തഹ്ലിയ സത്യപ്രതിജ്ഞ ചെയ്തത് ചരിത്രത്തിലേക്ക്; മുസ്ലിംലീഗിന്‍റെ ആദ്യ വനിത എം.എൽ.എ
text_fieldsതിരുവനന്തപുരം: പാതിറ്റാണ്ടുകൾ നീണ്ട മുസ്ലിം ലീഗിന്‍റെ രാഷ്ട്രീയപ്രയാണത്തിലെ ആദ്യ വനിത നിയമസഭാംഗം എന്ന നിലയിൽ ചരിത്രത്തിലേക്ക് കൂടിയാണ് ഫാത്തിമ തഹ്ലിയ സത്യപ്രതിജ്ഞ ചെയ്തത്. 29ാമത് പേരുകാരിയായ ഫാത്തിമ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. പിന്നാലെ പ്രതിപക്ഷ നിരയിലേക്ക് നീങ്ങി പിണറായി വിജയൻ അടക്കമുള്ളവരെ കൈകൂപ്പി അഭിവാദ്യമർപ്പിച്ചു. ഭരണപക്ഷാംഗം കെ.കെ രമക്ക് ഹസ്തദാനം. തുടർന്ന് സ്പീക്കറുടെ ഡയസിലേക്ക്. സത്യപ്രതിജ്ഞ കഴിഞ്ഞിറങ്ങുന്നവർ സാധാരണ, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മുൻനിരയിലുള്ളവർക്ക് മാത്രമാണ് അഭിവാദ്യമേകുന്നത്. ഈ പതിവിൽ നിന്ന് വ്യത്യസ്തമായി ഫാത്തിമ തഹ്ലിയ 139 പേരുടെയും ഇരിപ്പിടത്തിലെത്തി പരിചയപ്പെടുത്തുകയും അഭിവാദ്യമർപ്പിക്കുകയും ചെയ്തു.
സത്യപ്രതിജ്ഞക്കായി സ്വന്തമായി വാഹനമോടിച്ചാണ് ഫാത്തിമ നിയമസഭയിലെത്തിയത്. വാഹനത്തോട് വൈകാരിക ബന്ധമുള്ളതുകൊണ്ടാണ് സത്യപ്രതിജ്ഞക്ക് ഈ കാറിൽ എത്തിയതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. കഴിയുമെങ്കിൽ എം.എൽ.എയായി ഈ വാഹനത്തിൽ തന്നെ യാത്ര ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. പേരാമ്പ്ര മണ്ഡലത്തിൽ മുൻ മന്ത്രിയും ഇടതുമുന്നണി കൺവീനറും സി.പി.എമ്മിന്‍റെ മുതിർന്ന നേതാവുമായ ടി.പി രാമകൃഷ്ണനെ 5087 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഫാത്തിമ നിയമസഭയിലെത്തിയത്.


