ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം
text_fieldsകൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം. ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. അറസ്റ്റ് ചെയ്ത് 41 ദിവസങ്ങൾക്ക് ശേഷമാണ് ഇദ്ദേഹം പുറത്തിറങ്ങുന്നത്. ആചാരപരമായ കാര്യങ്ങളിൽ അല്ലാതെ മറ്റൊന്നിലും തന്ത്രി ഇടപെട്ടിട്ടില്ല എന്നതാണ് പ്രതിഭാഗം വാദിച്ചത്.
ശബരിമല സ്വർണ്ണക്കൊള്ളയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി പറഞ്ഞത്. തന്ത്രിക്ക് താന്ത്രിക അധികാരം മാത്രമാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയും കൂടി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപ മോഷണക്കേസ് എന്നിവയിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്.
തന്ത്രിയുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം തന്ത്രിക്കെതിരെ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. തന്ത്രിക്ക് കേസിൽ നേരിട്ട് പങ്കേുണ്ടന്നും മുഖ‍്യപ്രതി ഉണ്ണികൃഷ്ണന്‍പോറ്റിയുമായി 2004 മുതൽ ബന്ധമുണ്ടെന്നും എസ്.ഐ.ടി കണ്ടെത്തിയിരുന്നു.
2.05 കോടി രൂപ തന്ത്രിയുടെ പേരിലും 62 ലക്ഷം രൂപ ഭാര്യയുടെ പേരിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപമുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. ദേവസ്വം ബോർഡിൽ നിന്ന് തന്ത്രി ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്.ഐ.ടി കോടതിയിൽ ചൂണ്ടിക്കാട്ടി.
കേസിൽ ജാമ്യം കിട്ടുന്ന ആറാമത്തെ പ്രതിയാണ് രാജീവര്. തന്ത്രിക്ക് ജാമ്യം ലഭിച്ചത് എസ്.ഐ.ടിക്ക് കനത്ത തിരിച്ചടിയാണ്.


