മഴ ദിവസങ്ങളിൽ തൊഴിലുറപ്പുകാർക്ക് ശമ്പളമുള്ള അവധി നൽകാനുള്ള നീക്കം വിവാദത്തിൽ
text_fieldsകോഴിക്കോട്: മഴ ശക്തമായതിനെത്തുടർന്ന് തൊഴിലുറപ്പ്, തോട്ടം മേഖലകളിലെ ജോലികൾ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് വിവാദമായി. പ്രവൃത്തി നിർത്തിവെച്ച ദിവസങ്ങളിൽ തൊഴിലുറപ്പു തൊഴിലാളികൾക്ക് ശമ്പളമുള്ള അവധിയായി കണക്കാക്കി വേതനം അനുവദിക്കണമെന്ന ഇടുക്കി ജില്ല കലക്ടറുടെ ഉത്തരവാണ് വിവാദമാകുന്നത്.
ഇടുക്കി ജില്ല കലക്ടറുടെ ചുവടുപിടിച്ച് മറ്റു ജില്ലകളിലും സമാനമായ നീക്കം നടത്തിയതാണ് സംഭവം കൂടുതൽ വിവാദമാക്കിയത്. ഇടുക്കി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺകൂടിയായ ജില്ല കലക്ടർ ജില്ലയിലെ റെഡ് അലർട്ടുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്മെന്റ് ഗാരന്റീസ് സ്കീമിലെ പ്രവൃത്തികൾ നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. പ്രവൃത്തി നിർത്തിവെക്കാൻ ദുരന്തനിവാരണ അതോറിറ്റിക്ക് പൂർണമായ അധികാരമുണ്ട്. എന്നാൽ, തൊഴിലുറപ്പു തൊഴിലാളികൾക്ക് ഈ ദിവസങ്ങളിൽ ശമ്പളമുള്ള അവധിയായി കണക്കാക്കി വേതനം അനുവദിക്കണമെന്ന ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് വിലയിരുത്തൽ. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ചട്ടങ്ങൾ പ്രകാരം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ശമ്പളമുള്ള അവധി രാജ്യത്തെങ്ങും നിലവിലില്ല.
എൻ.എം.എം.എസ് എന്ന സോഫ്റ്റ് വെയറിൽ തൊഴിലിടങ്ങളിൽ ഹാജരുള്ള തൊഴിലാളികളുടെ ഫോട്ടോ അപ് ലോഡ് ചെയ്താണ് ഹാജർ രേഖപ്പെടുത്തുന്നത്. ഇപ്രകാരം ചെയ്യാതെ ഹാജർ നൽകാനോ എസ്റ്റിമേറ്റ് പ്രകാരം ഓരോ തൊഴിലാളിയും പ്രതിദിനം ചെയ്യേണ്ട അളവിലുള്ള ജോലി ചെയ്യാതെ (വർക്ക് മെഷർമെന്റ് ഇല്ലാതെ) അവിദഗ്ധ വേതനം നൽകുന്നതിനോ കേന്ദ്ര തൊഴിലുറപ്പ് നിയമത്തിൽ വ്യവസ്ഥയില്ല. വസ്തുത ഇതായിരിക്കെ കലക്ടർ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഈ ദിവസങ്ങൾ ശമ്പളമുള്ള അവധി നൽകാൻ ഉത്തരവിട്ടത് എങ്ങനെ നടപ്പാക്കുമെന്നാണ് ചോദ്യമുയരുന്നത്.