ഒന്നാം ക്ലാസ് പ്രവേശനം ആറു വയസ്സിലാക്കാൻ ശിപാർശ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസ്സ് ആക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) ശിപാർശ. ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് സംബന്ധിച്ച് പഠിച്ച സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം ശിപാർശ ചെയ്യുന്നത്. നിലവിൽ സംസ്ഥാനത്ത് അഞ്ചുവയസ്സ് പൂർത്തിയായാൽ ഒന്നാം ക്ലാസ് പ്രവേശനം നൽകുന്നുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമവും ദേശീയ വിദ്യാഭ്യാസ നയവും ആറുവയസ്സാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനായി നിർദേശിക്കുന്നത്. പലതവണ ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയെങ്കിലും പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേരളം നടപ്പാക്കിയിരുന്നില്ല. ലോക രാജ്യങ്ങളിലെല്ലാം സ്കൂൾ പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സോ അതിൽ കൂടുതലോ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിലും വിദ്യാഭ്യാസ നയത്തിലും ആറുവയസ്സ് നിർദേശിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി തീരുമാനമെടുക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.
എന്തുകൊണ്ട് ആറ് വയസ്സ്
- ദേശീയ നിയമങ്ങൾ, നയങ്ങൾ ആറുവയസ്സ് നിഷ്കർഷിക്കുന്നു.
 - കേരളത്തിലെ കുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ വലിയ പരീക്ഷകളെ അഭിമുഖീകരിക്കേണ്ടിവരും.
 - ഒരു വർഷത്തെ പ്രീസ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു.
 - നിശ്ചിത പ്രായം തികഞ്ഞവർ ഉന്നത പ്രവേശന പരീക്ഷകൾ എഴുതിയാൽ മതിയെന്ന് കേന്ദ്രം നിർദേശിച്ചാൽ കേരളത്തിലുള്ളവർക്ക് ഒരു വർഷം നഷ്ടപ്പെടും.
 


