്തുമായ കെ.എസ്. പരമേശ്വരപിള്ളക്ക് സീറ്റിൽ കണ്ണുള്ളത് മനസ്സിലാക്കി, തെന്നല നേരെ കൊല്ലത്ത് ഡി.സി.സി സെക്രട്ടറി സി.എം. സ്റ്റീഫനെ കാണാനെത്തി.
തന്നെ ഒഴിവാക്കി പരമേശ്വരൻപിള്ളയെ മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം. പാർട്ടി സ്ഥാനാർഥിയെ മാറ്റാനാവില്ല എന്ന് സ്റ്റീഫനും വാശിപിടിച്ചു. ഒടുവിൽ തെന്നല പതിവുപോലെ അയഞ്ഞു. 1967ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്കാണ് മത്സരിച്ചത്. എതിർപക്ഷത്ത് സപ്തകക്ഷി മുന്നണിയും. പോരാത്തതിന് സ്വതന്ത്രനായി മുൻ എ.ഐ.സി.സി അംഗം പുഷ്പത്തടം രാഘവനും. ‘പാൽ ആരോഗ്യത്തിന് നല്ലതാണ്, പക്ഷേ അത് മോശം പാത്രത്തിൽ നൽകിയാലോ’ എന്നായിരുന്നു രാഘവൻ അന്ന് തെന്നലയെ പറ്റി പറഞ്ഞത്.
കുടുംബ ഓഹരി വിറ്റ് രാഷ്ട്രീയ കടംവീട്ടൽ
1967ലെ തെരഞ്ഞെടുപ്പിൽ തോറ്റപ്പോഴും പരിഭവം ഉണ്ടായില്ല. തെരഞ്ഞെടുപ്പിനായി പാർട്ടി നൽകിയത് 6000 രൂപ. സംഭാവനയായി കിട്ടിയത് 100 രൂപയും. തെരഞ്ഞെടുപ്പിൽ തോറ്റു എന്നത് മാത്രമല്ല വലിയ കടക്കെണിയും തെന്നലയെ വലച്ചു. പിതാവിൽ നിന്നും ഓഹരിയായി കിട്ടിയ തുക വിറ്റാണ് കടം വീട്ടിയത്. രാഷ്ട്രീയ കടങ്ങൾ വീട്ടാൻ 1967 കാലത്ത് വിൽക്കേണ്ടിവന്നത് 30,000 രൂപയുടെ വസ്തുക്കളാണ്.
അതാകട്ടെ പാർട്ടി തെരഞ്ഞെടുപ്പ് ചെലവിനായി നൽകിയതിന്റെ ആറിരട്ടി വരും. 1970ൽ പിന്നെയും മത്സരിക്കാൻ ഊഴം കിട്ടിയെങ്കിലും സി.പി.ഐയിലെ തെങ്ങമം ബാലകൃഷ്ണനായി വിട്ടുകൊടുത്തു. തെങ്ങമം ജയിച്ചു കയറി. 1977 ആയിരുന്നു അടുത്ത ഊഴം. 8000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആദ്യമായി നിയമസഭയിൽ. 1980ലെ തെരഞ്ഞെടുപ്പിൽ പരാജയം. 82ൽ വിജയം. ഇതിനിടെ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.