രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി; സംരക്ഷണമൊരുക്കിയത് കോൺഗ്രസ് നേതാക്കൾ -മുഖ്യമന്ത്രി
text_fieldsതൃശൂർ: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിനെ അറസ്റ്റ് ചെയ്യാൻ ദിവസങ്ങളായി പൊലീസ് ശ്രമിക്കുകയാണ്. എന്നാൽ, രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കർണാടകയിലെ കോൺഗ്രസ് നേതൃത്വം രാഹുലിന് സംരക്ഷണമൊരുക്കുന്നുണ്ടോയെന്ന ചോദ്യത്തിന് നിങ്ങൾ എന്താണ് കണ്ടുകൊണ്ടിരിക്കുന്നതെന്നായിരുന്നു പിണറായിയുടെ ചോദ്യം.
സി.പി.എം ജമാഅത്തെ ഇസ്‍ലാമിയുമായി ഒരിക്കലും സി.പി.എം സഖ്യമുണ്ടാക്കിയിട്ടില്ല. പാർട്ടി നല്ല സർട്ടിഫിക്കറ്റ് ജമാഅത്തെ ഇസ്‍ലാമിക്ക് നൽകിയിട്ടില്ല. എന്നാൽ, ഇന്ന് യു.ഡി.എഫിന്റെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ജമാഅത്തെ ഇസ്‍ലാമിയാണ്. ഇത്തരം സംഘടനകളുടെ പിന്തുണയില്ലാതെ യു.ഡി.എഫിന് എൽ.ഡി.എഫിനെ നേരിടാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാർ വിദ്യാഭ്യാസനയമായ പി.എം ശ്രീ കേരളത്തിൽ നടപ്പാക്കില്ല. പി.എം ശ്രീയുമായി നടപ്പിലാക്കിയില്ലെങ്കിലും കേരളത്തിലെ വിദ്യാഭ്യാസരംഗം തകരില്ല. എന്നാൽ, പി.എം ശ്രീയുടെ പേരിൽ കാലകാലങ്ങളായി നൽകുന്ന ഫണ്ട് കേന്ദ്രം തരാതിരുന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ലേബർകോഡിനെ എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷം എക്കാലത്തും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത തകർച്ചയിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനില്ല. ഇക്കാര്യത്തിൽ വീഴ്ചപ്പറ്റിയത് ദേശീയപാത അതോറിറ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാവും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. എയിംസിനെ കുറിച്ച് രാജീവ് ചന്ദ്രശേഖർ പറഞ്ഞത് നുണയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


