അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഭൂരേഖ നൽകണമെന്ന് ഉത്തരവിറക്കിയത് ആറ് പതിറ്റാണ്ട് മുമ്പ്
text_fieldsതൃശൂർ: അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഭൂരേഖ നൽകണമെന്ന് ഉത്തരവിറക്കിയത് ആറ് പതിറ്റാണ്ട് മുമ്പെന്ന് റവന്യൂ രേഖകൾ. റവന്യൂ മുൻ സെക്രട്ടറി ആർ. ഗോപാലസ്വാമി 1964 ജൂലൈ 27ന് ആണ് ഉത്തരവിട്ടത് (എസ്. ആർ. ഒ. നമ്പർ 235/64).
പാലക്കാട് ജില്ലയിലെ അട്ടപ്പാടി താഴ്‌വരയിലെ ഭൂരിഭാഗം ആദിവാസികൾക്കും അവരുടെ കൈവശാവകാശം തെളിയിക്കുന്നതിനുള്ള രേഖകളൊന്നുമില്ല. അതിനാൽ, അവർക്ക് ഭൂമിയിലുള്ള അവകാശം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അത് റവന്യൂ വകുപ്പ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് ആദിവാസികൾക്ക് സംരക്ഷണം നൽകുന്നതിനുള്ള ആദ്യപടിയായി, അവരുടെ കൈവശാവകാശ രേഖകൾ തയാറാക്കാൻ സർക്കാർ ക്രമീകരിക്കണമെന്ന് നിർദേശം നൽകിയത്.
1964ലെ ഉത്തരനുസരിച്ച്, 1963ലെ കേരള ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 29ലെ ഉപവകുപ്പ് (രണ്ട്) പ്രകാരം, അട്ടപ്പാടി ട്രൈബൽ ബ്ലോക്കിലുള്ള ആദിവാസികളുടെ എല്ലാ കൈവശഭൂമിയുടെയും അവകാശ രേഖകൾ തയാറാക്കാൻ ഒറ്റപ്പാലത്തെ ലാൻഡ് ട്രൈബ്യൂണലിനോട് സർക്കാർ നിർദേശിച്ചാണ് ഉത്തരവിറക്കിയത്. ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും അട്ടപ്പാടിയിലെ ബഹുഭൂരിപക്ഷം ആദിവാസികൾക്ക് ഭൂരേഖ ലഭിച്ചിട്ടില്ല.
ഏതെങ്കിലും ഭൂമിയിൽ അവകാശബന്ധമുള്ള എതൊരാൾക്കും ഈ നിയമ പ്രകാരം ഭൂമി സംബന്ധിച്ച അവകാശ രേഖ തയാക്കുന്നതിനു വേണ്ടി ഭൂമി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അധികാരമുള്ള തഹസിൽദാരുടെ അടുക്കൽ അപേക്ഷ നൽകാം. തഹസിൽദാർ പരിശോധന നടത്തി അവകാശരേഖ തയാറാക്കണം. അവകാശരേഖയിൽ ഭൂമിയുടെ വിവരണവും വിസ്‌തീർണവും ഉടമസ്ഥൻറെ പേരും മേൽവിലാസവും രേഖപ്പെടുത്തണമെന്നാണ് നിയമം. അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഇതെല്ലാം സ്വപ്നമാണ്.
അട്ടപ്പാടിയിലെ ആദിവാസികൾ ഇപ്പോഴും സ്വന്തം ഭൂമിക്ക് കൈവശരേഖ ആവശ്യപ്പെട്ട് പരാതി നൽകിക്കൊണ്ടിരിക്കുകയാണ്. റവന്യൂ മന്ത്രി കെ. രാജൻ, ലാൻഡ് റവന്യൂ കമീഷണർ, മുഖ്യമന്ത്രി പണിറായി വിജയൻ, റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ എന്നിവർക്കെല്ലാം നേരിട്ട് പരാതി നൽകി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിന്മേൽ പട്ടികവർഗ അസിസ്റ്റന്റ് ഡയറക്ടർ അട്ടപ്പാടി സന്ദർശിച്ച് അന്വേഷണം നടത്തി. ആദിവാസി ഭൂമി വ്യാപകമായി കൈയേറിയെന്നും റവന്യൂവകുപ്പ് ഉന്നതതല അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം അട്ടപ്പാടിയിലെ മൂലഗംഗൽ, വെച്ചപ്പതി, വെള്ളം കുളം ഊരുകൾ സന്ദർശിച്ച് പരിശോധന നടത്തി. അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അട്ടപ്പാടിയിലെ ഭൂപ്രശ്നം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചെർന്നു. ഉന്നതല അന്വേഷണം നടത്തണമെന്ന് നിർദ്ദേശം നൽകിയിട്ടും തുടർനടപടി ഉണ്ടാകുന്നില്ല.
