Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രഖ്യാപനങ്ങൾ ജനകീയം;...

പ്രഖ്യാപനങ്ങൾ ജനകീയം; അധിക ബാധ്യത വെല്ലുവിളി

text_fields
bookmark_border
പ്രഖ്യാപനങ്ങൾ ജനകീയം; അധിക ബാധ്യത വെല്ലുവിളി
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനകീയ പ്രഖ്യാപനങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രതിഫലനങ്ങൾ വലുതാണെങ്കിലും ഞെരുങ്ങുന്ന ധനസ്ഥിതിക്ക് അധിക സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുക. ജി.എസ്.ടി പരിഷ്കാരത്തോടെ പ്രതിവർഷം 1,000 കോടിയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കൂടിയാണ് 10,000 കോടിയുടെ അധിക ബാധ്യത വരുന്ന ക്ഷേമപ്രഖ്യാപനങ്ങൾ നടപ്പാക്കേണ്ടത്.

ധനമന്ത്രിയും വകുപ്പും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അധിക ചെലവിനുള്ള പണം എവിടെ നിന്ന് സമാഹരിക്കും എന്നതിന് കൃത്യമായ ഉത്തരം നൽകിയിട്ടില്ല. തനത് വരുമാനം വർധിപ്പിച്ച് അധിക ചെലവുകൾക്ക് വഴി കണ്ടെത്താം എന്നതാണ് ധനവകുപ്പിന്റെ പ്രതീക്ഷ. അല്ലാത്തപക്ഷം കടമെടുപ്പിനെ ആശ്രയിക്കേണ്ടി വരും.

ജി.എസ്.ടി പരിഷ്കാരം വഴിയുള്ള വരുമാന നഷ്ടം സംസ്ഥാനത്തിന്റെ ക്ഷേമപ്രവർത്തനങ്ങളെയും കാരുണ്യ അടക്കം ഇൻഷുറൻസ് സംരംഭങ്ങളെയും ബാധിക്കുമെന്നാണ് ധനമന്ത്രി അടുത്ത ദിവസം വരെ ആവർത്തിച്ചിരുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് അധിക ബാധ്യത വരുന്നത്. ക്ഷേമ പെൻഷൻ വർധനവിന് പുറമെ മറ്റ് ആനുകൂല്യങ്ങൾ കൂടിയാകുമ്പോൾ ഒരു മാസത്തെ അധിക ചെലവ് 700 കോടിയാകും.

പുതുതായി സ്ത്രീസുരക്ഷ പെൻഷൻ ഏർപ്പെടുത്തിയതോടെ മാസം അധിക ബാധ്യത 317 കോടിയാണ്. കണക്ട് ടു വർക്ക് പദ്ധതിയിലൂടെ മാസം 50 കോടി രൂപയാണ് അധിക ബാധ്യത. കഴിഞ്ഞ ബജറ്റ് പ്രകാരം ഒരു മാസത്തെ ശരാശരി ചെലവ് 21,500 കോടിയാണ്. പുതിയ പ്രഖ്യാപനത്തോടെ ശരാശരി മാസ ചെലവ് 22,200 കോടിയായി ഉയർന്നേക്കും.

ക്ഷേമ പെൻഷൻ 400 രൂപ കൂട്ടിയതോടെ ഒരു വർഷം അധികമായി കണ്ടെത്തേണ്ടത് 3,000 കോടിയാണ്. ഫലത്തിൽ ക്ഷേമപെൻഷൻ ഇനത്തിൽ മാത്രം ആകെ 13,000 കോടി ചെലവ് വരും. സംസ്ഥാനത്തിന് അധിക ചെലവായി വരുന്ന 10,000 കോടി എന്നത് 2025-26 വർഷത്തേക്ക് പ്രതീക്ഷിക്കുന്ന മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ ഏകദേശം 0.7 ശതമാനത്തിന് തുല്യമാണ്. 2025-26 ൽ 3.2 ശതമാനമായി ധനക്കമ്മി കുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പുതിയ ചെലവുകൾ ഈ ലക്ഷ്യത്തിലേക്കുള്ള ദൂരം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ക്ഷേമാനുകൂല്യങ്ങൾക്ക് വായ്പയിലൂടെ പണം സമാഹരിക്കേണ്ടി വരുന്ന സാഹചര്യം സംസ്ഥാനത്തിന്റെ കടം-ജി.എസ്.ഡി.പി അനുപാതത്തെയും ബാധിക്കാം. 2025-26 ഓടെ സംസ്ഥാനത്തിന്റെ കടം-ജി.എസ്.ഡി.പി അനുപാതം 32 ശതമാനത്തിലേക്ക് എത്തിക്കണം എന്ന ലക്ഷ്യത്തെയാണ് ഇത് തടസ്സപ്പെടുത്തുക.

സഹകരണ സ്ഥാപനങ്ങളിൽ നിന്നടക്കം പണം കടം വാങ്ങിയാണ് ക്ഷേമ പെൻഷൻ വിതരണം നടത്തുന്നത്. ഇത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്രം കേരളത്തിലെ പ്രതിവർഷം അനുവദിക്കുന്ന വായ്പ പരിധി ചുരുക്കാറുണ്ട്. സാധാരണ ഇത്തരം പ്രഖ്യാപനങ്ങൾ ബജറ്റിലാണ് നടത്താറുള്ളത്.

സർക്കാറിനെ സംബന്ധിച്ച് ആ സാമ്പത്തിക വർഷത്തിൽ എപ്പോഴെങ്കിലും നടപ്പാക്കിയാൽ മതി എന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങളുടെ സൗകര്യം. എന്നാൽ, സാധ്യമാകുന്നത്ര വേഗത്തിൽ നടപ്പാക്കപ്പെടും എന്നതാണ് തീയതി നിശ്ചയിച്ചുള്ള ആനുകൂല്യ പ്രഖ്യാപനങ്ങളുടെ പ്രത്യേകത. സ്വാഭാവികമായും ഇതിനായി ചെലവഴിക്കേണ്ട പണവും അത്രയും വേഗത്തിൽ കണ്ടെത്തേണ്ടി വരും.

Show Full Article
TAGS:finance department revenue Welfare Schemes 
News Summary - The Finance Department hopes to find ways to cover additional expenses by increasing its own revenue.
Next Story