ട്രെയിൻ എത്തിയിട്ടും ഗേറ്റ് അടച്ചില്ല: സിഗ്നൽ ലഭിച്ചില്ലെന്ന് ഗേറ്റ് കീപ്പർ; ഒഴിവായത് വൻ ദുരന്തം
text_fieldsഹരിപ്പാട്: റെയിൽവേ ഗേറ്റ് കീപ്പറുടെ അനാസ്ഥയെത്തുടർന്ന് സിഗ്നൽ ലഭിക്കാതെ എക്സ്പ്രസ് ട്രെയിൻ ട്രാക്കുമായി ബന്ധിപ്പിക്കുന്ന വഴിയിൽ നിർത്തിയിട്ടു. ഹരിപ്പാട് ആയാപറമ്പ് ആലിൻചുവട് റെയിൽവേ ഗേറ്റിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലപ്പുഴ ഭാഗത്തുനിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന ജാംനഗർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് സിഗ്നൽ ലഭിക്കാതെ ആറ് മിനിട്ടോളം വഴിയിൽ നിർത്തിയിട്ടത്.
ട്രെയിൻ വരുന്ന സമയമായിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ഗേറ്റ് അടച്ചിരുന്നില്ല. ഗേറ്റ് അടച്ചെങ്കിൽ മാത്രമേ ഗേറ്റിന്റെ ഹോം സിഗ്നലിൽ പച്ച നിറം തെളിയുകയൊള്ളൂ. സിഗ്നൽ ലഭിക്കാതിരുന്നതിനെ തുടർന്ന് ഗേറ്റിന്റെ 400 മീറ്റർ അകലെ ട്രെയിൻ നിർത്തിയിടുകയായിരുന്നു. ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട് വാഹനങ്ങൾ ക്രോസ് ചെയ്യാൻ ഒരുങ്ങിയപ്പോൾ അകലെ നിന്ന് വരുന്ന ട്രെയിൻ കണ്ട് വാഹനങ്ങൾ റോഡിൽ തന്നെ നിർത്തി ബഹളം വെച്ചു.
വാഹനങ്ങളിൽ നിന്നും യാത്രക്കാരും നാട്ടുകാരും ഇറങ്ങി ഗേറ്റ് കീപ്പർ ഇരിക്കുന്ന മുറിയിൽ എത്തി ശബ്ദമുണ്ടാക്കിയപ്പോഴാണ് ഗേറ്റ് കീപ്പർ സംഭവം അറിയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രാഥമിക കൃത്യം നിർവഹിക്കാൻ പോയതാണെന്നാണ് ഗേറ്റ് കീപ്പറുടെ വിശദീകരണം. പിന്നീട് ഗേറ്റ് അടച്ച് സിഗ്നൽ പുനഃസ്ഥാപിച്ച ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.


