അധ്യയന വർഷം ആരംഭിച്ചു; പല പൊതുവിദ്യാലയങ്ങളിലും സ്ഥിരം ഇംഗ്ലീഷ് അധ്യാപകരില്ല
text_fieldsതിരൂർ: അധ്യയന വർഷം തിങ്കളാഴ്ച ആരംഭിക്കുമ്പോഴും ഈ വർഷവും സംസ്ഥാനത്തെ പല പൊതുവിദ്യാലയങ്ങളിലും സ്ഥിരം ഇംഗ്ലീഷ് അധ്യാപകരില്ല. മൂന്നും നാലും ഡിവിഷനുകളുള്ള വിദ്യാലയങ്ങളിൽ പീരിയഡ് അടിസ്ഥാനത്തിൽ തസ്തിക നിർണയം അനുവദിച്ചിട്ടുണ്ടെങ്കിലും താൽക്കാലിക നിയമനവുമായി മുന്നോട്ടുപോവുകയാണ് സർക്കാർ. ഇതോടെ, പി.എസ്.സി റാങ്ക് പട്ടികയിലുൾപ്പെട്ട് നിയമനം കാത്തിരിക്കുന്നവർപോലും താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ടെന്ന അറിയിപ്പുകൾ കണ്ടിരിക്കേണ്ട അവസ്ഥയിലാണ്.
മൂന്നും നാലും ഡിവിഷനുകളുള്ള സ്കൂളുകളിൽ സ്ഥിരം അധ്യാപകരെ നിയമിക്കണമെന്ന 2021ലെ ഹൈകോടതി വിധിയും എല്ലാ ജില്ലകളിലും റാങ്ക് ലിസ്റ്റ് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാറിന്റെ ഈ നിലപാട്. എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മാറിയ ഈ അധ്യയന വർഷം പരിശീലന പരിപാടികളിലൊന്നും പങ്കെടുക്കാൻ സാധിക്കാത്ത താൽക്കാലിക അധ്യാപകരെ ഈ അധ്യയന വർഷവും ഇംഗ്ലീഷ് പഠിപ്പിക്കാൻ നിയോഗിക്കുന്നത് പൊതുവിദ്യാലയങ്ങളിലെ കുട്ടികളോട് സർക്കാർ കാണിക്കുന്ന കടുത്ത അനീതിയാണെന്നും ആരോപണമുണ്ട്.
2021ലെ ഹൈകോടതി വിധി നടപ്പാക്കാതെ കഴിഞ്ഞ നാലു വർഷങ്ങളായി 50ലേറെ തവണ നീട്ടിവെച്ചുകൊണ്ടാണ് ഉദ്യോഗാർഥികളെ സർക്കാർ ബലിയാടാക്കുന്നത്. സമഗ്ര ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ച് ഇംഗ്ലീഷ് ഭാഷാ അധ്യാപകർക്ക് നൽകിയ അഞ്ചു ദിവസത്തെ പരിശീലനത്തിന്റെ ഫലം സ്ഥിരം അധ്യാപകരില്ലാത്തതിനാൽ കുട്ടികൾക്ക് ലഭ്യമാകില്ലെന്ന് അധികൃതർതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.