കർഷകരുടെ ഭൂമിയും വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുക്കുന്നുവെന്നതിന് ഉദാഹരണമാണ് അഗളി വില്ലേജിലെ കാവുണ്ടിക്കൽ ഇരട്ടക്കുളത്തിലെ കർഷകനായ കൃഷ്ണസ്വാമിയുടെ ആത്മഹത്യ. റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായരെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അട്ടപ്പാടിയിലെത്തി രേഖകൾ പരിശോധിച്ച് തയാറാക്കിയ റിപ്പോർട്ടിൽ അട്ടപ്പാടിയിൽ വ്യാജരേഖ ഉണ്ടാക്കി ഭൂമി തട്ടിയെടുക്കുന്നു എന്ന വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിയമസഭയിൽ റവന്യൂ മന്ത്രി തുടർ നടപടിയുണ്ടാവുമെന്ന് മറുപടി നൽകിയെങ്കിലും മന്ത്രി കെ. രാജന്‍റെ ഉറപ്പിൽ ആദിവാസികൾക്ക് വിശ്വാസമില്ല.
കാരണം മന്ത്രി നിയമസഭയിൽ കെ.കെ. രമ അവതരിപ്പിച്ച രണ്ട് സബ് മിഷന് നൽകിയ മറുപടിയും പാലിച്ചിട്ടില്ല. നിലിൽ ആദിവാസികൾ ആടുമാടുകൾ മേയ്ക്കുന്ന, കൃഷി ചെയ്യുന്ന ഭൂമിയാണ് വ്യാജരേഖ ഉണ്ടാക്കി ഭൂമാഫിയ തട്ടിയെടുക്കുന്നത്. റവന്യൂ വകുപ്പ് ഭൂമാഫിയ സംഘത്തെ സഹായിക്കുന്നു എന്നാണ് ആദിവാസികളുടെ ആരോപണം. തഹസിൽ വില്ലേജ് ഓഫിസർ വരെയുള്ള റവന്യൂ ഉദ്യോഗസ്ഥരും സബ് രജിസ്റ്റർ ഓഫിസിലെ ജീവനക്കാരും പൊലീസും മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും ഒറ്റക്കെട്ടായി ഭൂമാഫിയയെ സഹായിക്കുകയാണെന്ന് ആദിവാസികളുടെ ആരോപണം ശരിവെക്കുകയാണ് റവന്യൂ വകുപ്പിന്‍റെ നിഷ്ക്രിയത്വം.
ഭൂമി നഷ്ടപ്പെട്ട അട്ടപ്പാടിയിലെ ആദിവാസികൾ മരണത്തിന് മുന്നിൽ പരിഭ്രമിച്ചു നിൽക്കുകയാണ്. ചവിട്ടി നിൽക്കുന്ന മണ്ണിനടിയിൽ നിന്ന് ഊര് മൂപ്പന്മാരുടെ ശാസനകൾ ഉയരുന്നുണ്ട്. ആദിവാസി ജീവിതം വരണ്ടു ഉണങ്ങിയ ഇലകൾ പോലെയായി. മണ്ണിനടിയിൽ രേഖകൾ മാഞ്ഞുപോയി. വ്യാജ രേഖകൾ നിർമിക്കുന്ന വിദ്യ ആദിവാസികൾക്കറിയില്ല. അവരുടെ ജീവിതം ഉരുകി ഉരുകി അലിഞ്ഞു പോകുന്നു. മാഫിയ നടത്തുന്ന യുദ്ധങ്ങളിൽ കശാപ്പ് ചെയ്യപ്പെടുന്നവരുണ്ട്. ആദിവാസി ഭൂമി സംരക്ഷിക്കാൻ ഒരു രക്ഷകനും വരുന്നില്ല.
അട്ടപ്പാടിയിൽ ആദിവാസി ഭൂമി വ്യാപകമായി കൈയേറിയെന്ന് ഈ സർക്കാരിന്‍റെ കാലത്ത് നാല് അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടും റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.


